ന്യൂഡല്‍ഹി: വ്യക്തി നിയമ പ്രകാരം, പതിനഞ്ച് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മിഷന്‍ നല്‍കിയ അപ്പീല്‍ തള്ളിയ സുപ്രീം കോടതി ബാലാവകാശ കമ്മീഷനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

പ്രായപൂര്‍ത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിക്കുന്ന ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ ബാലാവകാശ കമ്മീഷന് എന്ത് കാര്യമെന്നും ജസ്റ്റിസ് ബിവി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നിയമപരമായി, 18 വയസ് തികയാത്ത പെണ്‍കുട്ടിക്ക് വിവാഹം ചെയ്യാനാകില്ലെന്ന് ഇരിക്കെ, വ്യക്തിനിയമത്തിന്റെ മാത്രം പിന്‍ബലത്തില്‍ അത് സാധ്യമാകുമോയെന്ന നിയമപ്രശ്‌നമെങ്കിലും തുറന്നുവയ്ക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ആവശ്യവും സുപ്രീംകോടതി തള്ളി. ഇതില്‍ നിയമപ്രശ്നമൊന്നും ബാക്കിനില്‍ക്കുന്നില്ലെന്നും അത് ഉചിതമായ കേസില്‍ ഉന്നയിച്ചുകൊള്ളാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

പ്രായപൂര്‍ത്തിയായില്ലെങ്കിലും മുസ്ലിം വ്യക്തിനിയമ പ്രകാരം, ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും ഒപ്പം താമസിക്കാനും മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെയും ഡല്‍ഹി ഹൈക്കോടതിയുടെയും വിധി. 16കാരിയും 21കാരനും വീട്ടുകാരില്‍ നിന്ന് സുരക്ഷ ആവശ്യപ്പെട്ട് നല്‍കിയ കേസിലാണ് വിധി. ഇത് ചോദ്യം ചെയ്താണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ എത്തിയത്. എന്നാല്‍ ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളിയ കോടതി കമ്മീഷനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കാനും മറന്നില്ല. പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങളില്‍ നിന്ന് ഉണ്ടാകുന്ന കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതികള്‍ 'കഠിനമായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍' മനസ്സില്‍ സൂക്ഷിക്കണമെന്ന് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ബി വി നാഗരത്‌ന നിരീക്ഷിച്ചു.

2022ല്‍ നടന്ന 16കാരിയുടെയും 21കാരന്റെയും വിവാഹ കേസുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതി ഇരുവര്‍ക്കും അനുകൂലമായ വിധി പുറപ്പെടുവിച്ചതും സംരക്ഷണം ഒരുക്കിയതും. മുസ്ലിം വ്യക്തി നിയമത്തെ ആയിരുന്നു ഹൈക്കോടതി ഈ കേസില്‍ ഉയര്‍ത്തി കാട്ടിയത്. മുസ്ലീം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം താമസിക്കാന്‍ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും വിധിച്ചിരുന്നു.

16-കാരിയും 21-കാരനും വീട്ടുകാരില്‍നിന്ന് സുരക്ഷ തേടിയെത്തിയപ്പോഴായിരുന്നു ഇത്. മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ, സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ 'പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ'യുടെ 195-ാം അനുച്ഛേദപ്രകാരം പ്രത്യുത്പാദനശേഷി കൈവരുന്ന പ്രായമായാല്‍ വിവാഹിതരാകാമെന്ന് പഞ്ചാബ്- ഹരിയാണ ഹൈക്കോടതി പറഞ്ഞു.

അത് തെളിയിക്കാനാവാത്തപക്ഷം 15 വയസ്സ് തികഞ്ഞാല്‍മതി. പതിനഞ്ചുകാരിയെ വിവാഹം കഴിച്ചയാള്‍ക്കെതിരേ വീട്ടുകാര്‍ പോക്സോ കേസ് നല്‍കിയിരുന്നു. കോടതി അത് തള്ളി. ബലാത്സംഗമാണ് നടന്നതെങ്കില്‍ മുസ്ലിം വ്യക്തിനിയമപ്രകാരം 'പ്രായപൂര്‍ത്തി'യായി എന്നത് പോക്സോ കുറ്റം ഒഴിവാക്കാനുള്ള കാരണമല്ലെന്ന് മറ്റൊരു കേസില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

18 വയസ് തികയാത്ത പെണ്‍കുട്ടിക്ക് നിയമപരമായി വിവാഹം കഴിക്കാനാവില്ലെന്നിരിക്കെ, വ്യക്തിനിയമത്തിന്റെ മാത്രം പിന്‍ബലത്തില്‍ അത് സാധിക്കുമോ എന്ന നിയമപ്രശ്നമെങ്കിലും തുറന്നുവെക്കണമെന്ന കമ്മീഷന്റെ ആവശ്യവും കോടതി തള്ളി. ഇതില്‍ നിയമപ്രശ്നമൊന്നും ബാക്കിനില്‍ക്കുന്നില്ലെന്നും അത് ഉചിതമായ കേസില്‍ ഉന്നയിച്ചുകൊള്ളാനും ജസ്റ്റിസ് ആര്‍ മഹാദേവന്‍ കൂടി അംഗമായ ബെഞ്ച് നിര്‍ദേശിച്ചു.