എളമക്കര: കൊച്ചി എളമക്കരക്ക് സമീപം മരോട്ടിച്ചുവടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇടപ്പള്ളി സ്വദേശി പ്രവീണിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രവീണിന്റെ ദേഹത്ത് ആഴത്തില്‍ മുറിവേറ്റിരുന്നു. പട്ടികയും വടിയുമടക്കം ആക്രമണത്തിനുപയോഗിച്ചതെന്ന് സംശയിക്കുന്ന വസ്തുക്കളും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രഭാതസവാരിക്കിറങ്ങിയവരാണ് മരോട്ടിച്ചുവട് പാലത്തിന് താഴെ പ്രവീണിന്റെ മൃതദേഹം കണ്ടത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജുവനപ്പുടി മഹേഷ് പറഞ്ഞു. പ്രവീണിന്റെ ഫോണ്‍ കോളുകള്‍, സാമ്പത്തിക ഇടപാടുകള്‍, സുഹൃത്തുക്കള്‍ എന്നിവയെല്ലാം അന്വേഷണ പരിധിയിലുണ്ട്. ആസൂത്രിതമായ കൊലപാതകമെന്ന നിലയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇടപ്പളളി സ്വദേശിയെങ്കിലും മരോട്ടിച്ചുവട് പാലത്തിന് സമീപമാണ് പ്രവീണിന്റെ താമസം.