ചിന്നക്കനാല്‍: മൂന്നാറില്‍ റോഡ് തടഞ്ഞ് പടയപ്പ. കന്നിമലയില്‍ ബൈക്ക് യാത്രക്കാരേയും പടയപ്പ ആക്രമച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കന്നിമല സ്വദേശി ബാലദണ്ഡന്‍, വിഗനേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മൂപ്പത് മിനിറ്റോളമാണ് പടയപ്പ റോഡ് തടഞ്ഞത്. പിന്നാലെ ആനയെ കാട്ടിലേക്ക് തുരത്തി.

കഴിഞ്ഞ ദിവസവും മൂന്നാറില്‍ പടയപ്പയുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി മുഴുവനും മറയൂര്‍മൂന്നാര്‍ റോഡില്‍ പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. വ്യാഴാഴ്ച രാത്രി 10 മുതല്‍ കടുകുമുടി എട്ടാംമൈല്‍ ഭാഗത്താണ് പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തത്. മറയൂരില്‍ നിന്ന് തണ്ണിമത്തനുമായി പോയ പിക്കപ്പ് തടഞ്ഞ് തണ്ണിമത്തന്‍ എടുത്തു തിന്നു.

മൂന്നാറില്‍ നിന്ന് മറയൂര്‍ വഴി ഉദുമല്‍പേട്ടയ്ക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്കും പടയപ്പ പാഞ്ഞടുത്തു. തുമ്പിക്കൈ ഉയര്‍ത്തി ബസിനെ മുട്ടിയുരുമിയെങ്കിലും അല്‍പസമയത്തിനകം ശാന്തനായി മടങ്ങി. രാത്രി ഒട്ടേറെ വാഹനങ്ങളാണ് പടയപ്പക്ക് മുന്നില്‍പ്പെട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നിലവില്‍ മദപ്പാടിലാണ് പടയപ്പ.