പാലക്കാട്: കോയമ്പത്തൂര്‍ സുലൂര്‍ സ്വദേശിനിയായ ഭാര്യ സംഗീതയില്‍നിന്നും വിവാഹമോചനം തേടാനുള്ള വഴികള്‍ കൃഷ്ണകുമാര്‍ ആലോചിച്ചിരുന്നതായി അടുത്ത സുഹൃത്തുക്കള്‍. ഭാര്യയുമായുള്ള ബന്ധം തനിക്കു മുന്നോട്ടു കൊണ്ടുപോകാന്‍ താത്പര്യമില്ലെന്നു അടുത്ത സുഹൃത്തുക്കളോട് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. സംഗീതയെ കൊലപ്പെടുത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് കൃഷ്ണകുമാര്‍ വാട്‌സാപ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശം അയച്ചിരുന്നതായും സൂചനയുണ്ട്.

ഭാര്യയായ സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നതായി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കൃഷ്ണകുമാര്‍ കൊലപാതകം നടത്തിയത്. പുലര്‍ച്ചെ വണ്ടാഴിയില്‍ നിന്നും സുലൂരിലെത്തിയ കൃഷ്ണകുമാര്‍ പെണ്‍മക്കള്‍ സ്‌കൂളിലേക്കു പോകാനായി കാത്തു നിന്ന ശേഷമാണ് കൊലപാതകം നടത്തിയത്. സംഗീതയെ വകവരുത്തിയ ശേഷം കാറില്‍ വണ്ടാഴിയിലേക്കു മടങ്ങിയ കൃഷ്ണകുമാര്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അടുത്ത ബന്ധുവിനോട് ഫോണിലൂടെ അറിയിച്ചിരുന്നു. വീട്ടിലെത്തി കാറില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ കൃഷ്ണകുമാര്‍ എയര്‍ഗണ്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു.

പട്ടണംപുതൂരിലെ സുലൂരിലായിരുന്നു കൃഷ്ണകുമാറും സംഗീതയും പെണ്‍മക്കളും താമസിച്ചിരുന്നത്. പിതാവ് സുന്ദരന്‍ അസുഖബാധിതനായതോടെയാണു വണ്ടാഴിയിലെ കുടുംബ വീട്ടിലേക്ക് കൃഷ്ണകുമാര്‍ താമസം മാറ്റിയത്. സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്ന കൃഷ്ണകുമാര്‍ ഭാര്യയെ കൊലപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം വാട്‌സാപ് ഗ്രൂപ്പില്‍ ഭീഷണി മുഴക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും തമിഴ്‌നാട് പൊലീസ് അന്വേഷിച്ച് വരികയാണ്.

സിംഗപ്പൂരിലും മലേഷ്യയിലും ജോലി ചെയ്തിരുന്ന കൃഷ്ണകുമാര്‍ പ്രണയിച്ചാണ് കോയമ്പത്തൂര്‍ സ്വദേശിനിയായ സംഗീതയെ വിവാഹം കഴിച്ചത്. നായിഡു വിഭാഗക്കാരിയായ സംഗീത ഇടയ്‌ക്കെല്ലാം പാലക്കാട് വണ്ടാഴിയിലുള്ള കൃഷ്ണകുമാറിന്റെ വീട്ടില്‍ വന്നിരുന്നു. കഴിഞ്ഞ ഓണാവധിക്ക് വണ്ടാഴിയിലെ വീട്ടിലെത്തിയ സംഗീതയും പെണ്‍മക്കളും വീട്ടിലെ ഓണാഘോഷത്തിലും പങ്കെടുത്തിരുന്നു. ഭാര്യ അധ്യാപികയാണ്. രണ്ടു പെണ്‍മക്കളും ഒരുമിച്ചായിരുന്നു കോയമ്പത്തൂരിലെ താമസം.

സംഗീത കോയമ്പത്തൂരിലും കൃഷ്ണകുമാര്‍ പാലക്കാട് ജില്ലയിലെ വണ്ടാഴിയിലും വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ച് കൊന്നശേഷം വണ്ടാഴിയില്‍ വീട്ടിലെത്തി കൃഷ്ണകുമാര്‍ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എയര്‍ഗണ്ണാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുടുംബ പ്രശ്നങ്ങള്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. എയര്‍ഗണ്‍ ഉപയോഗിച്ച് പിതാവിന്റെമുന്നില്‍ വച്ച് കൃഷ്ണകുമാര്‍ സ്വയം വെടിവയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് കൃഷ്ണകുമാര്‍ എയര്‍ഗണ്‍ ഉപയോഗിച്ചു സ്വയം വെടി വച്ചത്. പിന്നീടാണ് സംഗീതയെ മരിച്ച നിലയില്‍ കണ്ടത്.

വണ്ടാഴിയിലെ വീടിനു സമീപം കാട്ടുപന്നികളുടെ ശല്യമുള്ളതിനാല്‍ കൃഷ്ണകുമാര്‍ എയര്‍ഗണ്‍ വാങ്ങി സൂക്ഷിച്ചിരുന്നു. പിതാവ് സുന്ദരത്തിന്റെ പേരിലായിരുന്നു തോക്കിന്റെ ലൈസന്‍സ്. ഈ എയര്‍ഗണ്‍ ആണ് സംഗീതയെ കൊലപ്പെടുത്താനും സ്വയം മരിക്കാനും കൃഷ്ണകുമാര്‍ ഉപയോഗിച്ചത്.

സംഗീതയും കൃഷ്ണകുമാറും രണ്ടു പെണ്‍മക്കളും കോയമ്പത്തൂരിലെ സുലൂരിലാണു താമസിച്ചിരുന്നത്. പിതാവ് രോഗബാധിതനായതോടെ കൃഷ്ണകുമാര്‍ താമസം വണ്ടാഴിയിലേക്കു മാറ്റുകയായിരുന്നു. സംഗീത സുലൂരിലെ സ്വകാര്യ സ്‌കൂളില്‍ ജീവനക്കാരിയാണ്. രണ്ടു പെണ്‍മക്കളും കോയമ്പത്തൂരാണ് പഠിക്കുന്നത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് കൃഷ്ണകുമാര്‍ സംഗീതയെ എയര്‍ഗണ്ണുകൊണ്ട് വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന.

സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടെന്നു കൃഷ്ണകുമാര്‍ നേരത്തേ ആരോപിച്ചിരുന്നു, ഇതിന്റെ പേരില്‍ കലഹം പതിവായിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാര്‍ വണ്ടാഴിയിലേക്കു താമസം മാറിയത്. ഇന്നു പുലര്‍ച്ചെ 100 കിലോമീറ്ററോളം സഞ്ചരിച്ചാണ് കൃഷ്ണകുമാര്‍ വണ്ടാഴിയിലെ വീട്ടില്‍നിന്നു കോയമ്പത്തൂരിലെ സുലൂരിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ 5.30നു വീടിനു സമീപത്തെത്തിയ കൃഷ്ണകുമാര്‍ കുട്ടികള്‍ സ്‌കൂളിലേക്കുപോയശേഷം രാവിലെ ഏഴു മണിയോടെ വീട്ടില്‍ കയറി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് സംഗീതയെ വെടിവയ്ക്കുകയുമായിരുന്നു.

കൊലപാതകത്തിനുശേഷം വണ്ടാഴിയിലെ വീട്ടില്‍ മടങ്ങിയെത്തിയ കൃഷ്ണകുമാര്‍ അസുഖബാധിതനായ പിതാവിന്റെ കണ്‍മുന്നില്‍ വച്ച്, കൊലപാതകത്തിന് ഉപയോഗിച്ച അതേ എയര്‍ഗണ്‍ ഉപയോഗിച്ചു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. കോയമ്പത്തൂരിലെ കൊലപാതകം നടന്ന വീട്ടില്‍ സുലൂര്‍ പൊലീസും വണ്ടാഴിയിലെ ആത്മഹത്യ നടന്ന വീട്ടില്‍ മംഗലംഡാം പൊലീസും ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുകയാണ്.