കോന്നി: അടുപ്പത്തിലായിരുന്ന യുവാവിന്റെ സ്വഭാവ ദൂഷ്യം കാരണം പിണക്കത്തിലായി അകന്നതിന്റെ വിരോധത്താല്‍ യുവതിയെ കാറില്‍ കടത്താന്‍ ശ്രമം. തടയാന്‍ ശ്രമിച്ച സഹോദരനെ കാര്‍ കൊണ്ടിടിച്ച് ബോണറ്റിലിട്ട് മുന്നോട്ടു പാഞ്ഞു. മുന്നിലെ ചില്ലില്‍ പിടിച്ചു കിടന്ന സഹോദരനെയും വഹിച്ചു കൊണ്ട് അപകടകരമായ വിധത്തില്‍ നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ നാട്ടുകാര്‍ തടഞ്ഞ് ഇരുവരേയും രക്ഷപ്പെടുത്തി. യുവാവിനെയും കാര്‍ ഓടിച്ച സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

കോന്നിയിലാണ് സിനിമ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോകലും അനുബന്ധ സംഭവങ്ങളും അരങ്ങേറിയത്. ചെന്നീര്‍ക്കര പുനരധിവാസകോളനി രാജീവ് ഭവനം വീട്ടില്‍ സന്ദീപ് (23), ഇലന്തൂര്‍ ഇടപ്പരിയാരം വരട്ടുചിറ കോളനി മുന്നൂറ്റി മംഗലം വീട്ടില്‍ ആരോമല്‍ (21) എന്നിവരാണ് പിടിയിലായത്. സന്ദീപിന്റെ സ്വഭാവദൂഷ്യം കാരണം യുവതി ഇയാളില്‍ നിന്നകന്നിരുന്നു.

വ്യാഴം രാത്രി ഏഴു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കൊന്നപ്പാറയില്‍ കല്യാണവീട്ടില്‍ എത്തിയ യുവതിയെ ആരോമല്‍ ഓടിച്ച കാറില്‍ ബലം പ്രയോഗിച്ച് കയറ്റി കടത്തിക്കൊണ്ടു പോവുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരനെ കാര്‍ കൊണ്ടിടിച്ചു. ബോണറ്റില്‍ വീണ് ഗ്ലാസില്‍ പിടിച്ചുകിടന്ന ഇയാളെയും വഹിച്ച് കാര്‍ അതിവേഗം നിര്‍ത്താതെ പാഞ്ഞു. സംഭവം കണ്ട നാട്ടുകാര്‍ കാര്‍ തടഞ്ഞുനിര്‍ത്തുകയും ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. യുവാവിന് നിസാര പരുക്കേറ്റു. നാട്ടുകാര്‍ തടഞ്ഞതുകൊണ്ട് വലിയ അപകടം ഒഴിവായി.

മോഷണം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടുകേസുകളില്‍ പ്രതിയാണ് ആരോമല്‍. നാലു കേസുകള്‍ പന്തളത്തും രണ്ടു വീതം പത്തനംതിട്ട, ആറന്മുള സ്റ്റേഷനുകളിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒരുകേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.