തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉള്‍പ്പെടെയുള്ള തെക്കന്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിലവില്‍ ഇടിയോട് കൂടിയ മഴ പെയ്യുകയാണ്. വരും മണിക്കൂറുകളില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഈ ജില്ലകളില്‍ 'ഓറഞ്ച് അലര്‍ട്ട്' പ്രഖ്യാപിച്ചിട്ടുണ്ടെന്നും രാത്രി 8 മണിക്ക് പുറപ്പെടുവിച്ച കാലാവസ്ഥാ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റടിക്കാനിടയുണ്ട്. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഇന്ന് 'യെലോ അലര്‍ട്ട്' തുടരുകയാണ്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പില്ലെങ്കിലും നേരിയതോ ഇടത്തരമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദമാണ് ഇപ്പോഴത്തെ അപ്രതീക്ഷിത മഴയ്ക്ക് പ്രധാന കാരണം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി രൂപം കൊണ്ട ഈ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ രൂപപ്പെട്ട ചക്രവാതച്ചുഴി ഈ ന്യൂനമര്‍ദ്ദത്തില്‍ ലയിച്ചതും മഴയുടെ തീവ്രത കൂട്ടി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ പ്രകാരം ഫെബ്രുവരി 25 വരെ സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യതയുണ്ട്.