അഹമ്മദാബാദ്: എയര്‍ ഇന്ത്യ ഡ്രൈം ലൈനര്‍ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നയുര്‍ന്ന ഉടന്‍ തകര്‍ന്ന് വീണതിന് പിന്നില്‍ എഞ്ചിന്‍ തകരാറോ? എഞ്ചിന്റെ കരുത്ത് ഭാഗികമായോ, പൂര്‍ണമായോ നഷ്ടപ്പെടുന്ന ലോസ് ഓഫ് ത്രസ്റ്റ് ആകാമെന്ന് ചില വ്യോമയാന വിദഗ്ധര്‍ പറയുന്നു. അതല്ല പക്ഷി വന്നിടിച്ചതാണോ എന്നും സംശയിക്കുന്നു.

വളരെ കുറഞ്ഞ ഉയരത്തില്‍, 825 അടി ഉയരത്തില്‍ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. എഞ്ചിന്റെ കരുത്ത് ചോര്‍ന്നത് മൂലം പറന്നുയരാന്‍ കഴിഞ്ഞില്ലെന്നാണ് അനുമാനം. ആ സമയത്താണ് മെയ് ഡേ കോള്‍ എന്ന് അപായ സന്ദേശം കോ പൈലറ്റ് അയച്ചത്. വിമാനത്തിന് മതിയായ ഉയരം കൈവരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സേഫ് ലാന്‍ഡിങ്ങിനാണ് പൈലറ്റ് സാധാരണ ശ്രമിക്കുക.

ലോസ് ഓഫ് ത്രസ്റ്റ് നിരവധി സാഹചര്യങ്ങളില്‍ ഉണ്ടാകാം

1.പൂര്‍ണമായി ത്രസ്റ്റ് നഷ്ടമാകല്‍:

പറന്നുയരാനോ, എത്തിയ ഉയരം നിലനിര്‍ത്താനോ കഴിയാത്ത സാഹര്യമാണിത്.

2.ടേക്ക് ഓഫ് സമയത്ത് ത്രസ്റ്റ് നഷ്ടമാകല്‍.

പറന്നുയരുമ്പോഴോ, അതിന് ശേഷം ഉടനെയോ എഞ്ചിന്‍ തകരാര്‍. ഇതോടെ പൈലറ്റ് ഗ്ലൈഡ് ചെയ്ത് ലാന്‍ഡ് ചെയ്യാന്‍ നിര്‍ബ്ബന്ധിതമാകും.

3. ടേക് ഓഫ് സമയത്ത് ശബ്്ദം കുറയ്ക്കാനോ ഇന്ധന ക്ഷമതയ്‌ക്കോ വേണ്ടി മന:പൂര്‍വം എഞ്ചിന്‍ പവര്‍ കുറയ്ക്കുക.

4. എഞ്ചിന്‍ തകരാര്‍

മള്‍ട്ടി എഞ്ചിന്‍ വിമാനത്തില്‍, ഒരു എഞ്ചിന് ത്രസ്റ്റ് നഷ്ടമാകല്‍

എഞ്ചിന് ആവശ്യമായ ത്രസ്റ്റ് കിട്ടിയില്ല എന്നതാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ലാന്‍ഡിങ് ഗിയറുകളും ഉള്ളിലേക്ക് മടങ്ങിയിരുന്നില്ല

പക്ഷിയിടിച്ചതോ?

വിമാനം പറന്നുയരുന്നതിന് വേണ്ട പരമാവധി വേഗം കൈവരിക്കാന്‍ കഴിയാത്തത് പക്ഷി ഇടിച്ചത് മൂലമാണെന്നും ചില വിദഗ്ധര്‍ കരുതുന്നു. 'പക്ഷികള്‍ ഇടിക്കുമ്പോള്‍ രണ്ട് എഞ്ചിനുകളുടെയും കരുത്ത് നഷ്ടമായെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നു. ടേക്ക് ഓഫ് വളരെ പെര്‍ഫെക്റ്റായിരുന്നു. എന്നാല്‍ കൂടുതല്‍ ഉയരം കൈവരിക്കാന്‍ കഴിയാതെ വിമാനം താഴേക്ക് പതിക്കുകയായിരുന്നു. എഞ്ചിന്‍ കരുത്ത് നഷ്ടമാകുമ്പോഴാണ് ഇത് സംഭവിച്ചത്. എന്തായാലും അന്വേഷണത്തില്‍ യഥാര്‍ഥ കാരണം വ്യക്തമാകും', മുന്‍ മുതിര്‍ന്ന പൈലറ്റ് ക്യാപ്റ്റന്‍ സൗരഭ് ഭട്ട്‌നഗര്‍ പറഞ്ഞു. ജനവാസ കേന്ദ്രമായത് കൊണ്ട് പക്ഷികളുടെ സാന്നിധ്യം തള്ളിക്കളയാനാവില്ല.