അഹമ്മദാബാദ്: ഗുജറാത്തിലെ അഹ്‌മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787 യാത്രാവിമാനം തകര്‍ന്നുവീണുണ്ടായത് സമീപകാലത്ത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ ദുരന്തം. വന്‍ ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടേക്ക് ഓഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനം തകര്‍ന്നു വീണത്. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

1.17നാണ വിമാനം ടേക്ക് ഓഫ് ചെയ്തത്. ഇതിന് പിന്നാലെ ഒമ്പത് മിനിറ്റിന് ശേഷം വിമാനം തകര്‍ന്നു വീണു. വിമാനം ഉയര്‍ന്നു പൊങ്ങേണ്ട സമയത്ത് അങ്ങനെ സംഭവിച്ചില്ല. 800 അടിയിലേറെ ഉയരത്തില്‍ എത്തിയ ശേഷമാണ് വിമാനം താഴേക്ക് പതിച്ചത്. താഴേക്കു വീണ വിമാനത്തില്‍ നിന്നും അഗ്നിഗോളങ്ങള്‍ ഉയരുന്നതും കാണാന്‍ സാധിക്കും. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. വിമാനത്തില്‍ നിരവധി വിഐപികള്‍ ഉളളതായാണ് വിവരം.

അഗ്‌നിരക്ഷാ സേനയും മെഡിക്കല്‍ സംഘവും 20ലേറെ ആംബലന്‍സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. പരിക്കേറ്റ നിരവധിപേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം വീണത്.

വിമാനം തകര്‍ന്നതായി എയര്‍ ഇന്ത്യ എക്‌സിലെ പോസ്റ്റില്‍ സ്ഥിരീകരിച്ചു. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് എന്‍.ഡി.ആര്‍.എഫ് സംഘവും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഇതേതുടര്‍ന്ന് പ്രദേശത്തെ റോഡുകള്‍ അടച്ചു.

തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. യാത്രക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയുടെ ഓഫീസ് തേടി. വ്യോമയാന മന്ത്രി അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. പരിക്കേറ്റയാളെ അഹമ്മദാബാദിലെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.