പത്തനംതിട്ട: അഹമദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ച പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍.നായര്‍ (39) പണി തീരാത്ത വീട്ടിലേക്ക് മടങ്ങി എത്തുക ചേതനയറ്റ്. വിമാന ദുരന്തത്തിൽ തന്റെ പ്രിയ കൂട്ടുകാരി മരിച്ചെന്ന് വിശ്വസിക്കാൻ കഴിയാതെ സുഹൃത്ത്. ഇതോടെ സങ്കടകടലായി മാറിയിരിക്കുകയാണ് പുല്ലാടിലെ ആ വീട്. ജീവിതത്തിലെ പല സ്വപ്നങ്ങളും ബാക്കിയാക്കിയാണ് അവൾ വിടവാങ്ങുന്നത്. എല്ലാവരോടും സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന ശൈലിയാണ് രഞ്ജിതയുടേത്.

ഏത് പ്രതിസന്ധിയെയും ചിരിച്ചു കൊണ്ട് നേരിട്ട വ്യക്തിയായിരുന്നു അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളിയായ രഞ്ജിത ഗോപകുമാരൻ നായര്‍. വളരെ ദീര്‍ഘകാലം ഒമാനില്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിതയെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പിന്നീട് മറക്കില്ലെന്നും അത്ര സൗമ്യമായ പെരുമാറ്റമായിരുന്നു അവരുടേതെന്നും സുഹൃത്തായ പ്രസീത തുറന്നുപറയുന്നു.

കഴിഞ്ഞ ഒമ്പത് വര്‍ഷം ഒമാനില്‍ ജോലി ചെയ്തിരുന്ന രഞ്ജിത സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. ശേഷം ഒരു വര്‍ഷം മുമ്പാണ് യുകെയിലേക്ക് ജോലിക്കായി പോയത്. രഞ്ജിതയും പ്രസീതയും അടുത്തടുത്ത ഫ്ലാറ്റുകളിലാണ് താമസിച്ചിരുന്നത്. രഞ്ജിതയുടെ അമ്മയും രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. മക്കള്‍ അവിടെ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. യുകെയിലേക്ക് പോകാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെയാണ് രഞ്ജിത മക്കളെയും അമ്മയെയും നാട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് മക്കളെ നാട്ടിലെ ഒരു സ്കൂളില്‍ ചേർക്കുകയായിരുന്നു.

വളരെക്കാലത്തെ സൗഹൃദം തനിക്ക് രഞ്ജിതയോട് ഉണ്ടായിരുന്നെന്നും രഞ്ജിതയുടെ കുടുംബവുമായും അടുപ്പമുണ്ടായിരുന്നെന്നും സുഹൃത്ത് തുറന്നുപറഞ്ഞു. ഇപ്പോഴും തന്റെ പ്രിയ കൂട്ടുകാരി മരണപ്പെട്ടെന്ന സത്യം വിശ്വസിക്കാനാവാതെ ഞെട്ടലിലാണ് പ്രസീത. ജീവിതത്തില്‍ പല പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കാണപ്പെട്ടിരുന്ന രഞ്ജിത, സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ ജീവനക്കാര്‍ക്കും പ്രിയങ്കരിയായിരുന്നു. എന്ത് സഹായവും ചോദിച്ചാല്‍ മടി കൂടാതെ ചെയ്ത് തരുന്ന വ്യക്തിയായിരുന്നു രഞ്ജിതയെന്നും സുഹൃത്ത് പറയുന്നു.അതുപോലെ പഠനത്തിലും കലാ രംഗത്തും മികവ് പുലര്‍ത്തിയിരുന്നു രഞ്ജിത.

അതേസമയം, കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച രഞ്ജിത മക്കളുടെ നല്ല ഭാവിയെ കരുതിയാണ് യുകെയില്‍ മികച്ച ജോലി തേടി പോയത്. പക്ഷെ പിന്നീട് യുകെയില്‍ തുടരാന്‍ കഴിയാതെ വന്നതോടെ നാട്ടില്‍ സ്ഥിരതാമസമാക്കാനും തീരുമാനിച്ചിരുന്നു. അമ്മയ്ക്കും മക്കള്‍ക്കുമായി ഒരു വീട് സ്വന്തമായി വേണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് രഞ്ജിത വിട പറയുന്നത്. നാട്ടില്‍ രഞ്ജിതയുടെ വീട് നിര്‍മ്മാണം പകുതിയിലേറെ പൂര്‍ത്തിയായിരുന്നു. യുകെയിലേക്ക് മടങ്ങുന്നതിന് മുമ്പ് സലാലയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ചെറിയ വിരുന്ന് സംഘടിപ്പിച്ച രഞ്ജിത അന്ന് സദ്യ ഉണ്ടാക്കി തന്നതായും പ്രസീത ഓര്‍ത്തെടുക്കുന്നു.

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രാ പട്ടികയില്‍ മലയാളിയായ രഞ്ജിത ഗോപകുമാറിന്റെ പേരുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടാണ് ഇവര്‍ അപകടത്തില്‍ മരിച്ചുവെന്ന വിവരം വീട്ടുകാര്‍ക്ക് ഔദ്യോഗികമായി ലഭിക്കുകയായിരുന്നു. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പത്തനംതിട്ട പുല്ലാട്ട് സ്വദേശിയായ രഞ്ജിത.

അഹമ്മദാബാദിലെ ജനവാസ മേഖലയില്‍ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകര്‍ന്നുവീണത്. വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 61 പേര്‍ വിദേശികളാണ്.