തിരുവനന്തപുരം: തൃശൂര്‍ കേരള കാര്‍ഷിക സര്‍വകലാശാല ഫോറസ്റ്ററി കോളജ് ഡീന്‍ ഡോ.ഇ.വി.അനൂപിനെ (56) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ 6.10നു തിരുവനന്തപുരം പേട്ടയില്‍ വച്ച് ട്രെയിന്‍ തട്ടിയാണു മരണമെന്നു ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

2021 മുതല്‍ വെള്ളാനിക്കരയിലെ ഫോറസ്റ്ററി കോളജ് ഡീനാണ്. ഫോറസ്റ്റ് പ്രൊഡക്ട് ആന്‍ഡ് യൂട്ടിലൈസഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ മേധാവിയുമാണ്. തിരുവനന്തപുരം ബേക്കറി ജംക്ഷന്‍ സ്വദേശിയായ അനൂപ്, സാഹിത്യകാരന്‍ ഇ.വാസുവിന്റെ മകനാണ്. വുഡ് അനാട്ടമി, ടിംബര്‍ ഐഡന്റിഫിക്കേഷന്‍, വുഡ് ക്വാളിറ്റി ഇവാലുവേഷന്‍, ഡെന്‍ഡ്രോക്രോണോളജി എന്നീ മേഖലകളില്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന വിദഗ്ധനാണ്.

തെങ്ങിന്‍തടി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കി. വെള്ളാനിക്കര ഫോറസ്റ്ററി കോളജില്‍നിന്ന് 1990ല്‍ ബിരുദവും 1993ല്‍ ബിരുദാനന്തര ബിരുദവും നേടിയ അനൂപ്, 1994ല്‍ സര്‍വകലാശാല സര്‍വീസില്‍ പ്രവേശിച്ചു. 2005ല്‍ ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി. ഭാര്യ: രേണുക. മക്കള്‍: അഞ്ജന, അര്‍ജുന്‍.