ആലപ്പുഴ: സര്‍ക്കാരിനു വേണ്ടി വിവിധ പ്രചാരണോപാധികള്‍ തയാറാക്കാനുള്ള പാനലില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ മാധ്യമസംഘത്തിലെ പ്രധാനിയുടെ മകന്റെ സ്ഥാപനം ഉള്‍പ്പെട്ടതു രണ്ടു വിഭാഗത്തില്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് (പിആര്‍ഡി) ഫെബ്രുവരിയില്‍ തയാറാക്കിയ പാനലിലാണ് അമല്‍ മനോജ് എന്നയാള്‍ ഉടമയായ 'സ്ട്രീംലൈന്‍ പ്രിന്റേഴ്‌സ് ആന്‍ഡ് അഡ്വര്‍ടൈസേഴ്‌സ്' രണ്ടു വിഭാഗത്തിലും ഉള്‍പ്പെട്ടതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കരുത്തനായ പിഎം മനോജിന്റെ മകനാണ് അമല്‍. ദേശാഭിമാനി റെസിഡന്റെ എഡിറ്ററായിരുന്ന മനോജ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.

സര്‍ക്കാരിന്റെ വിവിധ കാംപെയ്‌നുകള്‍ക്കുള്ള ക്രിയേറ്റീവുകള്‍ തയാറാക്കാന്‍ 3 വര്‍ഷത്തേക്കു തിരഞ്ഞെടുത്തവരുടെ പട്ടികയാണിത്. ടിവി, നാടകം, സമൂഹമാധ്യമങ്ങള്‍, റേഡിയോ എന്നിവയ്ക്കുള്ള ക്രിയേറ്റീവാണ് ഒരു വിഭാഗം. അച്ചടി മാധ്യമങ്ങള്‍ക്കും ഔട്‌ഡോര്‍ പരസ്യങ്ങള്‍ക്കും മറ്റൊന്ന്. രണ്ടിലും 'സ്ട്രീംലൈന്‍' ഇടംപിടിച്ചു. ഈ സ്ഥാപനത്തിന്റെ സമൂഹമാധ്യമ പേജില്‍ ഉടമ അമല്‍ മനോജാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. അമലിന്റെ സമൂഹമാധ്യമ അക്കൗണ്ടിലും 'സ്ട്രീംലൈന്‍' ഉടമ എന്നു കാണിച്ചിട്ടുണ്ട്-ഇതാണ് മനോരമ എത്തുന്നത്. ഇതോടെ പി ആര്‍ ഡിയിലെ അഴിമതി ആരോപണങ്ങളില്‍ പുതിയ ട്വിസ്റ്റ് എത്തുകയാണ്.

ക്രിയേറ്റീവുകള്‍ തയാറാക്കാനുള്ള പാനലില്‍ രണ്ടു വിഭാഗത്തിലും ഇടം പിടിച്ചതു 'സ്ട്രീംലൈന്‍' മാത്രമല്ല. പിആര്‍ഡി, രാഷ്ട്രീയ ബന്ധമുള്ള വേറെയും സ്ഥാപനങ്ങളുണ്ടെന്നതാണ് വസ്തുത. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സി ഡിറ്റും കെഎസ്എഫ്ഡിസിയും പട്ടികയിലുണ്ടെങ്കിലും പലപ്പോഴും കരാറുകള്‍ കിട്ടാറില്ല. കിട്ടിയാല്‍ തന്നെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉപകരാറായി കൈമാറും. ഇതും രാഷ്ട്രീയ, ഉദ്യോഗസ്ഥ ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കും കിട്ടും. ഇതെല്ലാമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. പി ആര്‍ ഡിക്കുള്ളില്‍ ഇത് വലിയ വിവാദമായി മാറിയിട്ടുണ്ട്.

അതിനിടെ പിആര്‍ഡി അഴിമതിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കും അന്വേഷിക്കണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖംമിനുക്കാനായി കോടികള്‍ ചെലവിട്ട് സംഘടിപ്പിച്ച നവകേരള സദസ്, എന്റെ കേരളം പദ്ധതികളുടെ നടത്തിപ്പില്‍ വലിയ തട്ടിപ്പ് നടന്നതായും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി മുഖ്യപങ്കുവഹിച്ചുവെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ 23 കോടി രൂപ നല്കിയ എന്റെ കേരളം പദ്ധതി, കണക്കുകള്‍ വെളിപ്പെടുത്താതെ നടത്തിയ നവകേരള സദസ് എന്നീ പരിപാടികള്‍ സജീവ സംപ്രേഷണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ മകന്റെ സ്ഥാപനത്തിന് നല്കിയതിലെ ക്രമക്കേടാണ് പുറത്തുവന്നത്. ക്വട്ടേഷനോ ടെണ്ടറോ ഇല്ലാതെയാണ് ഈ ജോലികള്‍ ഇവര്‍ക്ക് നല്കിയത്. പിണറായി സര്‍ക്കാരിന്റെ നിരവധി പിആര്‍ ജോലികള്‍ ഈ സ്ഥാപനത്തിനാണ് നല്കിയതെന്ന് പരസ്യ ഏജന്‍സികള്‍ പരാതിപ്പെട്ടിട്ടുണ്ട്. 100 കോടിയിലധികം രൂപ മാധ്യമങ്ങള്‍ക്ക് കുടിശികയുള്ളപ്പോള്‍ ഈ സ്ഥാപനത്തിന് കുടിശികയില്ലെന്നും പറയപ്പെടുന്നു. സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ എല്ലാ വര്‍ഷവും എന്റെ കേരളം പരിപാടി നടത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് വന്‍വിവാദമായ നവകേരള സദസ് നടത്തിയത്. നിരവധി ആരോപണങ്ങളാണ് ഈ പരിപാടികളെക്കുറിച്ച് ഉയര്‍ന്നത്.

നവകേരള സദസിനോട് അനുബന്ധിച്ചു നടത്തിയ പരിപാടികള്‍ക്ക് പൊതുജനങ്ങളില്‍നിന്നു സമാഹരിച്ച ഫണ്ട് പിആര്‍ഡി ഡയറക്ടറുടെ അക്കൗണ്ടിലാണ് വന്നത്. ഈ തുക എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡയറക്ടറെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നേതൃത്വത്തില്‍ ചരടുവലി നടന്നെങ്കിലും കണ്ണൂര്‍ ലോബിയുമായി ഊഷ്മള ബന്ധമുള്ള അദ്ദേഹം അതിനെ അതിജീവിച്ചു. പിആര്‍ഡി ഇപ്പോള്‍ ഉന്നതന്റെ നേതൃത്വത്തിലും ഡയറക്ടറുടെ നേതൃത്വത്തിലും ചേരിതിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക ഇടപാടുകളാണ് ഈ ചേരിതിരിവിന്റെയെല്ലാം അടിസ്ഥാനം.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി വരെ ആരോപണങ്ങള്‍ നേരിട്ടു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയില്‍വാസവും അനുഭവിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരേ ഭരണകക്ഷി എംഎല്‍എ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഉയര്‍ത്തിയത്. അതോടൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നാമനെതിരേ ആരോപണം ഉയരുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ നടക്കുന്ന അഴിമതികളില്‍ അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ അറിയിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.