ലണ്ടന്‍: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജകുമാരനെതിരെ, കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സറ്റീനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പോലീസ് അന്വേഷണം ഉണ്ടായേക്കും എന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ്, 'ആന്‍ഡ്രു മൗണ്ട്ബാറ്റണ്‍ - വിന്‍ഡ്‌സര്‍ നിയമത്തിന് മുകളിലല്ല' എന്ന ചീഫ് പ്രോസിക്യൂട്ടറുടെ പ്രസ്താവന വരുന്നത്. യു കെയുടെ വ്യാപാര പ്രതിനിധി ആയിരിക്കവെ പല രഹസ്യ വിവരങ്ങളും എപ്സ്റ്റീന് കൈമാറി എന്ന ആരോപണത്തിന്മേലാണ് ചാള്‍സ് രാജാവിന്റെ സഹോദരനെതിരെ പോലീസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നത്. അതിനിടയില്‍, നികുതിദായകന്റെ പണം കൈപ്പറ്റി, ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ വാണിജ്യ താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആന്‍ഡ്രു കൈയയച്ചു സഹായം ചെയ്തു എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരികയാണ്.

ബ്രിട്ടീഷ് വ്യാപാര പ്രതിനിധി എന്ന നിലയില്‍ ആന്‍ഡ്രു ഔദ്യോഗികമായി ചൈന സന്ദര്‍ശിച്ച വേളയില്‍ ആന്‍ഡ്രുവിനായി പല കൂടിക്കാഴ്ച്ചകളും സംഘടിപ്പിച്ചത് എപ്സ്റ്റീന്‍ ആണെന്ന് തെളിയിക്കുന്ന കൂടുതല്‍ ഈ മെയില്‍ സന്ദേശങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. അതിനോടൊപ്പം, തന്റെ പത്ത് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ആന്‍ഡ്രു ഒരു ചൈനീസ് മോഡലുമായി, ഒരു രഹസ്യ വിരുന്നിനിടെ അടുത്തിടപഴകുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 2010 ല്‍ നടന്ന ഈ വിരുന്നിന് മുന്‍പ് തന്നെ ആന്‍ഡ്രുവിന്റെ ഉപദേഷ്ടാവായ ഡേവിഡ് സ്റ്റെം ഈ വനിതയെ കുറിച്ച് അത്ര നല്ലതല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുന്ന ഈമെയില്‍ സന്ദേശവും പുറത്തു വന്നിട്ടുണ്ട്.

അതിനിടെ തെംസ് വാലി പോലീസ്, ക്രൗണ്‍ പ്രോസിക്യൂഷനിലെ ചില വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നറിയുന്നു. എന്നാല്‍, മുന്‍ യോര്‍ക്ക് ഡ്യൂക്കിനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുമോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടയിലാണ് ആരും നിയമത്തിന് മുകളിലല്ല എന്ന ചീഫ് പ്രോസിക്യൂട്ടര്‍ സ്റ്റീഫന്‍ പാര്‍ക്കിന്‍സണിന്റെ പ്രസ്താവന വരുന്നത്. ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ പദവികളോ സ്ഥാനമാനങ്ങളോ പരിഗണിക്കാതെ, ഭയവും പക്ഷപാതിത്വവുമില്ലാതെ താന്‍ തന്റെ കടമ നിര്‍വ്വഹിക്കുമെന്നും പാര്‍ക്കിന്‍സണ്‍ അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്.

അതിസുന്ദരിയായ ഒരു റൊമേനിയന്‍ മോഡലിനെ ആന്‍ഡ്രു രാജകുമാരനായി എപ്സ്റ്റീന്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തിച്ചു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എലിസബത്ത് രാജ്ഞി ബാല്‍മോറലിലായിരുന്ന സമയത്ത് ഒരു സ്വകാര്യ വിരുന്നിന്റെ ഭാഗമായാണ് ബുക്കാറെസ്റ്റില്‍ നിന്നുള്ള മോഡലും ഒരു റഷ്യന്‍ യുവതിയും ഉള്‍പ്പെടെയുള്ള സംഘത്തെ എപ്സ്റ്റീന്‍ കൊട്ടാരത്തിലെത്തിച്ചത്. ഈ റൊമേനിയന്‍ മോഡലിനെക്കുറിച്ച് എപ്സ്റ്റീന്‍ തന്റെ ഇമെയിലുകളില്‍ വാചാലനാകുന്നുണ്ട്.

കൊട്ടാര സന്ദര്‍ശനത്തിന് ശേഷം ആന്‍ഡ്രുവിന് അയച്ച സന്ദേശത്തില്‍, വിരുന്ന് ഏറെ ആസ്വാദ്യകരമായിരുന്നുവെന്നും കൂടുതല്‍ കൂടിക്കാഴ്ചകള്‍ പ്രതീക്ഷിക്കുന്നുവെന്നും എപ്സ്റ്റീന്‍ കുറിച്ചു. ഇതിനെ അനുകൂലിച്ചാണ് ആന്‍ഡ്രു പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വെളിപ്പെടുത്തലോടെ ആന്‍ഡ്രുവിനെതിരെ ക്രിമിനല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. രാജകുടുംബത്തിലെ മറ്റാര്‍ക്കൊക്കെ ഈ ബന്ധങ്ങളെക്കുറിച്ച് അറിയാമായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. വിവാദങ്ങളെത്തുടര്‍ന്ന് ആന്‍ഡ്രുവിനെ റോയല്‍ ലോഡ്ജില്‍ നിന്നും ഒഴിപ്പിച്ച് സാന്‍ഡ്രിഗ്രാമിലേക്ക് മാറ്റാനാണ് ചാള്‍സ് രാജാവിന്റെ നീക്കം. പൊതുജനശ്രദ്ധയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണിത്.