കണ്ണൂര്‍: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിമരിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് കണ്ണൂര്‍ തളിപ്പറമ്പില്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥിദാരുണമായി മരിച്ച വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചത് വനം മന്ത്രി എ കെ ശശീന്ദ്രനാണെന്നും രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന മന്ത്രിയുടെ ആരോപണം തെളിയിക്കാന്‍ അദ്ദേഹം തയ്യാറാവണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

തളിപ്പറമ്പില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രിക്കും സര്‍ക്കാരിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് കെ.പി സി.സി അദ്ധ്യക്ഷന്‍ അഴിച്ചുവിട്ടത്. വനം വകുപ്പ്മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും മനുഷ്യത്വ രഹിതവുമാണ്. മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്ന് വ്യക്തമാക്കണം.

അത് തെളിയിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണ്. ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവെക്കണം. മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്നത്.സംഭവം നടന്ന പറമ്പിന്റെ ഉടമ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണെന്നാണ് അറിയാന്‍ സാധിച്ചത്. മന്ത്രി പറഞ്ഞതിനെ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി ഉരുണ്ട് കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.