കണ്ണൂര്‍: വളപട്ടണത്ത് ട്രെയിന്‍ അട്ടിമറി ശ്രമം തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി. റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രിറ്റ് സ്ലാബ് വച്ചാണ് അപായമുണ്ടാക്കാന്‍ ശ്രമംനടന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസും ആര്‍പിഎഫും രംഗത്തിറങ്ങിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കൊച്ചുവേളി- ഭാവ്‌നഗര്‍ എക്‌സ്പ്രസ് ട്രെയിന്‍ കടന്ന് പോകുന്ന സമയത്താണ് കോണ്‍ക്രിറ്റ് സ്ലാബ് കണ്ടെത്തിയത്. സ്ലാബിന് മുകളില്‍ ട്രെയിന്‍ കയറിയിരുന്നു. ട്രെയിന്‍ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന

തുടര്‍ന്ന് ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തകര്‍ന്ന കോണ്‍ക്രിറ്റ് സ്ലാബ് കണ്ടെത്തിയത്. റോഡുകളിലും ട്രാക്കുകളിലും കാണപ്പെടുന്ന കുഴികള്‍ കവര്‍ ചെയ്യുന്ന സ്ലാബാണ് ട്രാക്കില്‍ കണ്ടെത്തിയത്. വളപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നൂറ് മീറ്റര്‍ മാറിയാണ് ട്രാക്കില്‍ തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബ് കണ്ടെത്തിയത്. സംഭവം നടന്ന ഉടന്‍ റെയില്‍വേ പോലീസും വളപട്ടണം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവികളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. അപകടം ഉണ്ടാക്കാനായി ആരോ മനപൂര്‍വം . കൊണ്ടുവന്നിട്ടതാണെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. എക്‌സ്പ്രസ് ട്രെയിനിന് തൊട്ട് മുന്നെ രാജധാനി എക്‌സ്പ്രസ് പോയിരുന്നു. അപ്പോള്‍ ട്രാക്കില്‍ യാതൊരു കുഴപ്പവും ഇല്ലായിരുന്നെന്നും ഇതിന് ശേഷമാണ് ആരോ സ്ലാബ് കൊണ്ടുവന്നിട്ടതാകാനാണ് സാധ്യതയെന്നും റെയില്‍വേ പോലീസ് പറഞ്ഞു.

മുന്‍പും ഈഭാഗങ്ങളില്‍ ട്രാക്കില്‍ കരിങ്കല്‍ ചീളുകള്‍ ഉള്‍പ്പെടെ വച്ച സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തിയിരുന്നു.