ഇടുക്കി: വണ്ടിപ്പരിയാര്‍ ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ പിടികൂടി ദൗത്യസംഘം. മയക്കുവെടിവെച്ച് വലിയിലാക്കി. കടുവയുമായി ദൗത്യസംഘം തേക്കടിയിലേക്ക് തിരിച്ചു. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. തേക്കടിയില്‍ എത്തിച്ച ശേഷം ഇവിടെവച്ച് ചികിത്സ നല്‍കാനാണ് തീരുമാനം.

ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ കടുവ ശ്രമം നടത്തിയതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയും പിടിച്ചത്. രാവിലെ തന്നെ കടുവയെ മയക്കുവെടി വെക്കാനുള്ള സംഘം ഇവിടെ എത്തിയത്. രണ്ടുദിവസമായി കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം നടത്തുകയായിരുന്നു. ഞായറാഴ്ച നടത്തിയ പരിശോധനയില്‍, കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോയതായി തിരിച്ചറിഞ്ഞു.

തുടര്‍ന്ന് വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ഞായറാഴ്ച ഏറെ വൈകിയും വനപാലകര്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനാകാതെവന്നതോടെ മയക്കുവെടിവെക്കാനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെതന്നെ വനംവകുപ്പ് സംഘം സ്ഥലത്തേക്ക് എത്തിയശേഷം മയക്കുവെടി വെയ്ക്കുകയായിരുന്നു. ഡ്രോണ്‍ ഉള്‍പ്പടെ ഉപയോ?ഗിച്ചായിരുന്നു തിരച്ചില്‍.