തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടെ സ്വയം മുറിവേല്‍പ്പിച്ച ശേഷം യാത്രക്കാരന്‍ സഹയാത്രികനേയും ആക്രമിച്ചു. യുവാവ് സ്വയം ബ്ലേഡ് കൊണ്ട് ദേഹത്ത് മുറിവേല്‍പ്പിച്ചശേഷം വായില്‍ ബ്ലേഡ് കടിച്ചുപിടിച്ച് സഹയാത്രികനെ ആക്രമിക്കുക ആയിരുന്നു. തൃശൂര്‍ തളിക്കുളത്ത് വെച്ചാണ് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. ചേര്‍ത്തലയില്‍ നിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെള്ളിയാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം.

തളിക്കുളം സ്വദേശി ഫാസിലാണ് ബ്ലേഡ് കൊണ്ട് മുഖത്തും ദേഹത്തും സ്വയം മുറിവേല്‍പ്പിച്ച ശേഷം മറ്റൊരു യാത്രക്കാരനെ ആക്രമിച്ചത്. ഫാസിലിനെയും ആക്രമിക്കപ്പെട്ട ഗുരുവായൂര്‍ മമ്മിയൂര്‍ സ്വദേശി സാബു കെ ശങ്കരനെയും ഏങ്ങണ്ടിയൂര്‍ എം.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ഇരയായ സാബുവിന്റെ മുഖത്താണ് പരിക്കേറ്റത്. കഴുത്തിനും മുഖത്തിനുമായി 43 സ്റ്റിച്ചുണ്ട്. സാബുവിന്റെ ഇരുചെവികള്‍ക്കും മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ ഫാസിലിനെതിരെ വാടാനപ്പിള്ളി പൊലീസ് കേസെടുത്തു.

അക്രമി ബസിന്റെ മുന്‍വശത്തെയും ഡോറിന് മുകളിലത്തെയും ചില്ലും തകര്‍ത്തു. തൃപ്രയാറില്‍ നിന്നും ബസില്‍ കയറിയതായിരുന്നു സാബു. തളിക്കുളം പത്താംകല്ലില്‍ നിന്നാണ് ഫാസില്‍ ബസില്‍ കയറിയത്. സ്ത്രീകളുടെ സീറ്റിലിരുന്ന ഇയാളോട് പിറകിലേക്ക് മാറിയിരിക്കണമെന്ന് ആവശ്യപ്പെട്ട കണ്ടക്ടറെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് വിവരം.