കൊച്ചി: കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിക്ക് നേരെ പെപ്പർസ്‌പ്രേ പ്രയോഗിച്ച് എണ്ണായിരം രൂപ വിലവരുന്ന മാലകൾ കവർന്ന സംഭവത്തിൽ സഹോദരങ്ങളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ച നടന്ന കവർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവരാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.

സ്വർണ്ണമാണെന്ന് തെറ്റിദ്ധരിച്ച് മോഷ്ടാക്കൾ കവർന്നത് മോഡലിനായി ജുവലറിയിൽ സൂക്ഷിച്ചിരുന്ന മാലകളാണ്. ജുവലറിക്കുള്ളിൽ പ്രവേശിച്ച് മോഷണം നടത്തിയത് തോമസാണ്. കൃത്യം നടത്തിയ ശേഷം ഇരുവരും ബൈക്കിൽ പാലക്കാട്ടേക്ക് കടന്നുകളയുകയായിരുന്നു.

തോമസും മാത്യുവും ഇടപ്പള്ളി, കളമശ്ശേരി ഭാഗങ്ങളിൽ സ്ഥിരമായി മോഷണം നടത്താറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കളമശ്ശേരി പോലീസ് അറിയിച്ചു.