പാലക്കാട്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ. വിവിത ബാബു. രാഹുലിനെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രതികാരത്തിന്റെ അശ്ലീല മുഖമാണെന്നും ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. രാഷ്ട്രീയ ശത്രുതയുടെ ഏറ്റവും മോശമായ ഉദാഹരണമാണിതെന്ന് വിവിത ബാബു ചൂണ്ടിക്കാട്ടി.

നിയമപരമായ വസ്തുതകള്‍ നിരത്തിയാണ് വിവിത സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ട് പത്തനംതിട്ട സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിയില്‍ നിലവിലെ സാഹചര്യത്തില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. കേവലം ആരോപണങ്ങള്‍ മാത്രമാണ് രാഹുലിനെതിരെ ഉള്ളതെന്നും വിവിത വ്യക്തമാക്കുന്നു.

ഇന്ത്യന്‍ നിയമവ്യവസ്ഥ അനുസരിച്ച് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ ഒരാള്‍ നിരപരാധിയാണ്. ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നോ ചതിയില്‍പ്പെടുത്തി പീഡിപ്പിച്ചു എന്നോ ഉള്ള ക്രിമിനല്‍ പശ്ചാത്തലം രാഹുലിനില്ലെന്നും, കേവലം ആരോപണത്തിന്റെ പേരില്‍ ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.

സ്വന്തം പാളയത്തിലെ ജനപ്രതിനിധികള്‍ക്കെതിരെ അതിഗുരുതരമായ പീഡന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരെ സംരക്ഷിക്കാന്‍ നെട്ടോട്ടമോടിയവരാണ് എല്‍.ഡി.എഫ് നേതൃത്വം. സ്വന്തം പക്ഷത്തുള്ളവരെ വെള്ളപൂശുകയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയും ചെയ്യുന്നത് ശുദ്ധമായ ഇരട്ടത്താപ്പാണെന്ന് വിവിത കുറ്റപ്പെടുത്തി.

'തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഭരണകൂടം നിയമത്തെ ആയുധമാക്കുകയാണ്. അന്വേഷണം തീരുന്നതിന് മുന്‍പേ ശിക്ഷ വിധിക്കാനും അയോഗ്യനാക്കാനും ഇറങ്ങിത്തിരിക്കുന്നത് രാഷ്ട്രീയ വെറി മാത്രമാണ്. ജനാധിപത്യത്തില്‍ ജനവിധിയാണ് വലുതെന്ന് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും,' വിവിത ബാബു പോസ്റ്റില്‍ കുറിച്ചു.


അഡ്വ.വിവിത ബാബുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

രാഹുല്‍ മാംകൂട്ടത്തിനെതിരെയുള്ള നീക്കം: രാഷ്ട്രീയ പ്രതികാരത്തിന്റെ അശ്ലീല മുഖം

പാലക്കാട് എം.എല്‍.എ രാഹുല്‍ മാംകൂട്ടത്തെ അയോഗ്യനാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറയാതെ വയ്യ. ഈ നീക്കം തികച്ചും അപലപനീയവും രാഷ്ട്രീയ ശത്രുതയുടെ ഏറ്റവും മോശമായ ഉദാഹരണവുമാണ്.

നിയമപരമായ വസ്തുതകള്‍

രാഹുല്‍ മാംകൂട്ടത്തിന് നേരെ ഉയര്‍ന്നിട്ടുള്ളത് ആരോപണങ്ങള്‍ മാത്രമാണ്. ഏതെങ്കിലും സ്ത്രീയെ ബലമായി തട്ടിക്കൊണ്ടുപോയെന്നോ, ചതിയില്‍പ്പെടുത്തി പീഡിപ്പിച്ചു എന്നോ ഉള്ള ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലം അദ്ദേഹത്തിനില്ല. ഈ വിഷയത്തില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്:

സെഷന്‍സ് കോടതിയുടെ നിരീക്ഷണം: രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ട് പത്തനംതിട്ട സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിയില്‍, നിലവിലെ സാഹചര്യത്തില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല എന്ന് വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്.

കുറ്റക്കാരനല്ല: ഇന്ത്യന്‍ നിയമവ്യവസ്ഥ അനുസരിച്ച് ഒരാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ അദ്ദേഹം നിരപരാധിയാണ്. കേവലം ആരോപണത്തിന്റെ പേരില്‍ ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്.

ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം

ഭരണപക്ഷത്തുള്ള ചില ജനപ്രതിനിധികള്‍ക്കെതിരെ അതിഗുരുതരമായ സ്ത്രീപീഡന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരെ സംരക്ഷിക്കാന്‍ നെട്ടോട്ടമോടിയവരാണ് എല്‍.ഡി.എഫ് നേതൃത്വം. സ്വന്തം പാളയത്തിലെ ആരോപണവിധേയരെ വെള്ളപൂശുകയും, രാഷ്ട്രീയ എതിരാളിയെ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ തന്നെ വേട്ടയാടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

'തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഭരണകൂടം നിയമത്തെ ആയുധമാക്കുകയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു പ്രതിനിധിയെ ഇത്തരത്തില്‍ തളയ്ക്കാന്‍ ശ്രമിക്കുന്നത് യുക്തിരഹിതമാണ്.'

സത്യസന്ധമായ അന്വേഷണങ്ങളെ ആരും ഭയപ്പെടുന്നില്ല. എന്നാല്‍ അന്വേഷണം തീരുന്നതിന് മുന്‍പേ ശിക്ഷ വിധിക്കാനും അയോഗ്യനാക്കാനും ഇറങ്ങിത്തിരിക്കുന്നത് രാഷ്ട്രീയ വെറി മാത്രമാണ്. ജനാധിപത്യത്തില്‍ ജനവിധിയാണ് വലുതെന്ന് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

?Adv. വിബിത ബാബു,

തിരുവല്ല.