കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് മരണം. മൂന്ന് മാസം പ്രായമുള്ള ആണ്‍ കുഞ്ഞും മധ്യവയസ്‌ക്കയുമാണ് മരിച്ചത്. ഇന്നലെയാണ് രണ്ട് മരണവും സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കുട്ടിയാണ് രോഗത്തിന് കീഴടങ്ങിയത്. ഓമശ്ശേരി സ്വദേശിയായ കുട്ടി ഒരു മാസത്തിലേറെയായി മെഡില്‍കോളജില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.

മൂന്ന് മാസം മാത്രം പ്രായുള്ള കുഞ്ഞിനെ പനിയെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്. വിട്ടുമാറാത്ത പനിയെ തുടര്‍ന്ന് കുട്ടിയുടെ ശ്രവം വിശദപരിശോധനക്ക് അയക്കുകയും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു. കുട്ടിക്ക് എവിടെ നിന്ന് രോഗം വന്നുവെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ നിന്നാണ് രോഗം വന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ കുടുംബത്തിലെ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ല.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്നരമാസം ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

വേങ്ങര: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ ആറാം വാര്‍ഡില്‍ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് ഒന്നരമാസത്തെ ചികിത്സക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്.

അവര്‍ക്ക് ജൂലൈ ഏഴിന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ചികിത്സ തുടങ്ങിയിരുന്നു. എന്നാല്‍ രോഗം ഭേദമാവാതെയായതോടെ ആഗസ്ത് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗാവസ്ഥ വഷളായതോടെ ആഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അഞ്ചിന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മെഡിക്കല്‍ കോളേജില്‍ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 11 ന് ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, ആഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛര്‍ദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളാവുകയും 31ന് പുലര്‍ച്ചെ മരിക്കുകയുമായിരുന്നു.