- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഫാന്‍ എങ്ങനെ ഇങ്ങനെയായെന്ന് അറിയില്ല; അവന്‍ പബ്ജി ഗെയിം കളിച്ചിരുന്നത് മാത്രമറിയാം; മകനാണ് ഇതെല്ലാം ചെയ്തെന്ന് ഷെമി ഇനിയും വിശ്വസിച്ചിട്ടില്ല; 40 ലക്ഷം കടം വന്നത് എങ്ങനെയെന്നും തനിക്ക് അറിയില്ല; ഇനി എങ്ങനെ മുന്നോട്ട് പോകും?' പ്രതിസന്ധികള്‍ക്ക് നടുവില്‍ അബ്ദുല്‍ റഹീം; ആശുപത്രി വിട്ടു ഷെമി
അഫാന്‍ എങ്ങനെ ഇങ്ങനെയായെന്ന് അറിയില്ല
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രിവിട്ടു. അഫാന്റെ ആക്രമണത്തില്‍ തലയ്ക്കു ഗുരുതര പരിക്കേറ്റ ഷെമി 17 ദിവസങ്ങള്‍ക്കുശേഷമാണ് ബുധനാഴ്ച രാത്രിയോടെ ആശുപത്രിവിട്ടത്. വെഞ്ഞാറമൂട് കുറ്റിമൂടുള്ള സ്‌നേഹസ്പര്‍ശം കെയര്‍ഹോമിലേക്കാണ് ഷെമിയെ മാറ്റിയത്. ബന്ധുവീടുകളിലേക്കൊന്നും പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബമുള്ളത്. അതുകൊണ്ടാണ് ചിലരുടെ സഹായത്തോടെ കെയര്‍ ഹോമിലേക്ക് ഷെമിയെ മാറ്റിയത്.
പാങ്ങോടുള്ള ബന്ധുവീട്ടില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ സാജിതാബീവി, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. ആദ്യം ആക്രമിച്ച ഷെമി മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്കുശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പോലീസില്‍ കീഴടങ്ങുകയുമായിരുന്നു.
കിളിമാനൂര്‍ പോലീസ് കസ്റ്റഡിയിലായിരുന്ന അഫാനെ രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജയിലിലേക്കു മാറ്റിയിരിക്കയാണ്. അതേസമയം ജീവിതത്തില്‍ താന്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നാണ് അഫാന്റെ പിതാവ് അബ്ദുള്‍ റഹീം വെളിപ്പെടുത്തിയത്. മകന്റെ പ്രവര്‍ത്തി കാരണം ബന്ധുക്കള്‍ക്കിടയില്‍ അടക്കം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് താനെന്ന് റഹീം ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. അഫാനോട് പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും അബ്ദുല്‍ റഹീം പറഞ്ഞു.
മകന്‍ അഫാന്‍ ഇതെല്ലാം ചെയ്തെന്ന് ഇനിയും വിശ്വസിച്ചിട്ടില്ല ഭാര്യ ഷെമി. തന്റെ മകന്‍ അങ്ങനെ ചെയ്യില്ലെന്ന അമിത ആത്മവിശ്വാസത്തിലാണ് ഷെമി ഇപ്പോഴും. കുഞ്ഞു മകന്റെ കാര്യമാണ് ആദ്യം പറഞ്ഞത്. പിന്നീട് ഡോക്ടര്‍മാര് പറഞ്ഞത് അനുസരിച്ച് എല്ലാ കാര്യങ്ങളും ഘട്ടം ഘട്ടമായി പറഞ്ഞിട്ടുണ്ട്. കരച്ചില് മാത്രമേയുള്ളു. വിങ്ങിക്കരയുന്നുണ്ട്. അഫാനാണ് ഇതൊക്കെ ചെയ്തതെന്നും പറഞ്ഞു. അവന്‍ അങ്ങനെ ചെയ്യില്ലെന്നാണ് പറഞ്ഞത് അദ്ദേഹം വ്യക്തമാക്കി.
സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു തങ്ങളുടേതെന്നും കൊവിഡിന് ശേഷമാണ് തനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസില്‍ നഷ്ടമുണ്ടാവുകയായിരുന്നുവെന്നും എങ്കിലും ചിലവിനുള്ള പണം വീട്ടിലേക്ക് അയച്ചു കൊടുക്കമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്കിലെ ഒരു അസിസ്റ്റന്റ് മാനേജര്‍ തന്റെ കുടുംബത്തെ നിരന്തരം പണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചിരുന്നെന്ന് റഹിം പറയുന്നു. ജപ്തി ചെയ്യാന്‍ തടസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പേപ്പര്‍ ഒപ്പിട്ടു വാങ്ങിയിരുന്നുവെന്ന് ഷെമി തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 15 ലക്ഷം രൂപ ഹൗസിങ് ലോണ്‍ എടുത്തിട്ടുണ്ടായിരുന്നു. അത് അടച്ചിരുന്നു. പിന്നീട് അതില്‍ കുറച്ച് പണം മിച്ചം വിരികയും ബാധ്യത കൂടിക്കൂടി വരികയുമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവിന്റെ കൈയില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങുകയും കുറച്ച് സ്വര്‍ണവും പണയം വച്ചിട്ടുണ്ടെന്നുമാണ് എന്നോട് പറഞ്ഞത്. ഈ രണ്ട് കടം മാത്രമേ എനിക്ക് അറിയാവുന്നതായുള്ളു. ഇത്രയും കടം എങ്ങനെ വന്നുവെന്ന് അറിയില്ല. ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നു എന്നാണ് പറഞ്ഞത്. അദ്ദേഹം എന്നോടും വളരെ രൂക്ഷമായാണ് സംസാരിച്ചത്.
ഞാന്‍ പറഞ്ഞിട്ടാണോ എല്ലാവരെയും കൊന്നത് എന്നദ്ദേഹം ചോദിച്ചു. നിങ്ങള്‍നിമിത്തമാണ് എന്റെ കുടുംബം നശിച്ചതെന്ന് ഞാനും പറഞ്ഞു അദ്ദേഹം വ്യക്തമാക്കി. 40 ലക്ഷം രൂപ എങ്ങനെ കടം വന്ന കാര്യം ഇതുവരെയും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് ഒരാഴ്ച മുന്‍പാണ് അഫാന്‍ തന്നോട് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പേരുമലയിലെ വീട് വില്‍ക്കുന്ന കാര്യമുള്‍പ്പടെയാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണ്ടത്തെ പോലെ വരുമാനമില്ലെന്നും അതിനനുസരിച്ച് ജീവിക്കണമെന്നും താന്‍ ഭാര്യയോടും മകനോടും പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടി രണ്ടര ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നാണ് പറഞ്ഞതെന്നും നാല് ലക്ഷം രൂപയ്ക്കാണ് വിറ്റതെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മകന്‍ വഴിതെറ്റിപ്പോകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഫാന്‍ കൊലപ്പെടുത്തിയ ഫര്‍സാനയുടെ കുടുംബത്തെ കാണാന്‍ ആഗ്രഹമുണ്ടെന്നും അബ്ദുറഹീം പറഞ്ഞു. ഫര്‍സാനയുടെ കാര്യം എന്നോട് പറഞ്ഞിരുന്നു. സമയമാകട്ടെ എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞു. അതിനെ കുറിച്ച് പിന്നീട് അന്വേഷിച്ചിരുന്നില്ല. അവരുടെ വീട്ടില്‍ ഒന്ന് പോകണമെന്ന് ആഗ്രഹമുണ്ട് അദ്ദേഹം പറഞ്ഞു.
താന്‍ നാട്ടില്‍ ഇല്ലാതിരുന്ന സമയത്ത് രക്ഷകര്‍ത്താവിനെപ്പോലെ അനുജനെ കൊണ്ട് നടന്നിരുന്ന അഫാനെയും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. അഫാന്‍ എങ്ങനെ ഇങ്ങനെയായെന്ന് അറിയില്ല. മകന്‍ പബ്ജി ഗെയിം കളിച്ചിരുന്നത് മാത്രമറിയാം അദ്ദേഹം വ്യക്തമാക്കി. ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതി അഫാനുമായി രണ്ടാംഘട്ട തെളിവെടുപ്പ് പോലീസ് പൂര്‍ത്തിയാക്കിയിരുന്നു. കൊല്ലപ്പെട്ട പിതൃസഹോദരന്‍ ലത്തീഫിന്റെ എസ് എന്‍ പുരത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് അഫാനെ എത്തിച്ചത്. തെളിവെടുപ്പിനായി ബോംബ് സ്‌ക്വാഡിനെയും എത്തിച്ചിരുന്നു. കൊലയ്ക്ക് ശേഷം വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായാണ് ബോംബ് സ്‌ക്വാഡിനെ എത്തിച്ചത്. പരിശോധനയില്‍ ഫോണ്‍ കണ്ടെത്തി.
പിതൃസഹോദരന്‍ ലത്തീഫിനെ കൊലപ്പെടുത്തിയത് സ്ഥിരമായുള്ള കുത്തുവാക്കുകളില്‍ മനംനൊന്താണെന്ന് പ്രതി അഫാന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് തന്റെ കുടുംബത്തെ നശിപ്പിച്ചത് നിങ്ങളാണെന്ന് അഫാന്‍ ലത്തീഫിനോട് പറഞ്ഞിരുന്നു. സോഫയിലിരുന്ന ലത്തീഫിന്റെ എതിര്‍വശത്ത് വന്നിരുന്ന അഫാന്‍ പെട്ടെന്ന് ബാഗില്‍ നിന്ന് ചുറ്റികയെടുത്ത് തലയ്ക്കടിച്ചു. ബഹളം കേട്ട് എത്തിയ ലത്തീഫിന്റെ ഭാര്യ സജിതാ ബീവി നിലവിളിച്ചുകൊണ്ട് അടുക്കളഭാഗത്തേയ്ക്ക് ഓടി. പുറകെ ഓടിയ അഫാന്‍ സജിതാ ബീവിയേയും അടിച്ചുവീഴ്ത്തി.
ഈ സമയം ലത്തീഫിന്റെ മൊബൈലിലേക്ക് ഒരു കാള്‍ വന്നതോടെ അഫാന്‍ ആ ഫോണും കൈക്കലാക്കി. സംഭവശേഷം പുറത്തേയ്ക്ക് ഇറങ്ങിയ അഫാന്‍ ലത്തീഫിന്റെ ഫോണ്‍ സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. ഫോണ്‍ വലിച്ചെറിഞ്ഞ സ്ഥലം അഫാന്‍ പൊലീസിന് പറഞ്ഞുകൊടുത്തു. സജീതാ ബീവിയോട് വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും വിവരം പുറത്തറിയുമെന്നതിനാലാണ് അവരെയും കൊലപ്പെടുത്തിയതെന്നുമാണ് അഫാന്‍ പറഞ്ഞത്.
അഫാന്റെ മാതാവ് ഷെമി നടത്തിയിരുന്ന ചിട്ടി പൊളിഞ്ഞതോടെ വീടും സ്ഥലവും വിറ്റ് കടങ്ങള്‍ തീര്‍ക്കാന്‍ ലത്തീഫ് ഉപദേശിച്ചിരുന്നു. ആര്‍ഭാട ജീവിതമാണ് കടങ്ങള്‍ പെരുകാന്‍ കാരണമെന്നും ഷെമിയോടും അഫാനോടും ലത്തീഫ് പറഞ്ഞിരുന്നു. ലത്തീഫിന് 80,000 രൂപയോളം ഷെമി നല്‍കാനുണ്ടായിരുന്നു. ഈ പണം മര്യാദയ്ക്ക് തിരിച്ച് നല്‍കണമെന്നും ലത്തീഫ് ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നെന്ന് അഫാന്‍ പറഞ്ഞു.