ആലപ്പുഴ: ആര്യാട് ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യപ്രവർത്തനം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഹോം സ്റ്റേയുടെ ഉടമയെയും മാനേജരെയുമാണ് പോലീസ് അറസ്റ്റുചെയ്തത്. ആര്യാട് പഞ്ചായത്ത് ആറാം വാർഡ് പൊക്കത്തെ വീട്ടിൽ അജിത് കുമാർ (ഉണ്ണി), പത്തനംതിട്ട നെടുമൺ എഴംകുളം പഞ്ചായത്ത് കണിയാരുവിള വീട്ടിൽ ബിജിനി സാജൻ എന്നിവരാണ് പിടിയിലായത്.

അനാശാസ്യപ്രവർത്തനം നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ആര്യാട് പഞ്ചായത്ത് ആറാം വാർഡ് സർഗാ ജങ്ഷന് കിഴക്കുഭാഗത്തുള്ള ലക്സ്സ് എന്ന ഹോംസ്റ്റേയിൽ പോലീസ് പരിശോധന നടത്തിയത്. ഹോംസ്റ്റേയിൽ അനധികൃതമായി പാർപ്പിച്ചിരുന്ന അഞ്ചു സ്ത്രീകളെ വനിതാസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

അജിത് കുമാറാണ് ഹോംസ്റ്റേ നടത്തിയിരുന്നത്. ബിജിനി ഇവിടത്തെ മാനേജരാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സ്ത്രീകളെ എത്തിച്ച് അനാശാസ്യപ്രവർത്തനം നടത്തുന്നതായാണ് വിവരം. നോർത്ത് പോലീസാണ് പരിശോധന നടത്തിയത്.