ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് അഴിമതിയെ കുറിച്ച് എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പറേഷനുകളും അന്വേഷണ ഏജന്‍സികളും തമ്മില്‍ ഒത്തുകളിയുണ്ടെന്നാരോപിച്ച് രണ്ട് സര്‍ക്കാരിതര സംഘടനകളാണ് പൊതുതാല്‍പര്യ ഹരജികള്‍ സമര്‍പ്പിച്ചത്.

ഇലക്ടറല്‍ ബോണ്ട് അഴിമതിയാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയ ഷെല്‍ കമ്പനികളുടെയും നഷ്ടമുണ്ടാക്കുന്ന കമ്പനികളുടെയും ഫണ്ടിങ് ഉറവിടം അന്വേഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കമെന്നും ഹരജികളില്‍ ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 15നാണ് ഭരഘടന വിരുദ്ധമെന്ന് വിശേഷിപ്പിച്ച് സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.