ലണ്ടന്‍: സ്വന്തമായി ഒരു വീട് എന്നതടക്കം ആ സ്വപ്നങ്ങളെ പിന്തുടര്‍ന്നുള്ള യാത്രയില്‍ അവര്‍ക്ക് താങ്ങാവാന്‍ ഇനി രഞ്ജിതയില്ല. അഹമദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ച പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍.നായര്‍ (39) പണി തീരാത്ത വീട്ടിലേക്ക് മടങ്ങി എത്തുക ചേതനയറ്റ്. ഒമാനിലെ സലാലയിലെ എസ്.ഖ്യു.യുവില്‍ നഴ്‌സായിരുന്ന രഞ്ജിത വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് ഏറെ ആഗ്രഹിച്ചാണ് യുകെയില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിക്കുന്നതിനായി യാത്ര തിരിച്ചത്. കൊച്ചിയില്‍ നിന്ന് അഹമദാബാദിലേക്കും അവിടെ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലും പോകാനായിരുന്നു യാത്ര.

ഇന്നലെ വീട് പണിക്കായി വന്ന തൊഴിലാളികളുമായി വരെ സ്‌നേഹത്തോടെ സംസാരിച്ച് യാത്ര പറഞ്ഞ് ശേഷമാണ് രഞ്ജിത പോയത്. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. അപകടവിവരം അറിഞ്ഞ് മാധ്യമങ്ങളും നാട്ടുകാരും എത്തിയപ്പോള്‍ കരഞ്ഞു തളര്‍ന്ന ആ കുരുന്നുകളെയും ഇരുവരെയും ചേര്‍ത്തുപിടിച്ച് കരയുന്ന അമ്മയെയുമാണ് വീട്ടില്‍ കണ്ടത്. നാടിനും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരിയായിരുന്നു. സഹോദരങ്ങളില്‍ ഒരാള്‍ മസ്‌കത്തില്‍ പ്രവാസിയാണെന്നാണ് പ്രാഥമിക വിവരം.

'രഞ്ജിത കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലെ സ്റ്റാഫായിരുന്നു. അഞ്ച് വര്‍ഷത്തെ അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. മൂത്ത മകന്‍ പത്താം ക്ലാസിലാണ്. മകള്‍ ഏഴാം ക്ലാസിലും. രണ്ട് സഹോദരന്മാരുണ്ട്. രഞ്ജിതയുടെ പിതാവ് ഗോപകുമാര്‍ നേരത്തെ മരിച്ചു. ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ല.'- നാട്ടുകാരന്‍ പറഞ്ഞു.

ഒമാനില്‍ നഴ്സായിരുന്ന രഞ്ജിത നിലവില്‍ യുകെയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ലണ്ടനിലേക്കു പോകാനായി കൊച്ചിയില്‍നിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.

പുല്ലാട്ടെ കുടുംബവീടിന് സമീപം രഞ്ജിത സ്വന്തമായി പണിയുന്ന വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ജൂലൈ മാസത്തില്‍ വീട്ടില്‍ കയറി താമസിക്കാമെന്ന തീരുമാനത്തിലായിരുന്നു രഞ്ജിത എന്നാണ് സമീപവാസികള്‍ പറയുന്നത്. രഞ്ജിതയുടെ അമ്മയ്‌ക്കൊപ്പം നാട്ടിലാണ് ഇവരുടെ രണ്ട് മക്കളുള്ളത്.

നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വര്‍ഷം മുമ്പാണ് ലണ്ടനിലേയ്ക്ക് ജോലിക്കായി പോയത്. രോഗബാധിതയായ അമ്മയുടെ ചികിത്സ ഉള്‍പ്പെടെ കുടുംബത്തിന്റെ സംരക്ഷണ ചുമതലയും രഞ്ജിതയാണ് വഹിച്ചിരുന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്.

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രാ പട്ടികയില്‍ മലയാളിയായ രഞ്ജിത ഗോപകുമാറിന്റെ പേരുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടാണ് ഇവര്‍ അപകടത്തില്‍ മരിച്ചുവെന്ന വിവരം വീട്ടുകാര്‍ക്ക് ഔദ്യോഗികമായി ലഭിക്കുകയായിരുന്നു. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പത്തനംതിട്ട പുല്ലാട്ട് സ്വദേശിയായ രഞ്ജിത.

ഒരു വര്‍ഷം മുമ്പാണ് യു.കെ.യിലേക്ക് ജോലി മാറി പോയത്. സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സായ രഞ്ജിത അത് പുതുക്കുന്നതിനായി നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അപകടം. ഏകദേശം ഒരു വര്‍ഷം മുമ്പാണ് സലാലയില്‍ നിന്ന് ജോലി മാറി പോയതെന്ന് കുടുംബ സുഹൃത്ത് ശ്യാം പറഞ്ഞു.

അഹമ്മദാബാദിലെ ജനവാസ മേഖലയില്‍ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകര്‍ന്നുവീണത്. വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 61 പേര്‍ വിദേശികളാണ്.