പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാര്‍, പത്തനംതിട്ട ഡിവൈ.എസ്.പിയായിരുന്ന എസ്. നന്ദകുമാര്‍, ആറന്മുള എസ്.എച്ച്.ഓ പ്രവീണ്‍ എന്നിവര്‍ക്കെതിരേ കടുത്ത നടപടിക്ക് ശിപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ട് ഡിഐജി അജിതാ ബീഗം ആഭ്യന്തരവകുപ്പിന് കൈമാറി. എസ്പിക്ക് സ്ഥലമാറ്റവും മറ്റു രണ്ടു പേര്‍ക്കും സസ്പെന്‍ഷനും ഉണ്ടാകുമെന്ന് സൂചന.

ഹൈക്കോടതി അഭിഭാഷകനും മുന്‍ ഗവ. പ്ലീഡറുമായിരുന്ന അഡ്വ. തോട്ടത്തില്‍ നൗഷാദ് പ്രതിയായ പോക്സോ കേസില്‍ പോലീസ് വഴിവിട്ടു സഹായം നല്‍കിയിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും സുപ്രീം കോടതിയില്‍ വരെ എത്താന്‍ പോലീസ് ഇയാളെ വിട്ടു. ഒരു തവണ കസ്റ്റഡിയില്‍ എടുത്ത പ്രതിയെ മുകളില്‍ നിന്നുളള നിര്‍ദേശ പ്രകാരം ആറന്മുളയില്‍ നിന്നുള്ള പോലീസുകാര്‍ വീട്ടില്‍ വിട്ടിട്ടു പോരുകയായിരുന്നു.

കോയിപ്രം കസ്റ്റഡി പീഡന റിപ്പോര്‍ട്ട് പൂഴ്ത്തിയ എസ്.പി വി.ജി. വിനോദ്കുമാര്‍ ഇതു സംബന്ധിച്ച വാര്‍ത്ത ചോര്‍ന്നതിന്റെ പേരില്‍ കോന്നി എസ്.എച്ച്.ഓ പി. ശ്രീജിത്ത്, ഡിവൈ.എസ്.പി ടി. രാജപ്പന്‍ എന്നിവരെ ക്രൂശിക്കാന്‍ വേണ്ടി അഭിഭാഷകന്റെ പോക്സോ അട്ടിമറിച്ച കുറ്റം അവരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചതാണ് ബൂമറാങ് പോലെ തിരിച്ചടിച്ചത്.

അഭിഭാഷകന്‍ പ്രതിയായ പീഡനം സംബന്ധിച്ച് അതിജീവതയുടെ പിതാവ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 ന് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. എസ്.പി ഇത് കോന്നി പോലീസിന് കൈമാറി. കോന്നി എസ്എച്ച്ഓ പെണ്‍കുട്ടിയുടെ മൊഴി എടുത്തെങ്കിലും പീഡന പരാതി നിഷേധിച്ചു. ഇത് പെണ്‍കുട്ടിയുടെ സ്വന്തം കൈപ്പടയില്‍ എഴുതി വാങ്ങിയ എസ്.എച്ച്.ഓ ഇതെല്ലാം വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കണമെന്നായിരുന്നു റിപ്പോര്‍ട്ട്. സിഡബ്ല്യുസിയില്‍ നിന്ന് ഇതിന് മറുപടി കിട്ടിയില്ല. രണ്ടു തവണ എസ്.എച്ച്.ഓ ഓര്‍മപ്പെടുത്തല്‍ മെയില്‍ അയയ്ക്കുകയും ചെയ്തു. പക്ഷേ, സിഡബ്ല്യുസിയുടെ ഭാഗത്ത് നിന്ന് ഒരു അനക്കവും ഉണ്ടായില്ല.

ഡിസംബര്‍ മൂന്നിന് ഇതേ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ വിളിച്ച് അഭിഭാഷകന്‍ പീഡിപ്പിച്ചുവെന്ന് അറിയിച്ചു. ഈ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കോന്നി എസ്.എച്ച്.ഓയെ അറിയിച്ചത് 10 ദിവസം വൈകി 13 നാണ്. ഇതിനിടെ ആരോപണ വിധേയനായ അഡ്വ. നൗഷാദും ഭാര്യയും സിഡബ്ല്യുസി ചെയര്‍പേഴ്സന്റെ ഓഫീസിലെത്തി അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചു. 13 ന് കിട്ടിയ പരാതിയില്‍ കോന്നിഎസ്എച്ച്ഓ മൊഴിയെടുത്തു. പീഡനം നടന്നത് ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ 14 ന് തന്നെ സീറോ എഫ്ഐആറിട്ട് ആറന്മുളയ്ക്ക് കൈമാറി. രണ്ടു ദിവസം കൈയില്‍ വച്ച് താമസിപ്പിച്ച ശേഷം 16 നാണ് ആറന്മുള എസ്എച്ച്ഓ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 22 വരെ പ്രതി നൗഷാദ് കൊച്ചിയിലെ അയാളുടെ വീട്ടിലുണ്ടായിരുന്നു. ആറന്മുളയില്‍ നിന്ന് പോയ മൂന്നു പോലീസുകാര്‍ ഇയാളെ പിടികൂടുകയും ചെയ്തു. എന്നാല്‍, വിട്ടിട്ടു പോരാന്‍ ഉന്നത പോലീസ് അധികാരികള്‍ തന്നെ നിര്‍ദേശം നല്‍കുകയായിരുന്നു.

ഹൈക്കോടതി നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എന്നാല്‍ സുപ്രീംകോടതി ഇയാളുടെ അറസ്റ്റ് തടഞ്ഞു പോലീസിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇതു വരെ അന്തിമവിധി വന്നില്ല. കോയിപ്രം കസ്റ്റഡി പീഡനം പുറത്തു വന്നതിന്റെ പ്രതികാരമായി കോന്നി ഡിവൈ.എസ്.പിയെയും എസ്എച്ച്ഓയെയും സസ്പെന്‍ഡ് ചെയ്തുളള എസ്പിയുടെ കളി തിരിച്ചടിച്ചത് സസ്പെന്‍ഷന്‍ ഉത്തരവ് വെളിയില്‍ പ്രചരിച്ചതോടെയാണ്. ഇവിടെയാണ് പോക്സോ അട്ടിമറിയുടെ ആഴം വെളിച്ചത്തു വന്നത്. തങ്ങള്‍ക്കെതിരേയുള്ള ആരോപണത്തിനിനെതിരേ സിഡബ്ല്യുസി ചെയര്‍മാന്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി. ഇതിന്റെ പ്രതികാരമായി പോലീസ് സിഡബ്ല്യുസി ചെയര്‍മാനെതിരേ റിപ്പോര്‍ട്ട് നല്‍കി സസ്പെന്‍ഡ് ചെയ്യിച്ചു. ഇത് പാര്‍ട്ടിക്കുളളില്‍ തന്നെ പ്രശ്നമായി. ഇതോടെയാണ് ഡിഐജി ഓഫീസില്‍ പൂഴ്ത്തിയിരുന്ന എസ്പിക്കും മറ്റ് രണ്ടു പേര്‍ക്കും എതിരായ റിപ്പോര്‍ട്ട് പുറത്തു വന്നത്.

പിടികൂടിയ പ്രതിയെ വിട്ടയച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതോടെ എസ്പിക്കും സസ്പെന്‍ഷന്‍ ആകും. മൂവരും പോക്സോ കേസിലും പ്രതികളാകും. ഡിഐജിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിനും തളളിക്കളയാന്‍ കഴിയില്ല. എസ്.പി മന്ത്രി വി.എന്‍. വാസവന്റെ സ്വന്തം ആളാണെന്നാണ് പോലീസുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഒന്നും ചെയ്യാനില്ലെന്നും ഇദ്ദേഹം വീമ്പിളക്കിയിരുന്നു. ഇതും തിരിച്ചടിയാകും.