ലണ്ടന്‍: ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ജീവിക്കുന്ന ഓരോ 36 അല്‍ബേനിയന്‍ വംശജരിലും ഒരാള്‍ വീതം ജയിലിലാണെന്ന ഔദ്യോഗിക കണക്ക് പുറത്തു വന്നു. കൊലപാതകികള്‍, യു കെയിലെ മയക്കുമരുന്ന് കച്ചവടത്തെ നിയന്ത്രിക്കുന്ന ബാള്‍ക്കന്‍ മാഫിയ അംഗങ്ങള്‍, ബലാത്സംഗികള്‍ തുടങ്ങി 1100 അല്‍ബേനിയക്കാരാണ് ബ്രിട്ടനില്‍ വിവിധ ജയിലുകളിലായുള്ളത്. 2024 അവസാനത്തെ കണക്കാണിത്. ഇതില്‍ മൂന്ന് പേര്‍ മാത്രമാണ് വനിതകള്‍ ഉള്ളത്. ഇതേ കാലയളവിലെ സര്‍ക്കാാര്‍ കണക്കുകള്‍ അനുസരിച്ച് 39,091 അല്‍ബേനിയന്‍ വംശജര്‍ മാത്രമാണ് രാജ്യത്തുള്ളത്.

ക്രിമിനലുകളുടെ പൗരത്വത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍, ബ്രിട്ടനില്‍ ഏറ്റവും അധികം ഉള്ള വിദേശ ക്രിമിനലുകള്‍ അല്‍ബേനിയക്കാരാണ്. ഗിനിയ, അള്‍ജീരിയ, വിയറ്റ്‌നാം, സുഡാന്‍, പാലസ്തീന്‍, എരിത്രിയ തുടങ്ങിയ രാജ്യങ്ങളാണ് പുറകില്‍ ഉള്ളത്. വിവിധ ജയിലുകളിലായി കഴിയുന്ന, 65 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള തടവുകാരുടെ എണ്ണവും അതേ രാജ്യത്തുനിന്നും ബ്രിട്ടനിലെത്തി താമസിക്കുന്നവരുടെ എണ്ണവും താരതമ്യം ചെയ്താണ് ഈ പട്ടിക രൂപപ്പെടുത്തിയിരിക്കുന്നത്.

2021 ലെ സെന്‍സസ് രേഖകള്‍ ആണ് ഓരോ രാജ്യത്തിലെയും ബ്രിട്ടനിലുള്ളവരുടെ എണ്ണം കണക്കാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. കുടിയേറ്റം എക്കാലത്തേയും ഉയര്‍ന്ന തലത്തില്‍ എത്തി നില്‍ക്കുന്നതിനാല്‍ വിദേശികളുടെ യഥാര്‍ത്ഥ എണ്ണത്തില്‍ വ്യത്യാസം ഉണ്ടായേക്കും മാത്രമല്ല, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആയിരക്കണക്കിന് ആളുകളാണ് അനധികൃതമായി ചാനല്‍ കടന്ന് എത്തിയിരിക്കുന്നതും., അതുകൊണ്ടു തന്നെ, കുടിയേറ്റവും കുറ്റകൃത്യങ്ങളും തമ്മിലുള്ള അനുപാതത്തില്‍ വ്യത്യാസമുണ്ടാകാം.

വിദേശികള്‍ ബ്രിട്ടനില്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ വിശദമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നാണ് റിഫോ യു കെ ഉപനേതാവ് റിച്ചാര്‍ഡ് ടൈസ് ആവശ്യപ്പെടുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണം, അവയുടെ ഗൗരവം തുടങ്ങിയ വിശദാശങ്ങള്‍ അറിഞ്ഞാല്‍ മാത്രമെ സാഹചര്യം എത്രമാത്രം ആശങ്കാജനകമാണെന്ന് അറിയാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു., കുറ്റകൃത്യം ചെയ്യുന്ന കുറ്റവാളി ആരാണെന്നും, അയാള്‍ ഏത് രാജ്യക്കാരനാണ് എന്നും അതുപോലെ അയാളുടെ നിലവിലെ വിസ സ്റ്റാറ്റസും അടങ്ങിയ വിവരങ്ങള്‍ പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.