തിരുവനന്തപുരം: 65 വയസിന് മുകളിലുള്ളവര്‍ക്കായി സാമൂഹിക സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന ആരോഗ്യ സാമൂഹിക സുരക്ഷാ പദ്ധതിയായ വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നത് ഉചിതമായിരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

ഗുണഭോക്താക്കളുടെ പ്രായം 65ല്‍ നിന്നും 60 വയസായി കുറയ്ക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിശോധിച്ച് തീരുമാനമെടുക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

വയോമിത്രം പദ്ധതി ഇപ്പോള്‍ 91 നഗരസഭാ പ്രദേശങ്ങളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് നടപ്പിലാക്കുന്നത്. വയോമിത്രം പദ്ധതിയുടെ ഒരു യൂണിറ്റിന് ഒരു വര്‍ഷത്തെ ചെലവ് 30 ലക്ഷം രൂപയാണെന്ന് സാമൂഹിക സുരക്ഷ മിഷന്‍ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. വയോമിത്രം പദ്ധതിയുടെ നിലവിലെ ബജറ്റ് വിഹിതം പദ്ധതി പ്രവര്‍ത്തനത്തിന് അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തിരുവനന്തപുരം നഗരസഭയില്‍ 48 വാര്‍ഡുകളില്‍ വയോമിത്രം സേവനം ലഭിക്കുന്നുണ്ട്. ഇതിനായി ബജറ്റ് വിഹിതത്തിന് പുറമേ നഗരസഭ 50,00,000 രൂപ നല്‍കുന്നുണ്ട്. നിലവില്‍ 2 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ 2 യൂണിറ്റുകള്‍ കൂടി ആരംഭിച്ചാല്‍ എല്ലാ വാര്‍ഡുകളിലും സേവനം നല്‍കാം. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ യൂണിറ്റുകള്‍ ആരംഭിക്കാനാവില്ല.

നിലവില്‍ 15 ദിവസത്തിലൊരിക്കല്‍ നടക്കുന്ന വയോമിത്രം ക്യാമ്പ് മാസത്തില്‍ ഒന്ന് എന്ന രീതിയിലാക്കിയാല്‍ തിരുവനന്തപുരം നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും പദ്ധതി വ്യാപിപ്പിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം എം. വിജയകുമാരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.