ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തിന് ശേഷം വാര്‍ത്തകളില്‍ ഏറ്റവും നിറഞ്ഞത് 11 എ സീറ്റിലെ യാത്രക്കാരന്റെ അദ്ഭുതകരമായ രക്ഷപ്പെടലാണ്. വിശ്വാസ് കുമാര്‍ രമേഷ് എന്ന ബ്രീട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍ ദുരന്തത്തെ അതിജീവിച്ചത് ആരും രക്ഷപ്പെട്ടില്ലെന്ന് കരുതിയിരിക്കെ വലിയ ആശ്വാസ വാര്‍ത്തയായിരുന്നു. വലതുവശത്ത് വിമാന ചിറകിന് മുന്നില്‍ ജനലിനോട് ചേര്‍ന്ന 11എ സീറ്റിലാണ് വിശ്വാസ് യാത്ര ചെയ്തത്. 27 വര്‍ഷം മുമ്പ് ദക്ഷിണ തായ്‌ലാന്‍ഡിലുണ്ടായ വിമാന അപകടത്തില്‍ തായ് നടനും ഗായകനുമായ റുവാംഗ്‌സാക് ലോയ്ചുസാക് അദ്ഭുതകരമായി രക്ഷപ്പെട്ടതും 11എ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യവേ ആയിരുന്നു. ഇപ്പോള്‍, മറ്റൊരു വിസ്മയകരമായ രക്ഷപ്പെടല്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. ആ രക്ഷപ്പെടലിനും 11 എ സീറ്റിന്റെ കഥ പറയാനുണ്ട്.

ഓവന്‍ ജാക്‌സനും കിട്ടിയത് 11 എ സീറ്റ്

ഇംഗ്ലണ്ടിലെ എസെക്‌സിലെ സാഫ്രോണ്‍ വാള്‍ഡന്‍ സ്വദേശിയായ ഓവന്‍ ജാക്‌സണ്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ജൂണ്‍ രണ്ടാം വാരത്തിന്റെ തുടക്കത്തില്‍ ഇന്ത്യയിലുണ്ടായിരുന്നു. ജൂണ്‍ 12 ന് വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങാനാണ് 31 കാരന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ജോലി തിരക്കുകള്‍ മൂലം അവസാന മിനിറ്റില്‍ യാത്ര മുടങ്ങി. സഹപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം വ്യാഴാഴ്ചത്തെ യാത്ര ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ജോലി സ്ഥലത്തെ മീറ്റിങ്ങുകളുടെ തിരക്ക് കാരണം താന്‍ എന്നാണ് മടങ്ങുക എന്ന് ക്യത്യമായി ഭാര്യയെ അറിയിച്ചിരുന്നില്ല. ഫോണ്‍ നോക്കാനും വിട്ടുപോയി. അതുകൊണ്ട് ദുരന്തത്തെ കുറിച്ച് അറിഞ്ഞ ഭാര്യ ഫില്ലിപ്പ ( 30) വല്ലാതെ പേടിച്ചു. മണിക്കൂറുകളോളം ഫോണ്‍ നോക്കാതിരുന്നത് കൊണ്ട് ഓവന്‍ വിമാന ദുരന്തത്തെ കുറിച്ച് അറിയാനും വൈകി. കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ശനിയാഴ്ചത്തെ ഫ്‌ളൈറ്റിന് ഓവന്‍ ബുക്ക് ചെയ്തത് 11 എ സീറ്റ്. ദുരന്തത്തില്‍ പെട്ട എയര്‍ ഇന്ത്യ 71 ഫ്‌ളൈറ്റില്‍ രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ രമേഷ് ഇരുന്നിരുന്ന അതെ ഭാഗ്യസീറ്റ്.




താന്‍ ആകെ ഞെട്ടി പോയെന്ന് ഓവന്‍ 'ദി സണ്ണിനോട്' പറഞ്ഞു. 'ഞാന്‍ വളരെ നന്ദിയുള്ളവനാണ്. എന്തൊരു വിചിത്രമായ യാദൃശ്ചികത'!, ഓവന്‍ അദ്ഭുതം കൂറി. ' സാധാരണ വിമാന അപകടങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍, നമ്മള്‍ അങ്ങനെ കാര്യമായി ചിന്തിക്കാറൊന്നുമില്ല. പക്ഷേ, നമ്മള്‍ യാത്ര ചെയ്യാനിരുന്ന വിമാനം അപകടത്തില്‍ പെട്ടുവെന്നും യാത്ര മാറ്റി വച്ചത് കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും സ്വയം അറിയുമ്പോള്‍, ശോ എന്തൊരു സംഭവം' - ഓവന്‍ പറഞ്ഞു. 53 ബ്രിട്ടീഷ് പൗരന്മാരാണ് അപകടത്തില്‍ മരിച്ചത്.

ഓവന്റെ ഭാര്യ ഫിലിപ്പ അദ്ധ്യാപികയാണ്. എയര്‍ ഇന്ത്യ ഡ്രൈം ലൈനര്‍ അപകടത്തെ കുറിച്ച് അറിഞ്ഞ സമയത്ത് താന്‍ ജോലി ചെയ്യുകയായിരുന്നു എന്ന് ഫിലിപ്പ പറഞ്ഞു. 'എനിക്കുണ്ടായ വെപ്രാളം കുട്ടികളെ അറിയിക്കാതിക്കാന്‍ ഞാന്‍ വല്ലാതെ പാടുപെട്ടു. ഓവനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ വേവലാതിപ്പെട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതില്‍ നിന്ന് മുക്തയാകാന്‍ കഴിഞ്ഞിട്ടില്ല, ഇടയ്ക്കിടെ കണ്ണീരൊഴുക്കി കൊണ്ട് ഫിലിപ്പ പറഞ്ഞു. എന്തായാലും ദുരന്തത്തിന് ഇരയായ കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദന വച്ച് നോക്കുമ്പോള്‍ ഞങ്ങളുടേതൊക്കെ എത്രയോ ചെറുത്. എന്റെ ഹൃദയം അവര്‍ക്കൊപ്പമാണ്'- ഫിലിപ്പ പറഞ്ഞു.

അതേസമയം, എയര്‍ ഇന്ത്യ അപകടത്തില്‍ നിന്ന് വിശ്വാസ് കുമാര്‍ രമേഷ് രക്ഷപ്പെടുന്നതിന്റെ പുതിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്.