കൊച്ചി: എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം പറന്നുയര്‍ന്ന ഉടനെ തകര്‍ന്നുവീണതിന്റെ വാസ്തവം വ്യക്തമല്ല. ഡിജിസിഎയുടെ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് പരിശോധന കൂടി കഴിയുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ തെളിഞ്ഞുവന്നേക്കും. എന്നിരുന്നാലും നിലവിലുളള വിവരങ്ങള്‍ വച്ച് ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയാണ് വ്യോമയാന വിഷയങ്ങളിലെ എഴുത്തുകാരന്‍ ജേക്കബ് കെ ഫിലിപ്പ്.

വിമാനം അപകടത്തില്‍ പെടുന്നതിന് മുമ്പ് വൈദ്യുതി സംവിധാനങ്ങളെല്ലാം പൂര്‍ണമായി നിലച്ചിരുന്നുവെന്ന് വെള്ളിയാഴ്ച ജേക്കബ് കെ ഫിലിപ്പ് എഴുതിയിരുന്നു. എല്ലാ വൈദ്യുതി സ്രോതസുകളും പ്രവര്‍ത്തന രഹിതമാകുമ്പോള്‍ മാത്രം വിമാനത്തിന്റെ അടിയില്‍ നിന്ന് സ്വയം പുറത്തെത്തി, കാറ്റില്‍ കറങ്ങി പ്രവര്‍ത്തിച്ചു തുടങ്ങുന്ന റാം എയര്‍ ടര്‍ബൈന്റെ മുരള്‍ച്ച കേട്ടുവെന്ന വാദത്തെ ചിലര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ് പറഞ്ഞ കാര്യങ്ങളിലൊന്ന് വൈദ്യുതി തകരാര്‍-റാറ്റ് വാദം ഏറ്റവും ശരിവയ്ക്കുന്നതാണെന്ന് കുറിക്കുന്നു ജേക്കബ് കെ ഫിലിപ്പ്

ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

വ്യാഴാഴ്ച വീണു തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനം അപകടത്തില്‍പ്പെടുന്നതിനു തൊട്ടു മുമ്പ്, വിമാനത്തിനുള്ളിലെ വൈദ്യുതി സംവിധാനങ്ങളെല്ലാം പൂര്‍ണ്ണമായി നിലച്ചിരുന്നു എന്നുവേണം കരുതാനെന്ന് ഇന്നലെ എഴുതിയിരുന്നല്ലോ. എല്ലാ വൈദ്യുതി സ്രോതസുകളും പ്രവര്‍ത്തന രഹിതമാകുമ്പോള്‍ മാത്രം വിമാനത്തിന്റെ അടിയില്‍ നിന്ന് സ്വയം പുറത്തെത്തി, കാറ്റില്‍ കറങ്ങി പ്രവര്‍ത്തിച്ചു തുടങ്ങുന്ന റാം എയര്‍ ടര്‍ബൈന്‍ എന്ന റാറ്റിന്റെ, എവിടെയും തിരിച്ചറിയാവുന്ന തുളച്ചു കയറുന്ന മൂളല്‍, മുരള്‍ച്ച, അപകടത്തിന് നിമിഷങ്ങള്‍ക്കു മുമ്പുള്ള വിഡിയോയില്‍ കേള്‍ക്കാമെന്നതാണ് ഇതിനു തെളിവായി ചൂണ്ടിക്കാണിച്ചിരുന്നത്.

വിഡിയോയില്‍ കേള്‍ക്കുന്ന ശബ്ദം റാറ്റിന്റേതു തന്നെയാണ് എന്ന് നൂറുശതമാനം ഉറപ്പിക്കാനൊന്നും ആവില്ല എന്ന പ്രതിവാദം പിന്നീട് കണ്ടു.

എന്നാല്‍, അപകടത്തില്‍ നിന്നു രക്ഷപ്പെട്ട ഏകയാത്രക്കാരനായ വിശ്വേഷ് കുമാര്‍ രമേഷ് ആശുപത്രിക്കിടക്കയില്‍ നിന്ന് പറഞ്ഞ കാര്യങ്ങളിലൊന്ന്, വൈദ്യുതി തകരാര്‍-റാറ്റ് വാദം ഏറ്റവും ശരിവയ്ക്കുന്നതാണ്.

രമേഷ് പറഞ്ഞത്- അപകടത്തിനു തൊട്ടുമുമ്പ് വിമാനത്തിനുള്ളില്‍ മിന്നിക്കത്തുന്ന പച്ച, വെള്ള ലൈറ്റുകള്‍ കണ്ടു. താഴെയുള്ള പടം നോക്കുക. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ നിന്ന് പുറത്തുചാടാന്‍ എമര്‍ജന്‍സി എക്സിറ്റുകളിലേക്കുള്ള വഴി കാണിക്കുന്നവയാണ് ഈ പച്ച ലൈറ്റുകള്‍.

മൂഡ് ലൈറ്റുകള്‍, എമര്‍ജന്‍സി ലൈറ്റുകള്‍ എന്നൊക്കെ വിളിക്കുന്ന മേല്‍ക്കൂരയിലെ ലൈറ്റുകളാണ് മേല്‍പ്പറഞ്ഞ വെള്ള വിളക്കുകള്‍.

പച്ച വിളക്കുകള്‍ തെളിയുന്നത് - താനേ തെളിയുകയാണ് അവ- രണ്ടു സാഹചര്യങ്ങളിലാണ്. --എന്തെങ്കിലും തകരാറുണ്ടായി കാബിനിലെ വൈദ്യുതി നിലയ്ക്കുമ്പോള്‍ --കാബിനുള്ളില്‍ തീപിടിത്തമുണ്ടാകുമ്പോള്‍ വെള്ള ലൈറ്റുകള്‍ കാബിന്‍ ക്രൂ കത്തിക്കുകയും കെടുത്തുകയുമൊക്കെ ചെയ്യുമെങ്കിലും, കാബിനുള്ളിലെ വൈദ്യുതി പോവുകയോ മറ്റ് അപകടസാഹചര്യമുണ്ടാവുകയോ ചെയ്താല്‍ ഇവയില്‍ ചിലത് തനിയെ പ്രകാശിക്കും.

ഇനി, രമേഷ് പറഞ്ഞതുപോലെ ഈ വിളക്കുകള്‍ മിന്നിക്കത്തുന്നതോ? വിമാനത്തിലെ വൈദ്യുതി വിതരണം ഒരു ഉറവിടത്തില്‍ നിന്ന് മറ്റൊരു ഉറവിടത്തിലേക്കു മാറുമ്പോഴാണ് ഈ ഫ്ളിക്കറിങ്. മുഖ്യജനറേറ്ററുകള്‍ നിലച്ചാല്‍ എപിയു, അല്ലെങ്കില്‍ ബാറ്ററി ഇവയില്‍ നിന്നാവും പിന്നെ കറന്റ് എടുക്കുക. അപ്പോള്‍ ഈ മിന്നിക്കത്തല്‍ ഉണ്ടാകും. താഴെ നിലത്തുള്ള പച്ചവിളക്കുകള്‍ ആദ്യം തെളിയുന്നതും, ഈ സാഹചര്യത്തില്‍ മിന്നിക്കത്തിയിട്ടാവും.

വൈദ്യുതി നിലച്ചുവെന്നും പിന്നെ കിട്ടാവുന്നിടത്തു നിന്ന് വൈദ്യുതി എടുത്തുവെന്നും വ്യക്തമാണ്. നേരത്തേ പറഞ്ഞ റാറ്റ് പ്രവര്‍ത്തിച്ചു തുടങ്ങണമെങ്കില്‍ ജനറേറ്ററും എപിയുവും ബാറ്ററികളും പ്രവര്‍ത്തിക്കാതാകണം എന്നോര്‍ക്കുക- റാറ്റിന് കൊടുക്കാനാവുന്നത് അവശ്യ കാര്യങ്ങള്‍ക്കുള്ള ലേശം വൈദ്യുതിയും. എമര്‍ജന്‍സി വിളക്കുകള്‍ അത്യാവശ്യമായതിനാല്‍ അവ മാത്രമാവും പിന്നീട് തെളിഞ്ഞിട്ടുണ്ടാവുക. പവര്‍ സോഴ്സ് മാറി മറിഞ്ഞപ്പോള്‍ ഏറെ മിന്നിക്കത്തുകയും ചെയ്തിട്ടുണ്ടാവും.

അപകട വിഡിയോയിലുള്ള മൂളല്‍ ശബ്ദം റാറ്റിന്റെ ഒച്ചയുമായി താരതമ്യം ചെയ്യാനുള്ള വിഡിയോ ലിങ്കുകള്‍ താഴെ കമന്റുകളിലുണ്ട്, കേട്ടു നോക്കുക. ഈ ലിങ്കുകളെല്ലാം, ഡ്രീംലൈനര്‍ വിമാനങ്ങളുടെ ടെസ്റ്റിങ് നേരത്ത് എടുത്തതുമാണ്. റാറ്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്ന പറക്കലുകള്‍. (അപകടനേരത്തെ വിഡിയോ കഴിഞ്ഞ പോസ്റ്റിലുണ്ട്),റാറ്റിന്റെ പടവും താഴെയുണ്ട്.

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യം വീണ്ടും-

ഇങ്ങിനെ വിമാനത്തിലെ എല്ലാ വൈദ്യുതി സംവിധാനങ്ങളും നിലയ്ക്കാന്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കാതെയാകണമെന്നില്ല.

എന്‍ജിനുകളെ ജനറേറ്ററുകളുമായി ബന്ധിപ്പിക്കുന്ന സംവിധാനം തകരാറിലായാല്‍ മതി. ജനറേറ്റര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ജനറേറ്റില്‍ നിന്ന് വി്മാനത്തിന്റെ വൈദ്യുതി സംവിധാനങ്ങളിലേക്ക് കറന്റെ നല്‍കുന്ന ഡിസ്ട്രിബ്യൂഷന്‍ ബസുകളുടെ കുഴപ്പം, മൊത്തം സംവിധാനത്തില്‍ എവിടെയെങ്കിലുമുണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട്, അല്ലെങ്കില്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ തകരാര്‍- ഇവയേതെങ്കിലുമുണ്ടായാല്‍, എല്ലാം നിയന്ത്രിക്കുന്ന കംപ്യൂട്ടറിന് ആശയക്കുഴപ്പമുണ്ടാവുകയും എന്‍ജിനെ ജനറേറ്ററില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്യാം.

പക്ഷി ഇടിക്കലോ, ചീത്ത ഇന്ധനമോ പ്രതിസ്ഥാനത്ത് വരേണ്ടതില്ല എന്നര്‍ത്ഥം.