ബംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി 33 വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതി.

പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന സ്‌കൂളിലെ കായിക അധ്യാപകനായിരുന്നു അഭയ് മാത്യു. ഇതുവഴി പരിചയത്തിലായ ഇരുവരും ഒന്നിച്ചായിരുന്നു താമസം. വിവാഹം കഴിക്കാമെന്ന വ്യാജേന 2 വര്‍ഷം മുന്‍പ് വാടകവീടെടുത്ത് ഒപ്പം താമസിപ്പിച്ചു. വിവാഹം കഴിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നു അഭയ് നഗരത്തിലെ പള്ളിക്കു മുന്നിലെത്തിച്ചു താലികെട്ടി. വിവാഹം റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തി കടന്നു കളഞ്ഞു. സ്വകാര്യ രംഗങ്ങള്‍ അഭയ് ഫോണില്‍ ചിത്രീകരിച്ചെന്നു യുവതിയുടെ പരാതിയിലുണ്ട്. ഇയാളുടെ ഫോണില്‍ നിന്നു പകര്‍ത്തിയതെന്നവകാശപ്പെട്ട ഫോട്ടോകളും യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്. തുടര്‍ന്നു വനിതാ കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ടു കേരളത്തിലേക്കു പോയതാണെന്ന് അഭയ്യുടേതായി പൊലീസിനു ലഭിച്ച വിഡിയോ ക്ലിപ്പില്‍ അവകാശപ്പെടുന്നുണ്ട്. യുവതിയെ വിവാഹം കഴിക്കാന്‍ തന്നെയാണ് ഉദ്ദേശമെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും വിഡിയോയിലുണ്ട്. അഭയ് വി മാത്യു എന്ന പരിശീലകന്‍ വിവാഹവാഗ്ദാനം നല്‍കി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്ന് പീഡനം നേരിട്ടതിനെത്തുടര്‍ന്ന് വിവാഹമോചനം നേടിയ യുവതിക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഈ സമയത്താണ് മകള്‍ക്ക് റാക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് പരിശീലകനായ അഭയ് വി മാത്യുവുമായി യുവതി പരിചയത്തിലാകുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോള്‍ അഭയ് 2000 രൂപ നല്‍കുകയും സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.

ആം ആദ്മി പാര്‍ട്ടിയുമായും പോലീസുമായും തനിക്ക് ബന്ധമുണ്ടെന്നും വിവാഹമോചന നടപടികളില്‍ സഹായിക്കാമെന്നും അഭയ് യുവതിയോട് പറഞ്ഞിരുന്നു. വിവാഹമോചനം പൂര്‍ത്തിയാകുന്നതുവരെ ഒരു വീട്ടില്‍ തന്നെ താമസിപ്പിച്ചതായും യുവതി വെളിപ്പെടുത്തി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട അഭയ് മാതാപിതാക്കളുടെ സമ്മതം ലഭിച്ചാലുടന്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കാലതാമസം വരുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച തന്റെ ഗര്‍ഭം സ്ഥിരീകരിച്ചതിന് പിന്നാലെ ശനിയാഴ്ച അഭയ് തന്റെ ഫോണും വസ്ത്രങ്ങളുമായി വീട് വിട്ടുവെന്നും അയല്‍ക്കാര്‍ മാതാപിതാക്കളോടൊപ്പം സാധനങ്ങളുമായി പോയെന്ന് അറിയിച്ചുവെന്നും യുവതി പറഞ്ഞു.

പരാതി നല്‍കാന്‍ പോയപ്പോള്‍ പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയും അസാധാരണമായി പെരുമാറുകയും ചെയ്തതായും യുവതി ആരോപിച്ചു. തനിക്ക് പിന്തുണയില്ലാത്തതുകൊണ്ടാണ് നടപടിയെടുക്കാന്‍ മടിച്ചതെന്നും, ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ പോലീസ് കൂടുതല്‍ ബുദ്ധിമുട്ടിച്ചെന്നും അവര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.