തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമസംഗമത്തിനായി നല്‍കിയ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കി ഊരാളുങ്കലിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനമായ ട്രിപ്പിള്‍ ഐസി. ഓഡിറ്റര്‍ വിവരങ്ങള്‍ തേടിയിട്ടില്ല എന്നാണ് തിങ്കളാഴ്ച നല്‍കിയ കത്തില്‍ സ്ഥാപനം പറയുന്നത്.

ട്രിപ്പിള്‍ ഐസിയോട് തുക കുറയ്ക്കണം എന്ന് ആവശ്യപ്പെടുമെന്ന് ഇന്നലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞിരുന്നു. എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ട്രിപ്പിള്‍ ഐ സി ദേവസ്വം കമ്മീഷണര്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഓഡിറ്റര്‍ തങ്ങളോട് വിവരങ്ങള്‍ തേടിയില്ലെന്നും കത്തില്‍ വാദിക്കുന്നു. അതേസമയം, തുക കുറക്കണം എന്ന ബോര്‍ഡിന്റെ ആവശ്യത്തില്‍ തുടര്‍ ചര്‍ച്ചക്കൊരുങ്ങുകയാണ് കമ്പനി.

അതേസമയം, ആഗോള അയ്യപ്പ സംഗമ കണക്കില്‍ വ്യക്തത വരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ടാസ്‌ക് ഫോഴ്‌സ് ഇന്ന് മുതല്‍ കണക്കുകള്‍ പരിശോധിക്കും. അടുത്ത 8 ദിവസത്തിനകം കണക്കില്‍ വ്യക്തത വരുത്താനാണ് ദേവസ്വം ബോര്‍ഡ് നിര്‍ദേശം. ദേവസ്വം കമ്മീഷണര്‍,അക്കൗണ്ട് ഓഫീസര്‍,ചീഫ് എഞ്ചിനിയര്‍ എന്നിവര്‍ അടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്‌സ്.

ചെലവ് സംബന്ധിച്ച് ബില്ലുകളും വിലയിരുത്തും. അടുത്ത 8 ദിവസത്തിനകം കണക്കില്‍ വ്യക്തത വരുത്താനാണ് ഇന്നലെ ചേര്‍ന്ന ദിവസം ബോര്‍ഡ് യോഗത്തിന്റെ നിര്‍ദേശം. കരാര്‍ നല്‍കിയ ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയെയും, ഓഡിറ്ററുമായും ചര്‍ച്ച ചെയ്താകും കണക്ക് അന്തിമമാക്കുന്നത്. ഊരാളുങ്കല്‍ നല്‍കിയ ഉപകരാറുകളും പരിശോധിക്കാനാണ് തീരുമാനം.

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദമായ പഠനത്തിന് വിധേയമായതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്നലെയാണ് വ്യക്തമാക്കിയത്. നേരത്തെ ലഭിച്ചുവെങ്കിലും ഹൈക്കോടതി നല്‍കിയ സമയപരിധി പാലിക്കാനാണ് ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രം സമര്‍പ്പിച്ചത്. എന്നാല്‍ സത്യവാങ്മൂലം നല്‍കിയിരുന്നില്ല.

'കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമല്ല. അതില്‍ തിരുത്തലുകള്‍ വരുത്താനുണ്ട്. ഓഡിറ്ററുടെ ശ്രദ്ധയില്‍പ്പെടുന്ന പോരായ്മകള്‍ ബോര്‍ഡിനെ അറിയിക്കും. അതിന് ക്‌ളയിന്റ് മറുപടി കൊടുക്കും. ചില മറുപടികള്‍ ഓഡിറ്റര്‍ പരിഗണിക്കും. അല്ലാത്തവ മേജര്‍ ഒബ്ജക്ഷനായി കിടക്കും. എന്നാല്‍ ഇത്തരത്തിലൊരു പ്രക്രിയ നടന്നില്ല. അത് ഓഡിറ്ററുടെയല്ല, മറിച്ച് ഞങ്ങളുടെതന്നെ കുഴപ്പമാണ്. ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ കൃത്യമായ ആശയവിനിമയം നടത്തുകയോ ചെയ്തില്ല.ബില്ലുകളും മറ്റും പരിശോധിക്കേണ്ടതായുണ്ട്, തുക പരിശോധിക്കേണ്ടതായുണ്ട്, സ്റ്റോക്ക് രജിസ്റ്ററിലേയ്ക്ക് സ്വത്തുവകകള്‍ എഴുതി വിശകലനം നടത്തേണ്ടതായുണ്ട്.

എന്നാല്‍ ഇത്തരം നടപടികള്‍ നടക്കുകയോ നടന്നിട്ടുണ്ടെങ്കില്‍ ഓഡിറ്റര്‍ അറിയുകയോ ചെയ്തിട്ടില്ല. സമയോചിതമായി മറുപടി നല്‍കാത്തതുമൂലം ഞങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതാണ് റിപ്പോര്‍ട്ടിലെ പിശകുകള്‍ക്ക് കാരണം. തിരുത്തലുകള്‍ അടിയന്തരമായി നടത്തണമെന്ന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പത്തുദിവസത്തിനുള്ളില്‍ തിരുത്തലുകള്‍ നടത്താന്‍ ദേവസ്വം കമ്മിഷണര്‍, അക്കൗണ്ട്സ് ഓഫീസര്‍, ചീഫ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. റിപ്പോര്‍ട്ടില്‍ വിശദമായ പഠനം നടത്തും'- കെ ജയകുമാര്‍ വ്യക്തമാക്കി.