പത്തനംതിട്ട: ശസ്ത്രക്രിയക്കായി കൈക്കൂലി ആവശ്യപ്പെട്ട പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റൻറ് സർജൻ ഡോക്ടർ വിനീതിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. ഭിന്നശേഷിക്കാരിയായ വിജയശ്രീയാണ് പരാതിയിലാണ് നടപടി. ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ആരോഗ്യവകുപ്പ് ഡോക്ടർ വിനീതിനെ സസ്പെൻഡ് ചെയ്തത്.

നേരത്തെ സർജനെതിരെ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഡോക്ടർ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖയടക്കമാണ് വിജയശ്രീ പരാതി നൽകിയത്.

സെപ്റ്റബർ 17 നാണ് ഭിന്നശേഷിക്കാരിയായ വിജയശ്രീ സഹദോരിയുമായി അടൂർ ജനറൽ ആശുപത്രിയിലെത്തിയത്. അസി. സർജനായ ഡോ. വിനീതിനെയാണ് പരാതികാരി സമീപിച്ചത്. തുടർന്നാണ് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തേക്ക് ക്ഷണിച്ചത്. 12 ആയിരം രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു. പണം നൽകാതെ വന്നപ്പോൾ ചികിത്സ നിഷേധിച്ചെന്നാണ് വിജയശ്രീ പരാതിയിൽ പറയുന്നത്.

രേഖാമൂലം അന്ന് തന്നെ ആശുപത്രി സൂപ്രണ്ടിന് ശബ്ദരേഖ ഉൾപ്പെടെ പരാതി നൽകിയെന്നാണ് വിജയശ്രീ പറയുന്നത്. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ എല്ലാം കേട്ടിട്ടും അറിഞ്ഞിട്ടും ആശുപത്രി സൂപ്രണ്ട് നടപടി എടുത്തില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

എന്നാൽ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യുന്നതിനായി പണം ആവശ്യപ്പെട്ടില്ലെന്നാണ് ആരോപണ വിധേയനായ ഡോക്ടർ പറഞ്ഞത്. പ്രൈവറ്റായി ഡോക്ടർ പ്രാക്ടീസ് നടത്തുന്നുണ്ട്. അവിടെ ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടതെന്നാണ് ഡോക്ടറുടെ വിശദീകരണം.

നേരത്തെ, സംഭവത്തില്‍ ഡോക്ടറോട് വിശദീകരണം തേടിയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്ക് പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടർ വിശദീകരണം നൽകിതെന്നാണ് സൂപ്രണ്ട് അറിയിച്ചത്. അതേസമയം കൈക്കൂലി ആരോപണം ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യുമെന്നും സൂപ്രണ്ട് വിശദീകരിച്ചു.

പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണവും സൂപ്രണ്ട് നടത്തിയില്ലെന്നാണ് പരാതിക്കാരി പറയുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരാതി മറച്ചുവെച്ച് സർജനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നും, ആരോഗ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഡോക്ടർ വിനീതിനെതിരായ അന്വേഷണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ സൂപ്രണ്ട് വരുത്തിയ വീഴ്ചയെ കുറിച്ചും പറയുന്നുണ്ട്.