തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിലുള്ള 72 ആശുപത്രികളില്‍ 202 സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ തസ്തികകള്‍ അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ജില്ലകളിലെ ജില്ലാ, ജനറല്‍ ആശുപത്രികളിലും കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ക്കാണ് തസ്തികകള്‍ അനുവദിച്ചത്.

താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രികളില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കാര്‍ഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്ട്രോഎന്‍ട്രോളജി 1, കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ 1, അസിസ്റ്റന്റ് സര്‍ജന്‍ 8, ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ 48, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ജനറല്‍ മെഡിസിന്‍ 12, ജനറല്‍ സര്‍ജറി 9, ഗൈനക്കോളജി 9, പീഡിയാട്രിക്സ് 3, അനസ്തേഷ്യ 21, റേഡിയോഡയഗ്‌നോസിസ് 12, റേഡിയോതെറാപ്പി 1, ഫോറന്‍സിക് മെഡിസിന്‍ 5, ഓര്‍ത്തോപീഡിക്സ് 4, ഇഎന്‍ടി 1 എന്നിങ്ങനെയാണ് തസ്തികകള്‍ അനുവദിച്ചത്. കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 14 തസ്തികകളും വൈക്കം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 10 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.