തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായി പാലക്കാട് ചെര്‍പ്പുളശ്ശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തില്‍ ടി എം നാരായണന്‍ നമ്പൂതിരിയെ (55) തെരഞ്ഞെടുത്തു. 49 അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 35 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍ നിന്നാണ് ടി.എം. നാരായണന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്.

തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍, നിലവിലെ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. മാര്‍ച്ച് 31ന് രാത്രി അദ്ദേഹം സ്ഥാനമേല്‍ക്കും. അതിനു മുന്‍പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും.

തെക്കുംപറമ്പത്ത് വാസുദേവന്‍ നമ്പൂതിരിയുടേയും ആര്യ അന്തര്‍ജ്ജനത്തിന്റേയും മകനാണ് നാരായണന്‍ നമ്പൂതിരി. പാലക്കാട് ഇല്ലിക്കോട്ടു കുറിശ്ശി ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയാണിപ്പോള്‍. സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 2010 ല്‍ ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്നു.ഭാര്യ: ശ്രീന (ചെര്‍പ്പുളശ്ശേരി എഎല്‍പി സ്‌കൂള്‍ അധ്യാപിക), മകന്‍: ശ്രീനാഥ് (ബെംഗളൂരു ഫാര്‍മ കമ്പനി)