മുംബൈ: ഇസ്രയേലിലെ ഹൈഫ തുറമുഖം സുരക്ഷിതമാണെന്ന് തുറമുഖത്തിന്റെ ചുമതലയുള്ള അദാനി കമ്പനി അറിയിച്ചു. ഇസ്രയേലില്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഹൈഫ തുറമുഖത്തിന് സമീപം ഇറാന്റെ മിസൈല്‍ ആക്രമണം നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കമ്പനി വിശദീകരണം നല്‍കിയത്.

ഹൈഫ തുറമുഖത്തെയും സമീപത്തെ എണ്ണശുദ്ധീകരണശാലയെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തുറമുഖത്തിന്റെ കെമിക്കല്‍ ടെര്‍മിനലില്‍ മിസൈലിന്റെ ചീളുകള്‍ പതിച്ചെങ്കിലും കാര്യമായ അപകടം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിന്റെ പ്രതിരോധ മിസൈലിന്റെ ഭാഗങ്ങളും തുറമുഖത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നും ചരക്ക് നീക്കം സുഗമമായി നടക്കുന്നുണ്ടെന്നും തുറമുഖ വൃത്തങ്ങള്‍ അറിയിച്ചു. മിസൈലിന്റെ ഭാഗങ്ങള്‍ തുറമുഖത്തിന് സമീപം വീണെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അദാനി കമ്പനി വ്യക്തമാക്കി.

ഇസ്രയേലിന്റെ തുറമുഖ നഗരമായ ഹൈഫ ഇറാന്‍ മിസൈല്‍ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്ന എന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ നിന്നുള്ള റോക്കറ്റുകള്‍ ഹൈഫയുടെ കിഴക്കുള്ള തമ്രയില്‍ പതിച്ചതായും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ശതകോടീശ്വരന്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള ഹൈഫ തുറമുഖത്ത് ഒരു ഇന്ത്യന്‍ കാര്‍ഗോ സൗകര്യം ഇറാന്റെ മിസൈല്‍ ആക്രമത്തില്‍ നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

2023 ജനുവരിയിലാണ് 4.1 ബില്യണിന് (ഏകദേശം 1.15 ബില്യണ്‍ യുഎസ് ഡോളര്‍) ഇസ്രായേലിന്റെ ഹൈഫ തുറമുഖം അദാനി ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹൈഫ തുറമുഖം 2021 ജൂലൈയിലാണ് വില്‍പ്പനയ്ക്ക് വെച്ചത്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കണ്‍സോര്‍ഷ്യമാണ് തുറമുഖം ഏറ്റെടുത്തതെന്ന് ഇസ്രായേലിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. പുതിയ ഉടമസ്ഥതയിലെ പ്രാഥമിക ഓഹരി ഉടമകളില്‍ ഒരാളായ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് നിയന്ത്രിക്കുന്നത് ഇന്ത്യന്‍ കോടീശ്വരന്‍ ഗൗതം അദാനിയാണ്.

ഇസ്രയേലിന്റെ തന്ത്രപ്രധാന ഹൈഫ തുറമുഖത്തില്‍ ഉള്‍പ്പെടെ അദാനി ഗ്രൂപ്പിന് ബില്യണ്‍ ഡോളറിലധികം നിക്ഷേപമുണ്ട്. ഇസ്രായേലിന്റെ ഇറക്കുമതിക്കും കയറ്റുമതിക്കും നെടുംതൂണായി നില്‍ക്കുന്ന ഹൈഫ തുറമുഖത്തില്‍ അദാനിക്ക് 70 ശതമാനം ഓഹരിയുണ്ട്. അദാനി പോര്‍ട്ട്‌സിന്റെ കാര്‍ഗോ കൈമാറ്റ വരുമാനത്തിലെ മൂന്ന് ശതമാനം ഹൈഫ തുറമുഖത്ത് നിന്നാണ് ലഭിക്കുന്നത്.