കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പിടിയിലായത് വീട്ടുടമയുടെ സുഹൃത്ത്. 47 വയസ്സുകാരനായ സുനീർ പി.കെ. യെയാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്.

ഡിസംബർ 27-നാണ് സ്വർണാഭരണങ്ങൾ കാണാതായതായി കാണിച്ച് പോലീസിന് പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുടമയുടെ സുഹൃത്തായ സുനീർ പി.കെ.യാണ് കവർച്ചയ്ക്ക് പിന്നിലെന്ന് തെളിഞ്ഞത്. സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി, ആളില്ലെന്ന് മനസ്സിലാക്കിയ ശേഷം വീടിന്റെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയിൽ കടന്ന് ആഭരണങ്ങൾ കവരുകയായിരുന്നു.

മോഷ്ടിച്ച 12 പവൻ സ്വർണാഭരണങ്ങൾ ഇയാൾ മൂവാറ്റുപുഴയിലും തൊടുപുഴയിലുമുള്ള ജൂവലറികളിൽ 11.5 ലക്ഷം രൂപയ്ക്ക് വിറ്റതായും പോലീസ് കണ്ടെത്തി. ഈരാറ്റുപേട്ട ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്ത സുനീറിനെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.