തിരുവനന്തപുരം: 'ഇടതു നിരീക്ഷകന്‍' എന്ന പദവി രാജിവെച്ചതായി പ്രഖ്യാപിച്ച് അഡ്വ.ബി.എന്‍.ഹസ്‌ക്കര്‍. ഇടതുപക്ഷ നിരീക്ഷകനെന്ന നിലയില്‍ ഇനി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിയെയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെയും ചാനല്‍ ചര്‍ച്ചയില്‍ അഡ്വ.ബി എന്‍ ഹസ്‌കര്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് സി പി ഐ എം നേതൃത്വത്തെ ചൊടിപ്പിച്ചത്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നുമായിരുന്നു നിര്‍ദ്ദേശം. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നിലപാടുകളെ പ്രതിരോധിക്കുന്ന നിരീക്ഷകന്റെ റോളില്‍ നിന്ന് മാറുന്നുവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

പാര്‍ട്ടി ശാസനയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ പരിഹാസവുമായാണ് ഹസ്‌ക്കര്‍ രംഗത്തെത്തിയത്.

കുറിപ്പ് ഇങ്ങനെ:

സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും നല്‍കിയ 'ഇടതു നിരീക്ഷകന്‍ '....

എന്ന പദവി ഞാന്‍ രാജി വച്ചിരിക്കുന്നു,

ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഞാന്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടച്ചു, ഔദ്യോഗിക വാഹനം ഡ്രൈവര്‍ ഗണ്‍മാന്‍ എന്നിവ ഞാന്‍ തിരിച്ചയച്ചു, ഔദ്യോഗിക വസതിയും ഒഴിഞ്ഞു.

ചാനല്‍ ചര്‍ച്ചകളിലെ മണിക്കൂറുകള്‍ നീളുന്ന അധ്വാനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് കരുതുന്നതുകൊണ്ട് ഞാന്‍ ഇനി മുതല്‍ 'രാഷ്ട്രീയ നിരീക്ഷകന്‍,'

പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ എന്നുമാണ് കുറിപ്പ്.


പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുംവിധം ഇനി ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിക്കരുതെന്ന് കഴിഞ്ഞദിവസം ഹസ്‌കറിന് സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദാണ് ഹസ്‌കറിന് നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനേയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും ഹസ്‌കര്‍ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതാണ് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്. മനോരമ ന്യൂസിലെ കൗണ്ടര്‍ പോയന്റ് ചര്‍ച്ചയിലായിലെ പരാമര്‍ശത്തിലായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

അതേസമയം, താന്‍ പറഞ്ഞത് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാടെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഹസ്‌കര്‍ പ്രതികരിച്ചു. പാര്‍ട്ടി ലൈനില്‍ പോകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെന്നും ഹസ്‌കര്‍ സമ്മതിച്ചു. തനിക്കെതിരെ നടപടി എടുത്താല്‍ എ കെ ബാലനും രാജു എബ്രഹാമും നടപടിക്ക് അര്‍ഹരാണെന്നും ഹസ്‌കര്‍ പറഞ്ഞു. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. പാര്‍ട്ടി ലൈനില്‍ നിന്ന് മാറി ഒന്നും പറഞ്ഞിട്ടില്ല. കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണ് താന്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് പാര്‍ട്ടി നിര്‍ദേശം ഉണ്ട്. ഇടതു നിരീക്ഷകന്‍ എന്ന ലേബലാണ് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതെന്നും അഡ്വ ബിഎന്‍ ഹസ്‌കര്‍ പ്രതികരിച്ചിരുന്നു.