തിരുവനന്തപുരം: സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പരിപാടിയില്‍ കാവിക്കൊടി ഏന്തിയ വനിതയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ച നടത്തിയപ്പോള്‍ ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് നിലപാട് വ്യക്തമാക്കി ഇറങ്ങിപ്പോന്നതെന്ന് വി ശിവന്‍കുട്ടി.

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഒരു മതേതര സംഘടനയാണ്. മതം, ജാതി, മതപരമായ ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിക്കാത്ത പ്രസ്ഥാനമാണ്. ഇതിന്റെ ഭരണഘടനയും പ്രവര്‍ത്തന മാര്‍ഗ നിര്‍ദ്ദേശങ്ങളും മതേതരത്വത്തെ ആധാരമാക്കുന്നു. വിദ്യാലയങ്ങളിലൂടെയാണ് പ്രധാനമായും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പ്രവര്‍ത്തനം നടപ്പിലാക്കുന്നത്. അതിന്റെ മേല്‍നോട്ടം വിദ്യാഭ്യാസ വകുപ്പിനാണ്. ഗവര്‍ണര്‍ ഈ പ്രസ്ഥാനത്തില്‍ പേട്രണ്‍ എന്ന പദവിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് റൂള്‍ പ്രകാരം പേട്രണ്‍ സ്ഥാനത്ത് ഗവര്‍ണര്‍ നിര്‍ബന്ധമില്ല എന്നും മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കേണ്ടത്. വിദ്യാര്‍ഥികള്‍ക്കുള്ള പ്രസ്താവനകളിലും പ്രവര്‍ത്തനങ്ങളിലും മതേതരത്വം ഒരു പ്രധാന മൂല്യമാണ്. ഭാരതാംബ പോലുള്ള മിഥ്യാത്മക പ്രതീകങ്ങള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ ഉപയോഗിക്കുന്നത് മതേതരത്വത്തെയും ആധുനിക വിദ്യാഭ്യാസ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി ഇറങ്ങിപ്പോന്നത്. അത് വ്യക്തിപരമായിരുന്നില്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങളോട് ആദരവ് പുലര്‍ത്തിയായിരുന്നു. കേരളം മതേതര -ജനാധിപത്യ ആശയങ്ങളെ പിന്തുടരുന്ന സംസ്ഥാനമാണ്.

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പോലെ ബാല്യകാല വിദ്യാഭ്യാസ രംഗത്തെ സ്വതന്ത്ര പ്രസ്ഥാനങ്ങള്‍ കൃത്യമായ രീതിയില്‍ മതേതരത്വം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ഭരണഘടനാപരമായ ജാഗ്രതയും പൊതുസാംസ്‌കാരിക ഉത്തരവാദിത്വവുമാണ്.

എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നത് കാറിന്റെ മുമ്പില്‍ ചാടി വീഴുന്നതുമൊക്കെ രാജ്ഭവനില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്ഭവന്‍ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണ്. തിരുവനന്തപുരത്ത് കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകര്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കാറിന്റെ മുമ്പിലുള്ള ദേശീയ പതാക വലിച്ചു കീറി. ദേശീയ പതാകയുടെ ഉള്ള അവരുടെ ബഹുമാനം എത്രത്തോളമാണ് എന്നത് ഇതില്‍ നിന്ന് വ്യക്തമാണ് മന്ത്രി പറഞ്ഞു.