തളിപ്പറമ്പ്: ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ച അരിയിലിലെ ആശാരിപ്പണിക്കാരനും സിപിഎം പ്രവര്‍ത്തകനുമായ വള്ളേരി മോഹനന്‍ മരിച്ചു. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം . 2012 ഫെബ്രുവരി 21ന് രാവിലെ 8.30 നാണ് അക്രമികള്‍ വീട്ടിലെത്തി മോഹനനെ എടുത്തു കൊണ്ടു പോയി വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ചത്. തലയിലുള്‍പ്പടെ ശരീരമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ 13 വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. മുസ്ലീം ലീഗായിരുന്നു ഇതിന് പിന്നിലെന്നാണ് സിപിഎം പറയുന്നത്.

മോഹനനെ അക്രമികള്‍ എടുത്തു കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ മിഥുനെയും ഇരുമ്പു വടി കൊണ്ടടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ചു. അക്രമികള്‍ കാട്ടിലുപേക്ഷിച്ച മോഹനനെ ഒരു മണിക്കൂറിലേറെ തെരഞ്ഞാണ് ഭാര്യയും അയല്‍ക്കാരുമുള്‍പ്പടെ കണ്ടെത്തിയത് തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതും അക്രമികള്‍ തടഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തി മറ്റൊരു വഴിയിലൂടെ ചുമന്നെടുത്താണ് ആശുപത്രിയിലെത്തിക്കാനായത്.

എന്നും കാണുന്നവരും മോഹനനെ ആശാരിപ്പണിക്ക് വിളിക്കുന്നവരുമായ 10 പേരാണ് മോഹനനോട് ഈ ക്രൂരത കാണിച്ചതെന്ന് ഭാര്യ രാധ പറയുന്നു. വീട് കൊള്ളയടിക്കുകയും ജനല്‍ച്ചില്ലുകള്‍ അടിച്ചു പൊളിക്കുകയും ചെയ്ത ശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്. ഏറെക്കാലം ആശുപത്രിയിലായിരുന്ന മോഹനന്‍ പിന്നീട് അരിയിലില്‍ നിന്ന് മാറി മാതമംഗലം ഭാഗത്ത് ബന്ധു വീട്ടില്‍ താമസിക്കുകയായിരുന്നു.