കൊല്ലം: കൊല്ലം പത്തനാപുരത്തിൽ വന്യജീവി ആക്രമണം നടന്നതായി സൂചനകൾ. ആക്രമണത്തിൽ പശുവിനെ ചത്ത നിലയിൽ കണ്ടെത്തി. കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് വന്യജീവി അക്രമിച്ച് കൊന്നത്. അതേസമയം, പുലിയാണ് പശുവിനെ കടിച്ചു കൊന്നതെന്ന് കർഷകൻ വ്യക്തമാക്കി.

ഇപ്പോൾ ഇത് രണ്ടാം തവണയാണ് ബിജുവിന് പശുവിനെ നഷ്ടമാകുന്നത്. സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. പുന്നല റേഞ്ചിന് കീഴിൽ കൂട് സ്ഥാപിച്ചെങ്കിലും പുലി ഇതുവരെ കുടുങ്ങിയിട്ടില്ല. വനം വകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, പാലക്കാട് കാഞ്ഞിരപ്പുഴയിൽ ജനവാസമേഖലയിൽ ഇറങ്ങിയ വന്യജീവി ആടിനെ കൊന്നു. പാലക്കയം ഇഞ്ചിക്കുന്ന് ഭാഗത്ത് ചീരാംകുഴിയിൽ ജോസിന്‍റെ ആടിനെയാണ് കൊന്നത്. കടുവയാണ് ആടിനെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികളിൽ പലരും കടുവയെ കണ്ടിട്ടുള്ളതായും വിവരം. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയും ചെയ്തു.