തൃശൂർ: കൊഴുവ വറുത്തത് എടുത്ത് കഴിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ പൈനൂര്‍ മാളുത്തറ കിഴക്കേനട വീട്ടിൽ സനത് (22), സഞ്ജയ് (25), താന്ന്യം ചെമ്മാപ്പിള്ളി വടക്കൻതുള്ളി വീട്ടിൽ ഷാരോൺ (സഞ്ജു 40) എന്നിവരാണ് അറസ്റ്റിലായത്. സനത് നിരവധി കേസുകളിൽ പ്രതിയാണ്. വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശി തൃപ്രയാറ്റ് വീട്ടിൽ ഷൈലേഷ് (34)നെയാണ് പ്രതികൾ മർദിച്ചത്. യുവാവിനെ കള്ളു ഷാപ്പിൽനിന്ന് ബലമായി പുറത്തേയ്ക്ക് കൊണ്ടുപോയാണ് സംഘം മർദിച്ചത്.

കഴിഞ്ഞ മൂന്നിന് രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം. ഷൈലേഷ് തൃപ്രയാർ കള്ള് ഷാപ്പിൽ കൊഴുവ വറുത്തത് കഴിച്ചുകൊണ്ടിരിക്കേയാണ് സംഭവം. യുവാവ് കഴിച്ചുകൊണ്ടിരുന്ന പാത്രത്തിൽ നിന്നും പ്രതികൾ അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അനുവാദം ഇല്ലാതെ മീൻ വറുത്തത് എടുത്തത് തടഞ്ഞതോടെ യുവാവിനെ കഴുത്തിലൂടെ ബലമായി കയ്യിട്ട് പിടിച്ച് കള്ളുഷാപ്പിൽ നിന്നും പുറത്തേക്ക് പ്രതികൾ വലിച്ചിറക്കി. ശേഷം തൊട്ടടുത്തുള്ള ഹൈവേ മേൽപ്പാലത്തിനടിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.

സനത് വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും അന്തിക്കാട് പോലീസ് സ്റ്റേഷനിൽ സ്ത്രീയെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത ഒരു കേസിലും പൊതു സ്ഥലത്ത് ലഹരിക്കടിമപ്പെട്ട് ശല്യമുണ്ടാക്കിയ ഒരു കേസിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും പ്രതിയാണ്.