അഹമ്മദബാദ്: രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചു. വ്യാഴാഴ്ച വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കല്‍ വിദ്യാര്‍ഥികളും സമീപവാസികളും ഉള്‍പ്പെടുന്നു.

രാജ്യത്തെ നടുക്കിയ വ്യോമദുരന്തത്തിന് പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് അതിവേഗം പ്രചരിച്ചിരുന്നു. 'മൂന്ന് ദിവസത്തിനകം ഇന്ത്യയില്‍ ഒരു വിമാനാപകടം ഉണ്ടാവും, ഒരാള്‍ രക്ഷപ്പെടും' എന്ന് നാല് ദിവസം മുമ്പ് 'ആലി കൊണ്ടോട്ടി' എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തതായാണ് പ്രചാരണം. ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായതോടെ, പലരും 'ആലി കൊണ്ടോട്ടി'യുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും, ആ പോസ്റ്റ് അവിടെ നിലവിലുണ്ടെന്ന് കണ്ട് ഞെട്ടുകയും ചെയ്തു. 'ആലി'യാണ് വിമാന ദുരന്തത്തിന് കാരണക്കാരന്‍ എന്നും ചിലര്‍ ആരോപിക്കാന്‍ തുടങ്ങി.

എന്നാല്‍, പ്രചരിക്കുന്ന ഈ വിവരങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് പിന്നീട് പുറത്തുവന്നു. നാല് ദിവസം മുമ്പ് ഫേസ്ബുക്കിലിട്ട ഒരു സാധാരണ പോസ്റ്റ്, അപകടം നടന്ന വ്യാഴാഴ്ച വൈകുന്നേരം തിരുത്തി വ്യാജപ്രവചനമാക്കി മാറ്റിയതായിരുന്നു. ജൂണ്‍ 9-ന് ഉച്ചയ്ക്ക് 1:38-നാണ് 'ആലി കൊണ്ടോട്ടി' എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ ഒരു പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു: ''പോസറ്റീവ് വന്നാല്‍ നോര്‍ത്ത് ഇന്ത്യയില്‍ ക്ലിക്ക് ആയില്ലേലും 1000 കോടി തൂക്കും ആലിയാടാ പറയുന്നത് വെക്കടാ ഇതിന് മേലെ ഒരെണ്ണം''. എന്നാല്‍, വിമാന അപകടം നടന്ന വ്യാഴാഴ്ച (ജൂണ്‍ 12) വൈകുന്നേരം 6:40-ന് ഈ പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. ആദ്യ തിരുത്തില്‍, ''മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു വീമാനാപകടം ഉണ്ടാവും, വീമാനത്തിലെ എല്ലാരും മരിക്കും'' എന്നാക്കി മാറ്റി.

കുറച്ചുസമയം കഴിഞ്ഞ്, വൈകുന്നേരം 7:39-ന് പോസ്റ്റ് വീണ്ടും തിരുത്തി. ഇത്തവണ ഒരു വിമാന അപകടത്തിന്റെ ചിത്രം കൂടി ചേര്‍ത്ത്, '#Prediction മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു വീമാനാപകടം ഉണ്ടാവും; വീമാനത്തിലെ എല്ലാരും മരിക്കും.'' എന്നാക്കി. ഏകദേശം ഒരു മിനിറ്റിനുള്ളില്‍ (രാത്രി 7:40-ന്) ഇത് വീണ്ടും തിരുത്തി. '#Prediction മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു വീമാനാപകടം ഉണ്ടാവും വീമാനത്തിലെ 99.5% ആള്‍ക്കാരും മരിക്കും.'' എന്നായിരുന്നു ഇത്തവണത്തെ തിരുത്ത്.

അവസാനമായി, രാത്രി 8:07-ന് പോസ്റ്റില്‍ വീണ്ടും മാറ്റം വരുത്തി. '#Prediction മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു വീമാനാപകടം ഉണ്ടാവും, ഒരാള്‍ രക്ഷപെടും'' എന്നാക്കി മാറ്റുകയായിരുന്നു. ഈ പോസ്റ്റ് ഇന്ന് പുലര്‍ച്ചെ 3:37-ന് ')tosP detidE ( എന്ന് കൂടി ചേര്‍ത്ത് വീണ്ടും തിരുത്തിയിട്ടുണ്ട്. (Edited Post) എന്നത് അക്ഷരങ്ങള്‍ മാറ്റി എഴുതിയാണ് )tosP detidE ( എന്നത്.


അതേ സമയം വിമാന അപകടം പോലെ നടുക്കുന്ന ദുരന്ത വാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍ ഇത്തരത്തിലുള്ള ക്രൂരമായ തമാശകള്‍ ഒഴിവാക്കണമെന്ന് പ്രമുഖ ജോല്‍സ്യന്‍ ഹരി പത്തനാപുരം പ്രതികരിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ട പോസ്റ്റ് കണ്ട് ഞെട്ടിപ്പോയെന്നും ഇത്തരം പ്രവചനങ്ങള്‍ സാധ്യമാണോ എന്ന ചോദ്യം ഉയര്‍ന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നീടാണ് സ്ത്യം മനസിലാക്കിയത്. മുമ്പ് ഇട്ട പോസ്റ്റിനെ എഡിറ്റ് ചെയ്തതാണ്. വിമാന അപകടം ഉണ്ടായ ശേഷം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ്. ഈ സമയത്തല്ല ഇത്തരം ഒരു ക്രൂരമായ തമാശയെന്നും ഹരി പത്തനാപുരം പറയുന്നു.

വിമാന അപകടത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്റെ അടുത്ത സുഹൃത്തും സഹോദര തുല്യനുമായ എയര്‍ ഇന്ത്യയിലെ ക്യാബിന്‍ ക്രൂവായ വ്യക്തിയെ വിളിച്ചിരുന്നുവെന്നും ഹരി പത്തനാപുരം പറയുന്നു. ഇതേ വിമാനം യുകെയില്‍ നിന്നും മടങ്ങുമ്പോള്‍ ആ വിമാനത്തില്‍ ക്യാബിന്‍ ക്രൂവായി പ്രവര്‍ത്തിക്കേണ്ടയാളായിരുന്നു. തന്റെ ഫോണ്‍ കോള്‍ എടുത്തശേഷം അയാള്‍ പൊട്ടിക്കരഞ്ഞു.

എന്നാല്‍ സഹോദരങ്ങളെ പോലെ സ്‌നേഹിച്ച സഹപ്രവര്‍ത്തകരാണ് അപകടത്തില്‍ മരിച്ചതെന്ന് പറഞ്ഞു കരഞ്ഞു. അപകടത്തില്‍ മരിച്ച സഹ പൈലറ്റില്‍ ഒരാള്‍ അടുത്ത സുഹൃത്താണ്. അയാളുടെ അമ്മ എയര്‍ ഇന്ത്യയിലെ ക്യാബിന്‍ ക്രൂവായിരുന്നു. മകനെ പൈലറ്റ് ആക്കണമെന്ന് ആഗ്രഹിച്ചു ആ ലക്ഷ്യത്തിലെത്തിച്ചുവെന്നും ഹരി പത്തനാപുരം പങ്കുവച്ച വീഡിയോയില്‍ പറയുന്നു.