തിരുവനന്തപുരം: എരിപൊരി വെയിലിലും അപ്രതീക്ഷിതമായി എത്തിയ മഴയിലും തെല്ലും തളരാതെ ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ തുടരുന്നു. വിവിധ സ്ഥലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുമ്പോഴും കൂടുതല്‍ ആശാവര്‍ക്കര്‍മാര്‍ സമരവേദിയിലേക്ക് എത്തിച്ചേരുകയാണ്.

ആശാവര്‍ക്കര്‍മാര്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ പൊലീസ് അഴിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്റെ നടപടി. ടാര്‍പോളിന്‍ കെട്ടി അതിന്റെ താഴെ പായ വിരിച്ചായിരുന്നു സമരരംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ ഉറങ്ങിയിരുന്നത്. ഇവരെ വിളിച്ചുണര്‍ത്തിയാണ് ടാര്‍പോളിന്‍ അഴിച്ചുമാറ്റിച്ചത്. ഇന്ന് രാവിലെ നഗരത്തില്‍ കനത്ത മഴ പെയ്‌തെങ്കിലും കുടചൂടിയിരുന്ന് മുദ്രാവാക്യം വിളികളുമായി സമരം തുടരുകയാണ് ആശവര്‍ക്കര്‍മാര്‍.

വേതനവര്‍ധനവ് ആവശ്യപ്പെട്ടാണ് ദിവസങ്ങളായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തില്‍ തുടരുന്നത്. നാളെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. അതിനിടെ സമരത്തിന് പലകോണുകളില്‍ നിന്നും പിന്തുണ ഏറുകയാണ്. കഴിഞ്ഞ ദിവസം സമരത്തിന് ഊര്‍ജം പകര്‍ന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എത്തിയിരുന്നു. സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാവര്‍ക്കര്‍മാരെ കണ്ട് മടങ്ങാന്‍ തുടങ്ങവേയാണ് തന്റെ ഡ്രീംസ് സിനിമയിലെ 'മണിമുറ്റത്താവണിപ്പന്തല്‍ നീരാട്ടുപോലെ അണിയാരത്തമ്പിളിപ്പന്തല്‍' എന്ന ഗാനം ജഗതി സ്വദേശി സതി ആലപിച്ചത്.

അതിനിടെ ആശവര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ പുതിയ ഹെല്‍ത്ത് വോളണ്ടിയര്‍മാരെ തേടി എന്‍ എച്ച് എം സ്റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് സ്‌കീമില്‍ പുതിയ വോളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കാനാണ് മാര്‍ഗനിര്‍ദ്ദേശം. ആശ വര്‍ക്കമാര്‍ സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനം ഒരുക്കണമെന്ന സര്‍ക്കുലറിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം. സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നാണ് ആശ വര്‍ക്കര്‍മാരുടെ പ്രതികരണം.

മുടങ്ങിക്കിടന്ന ഓണറേറിയവും ഇന്‍സെന്റീവും വളരെ വേഗം നേടിത്തന്ന സമര പോരാളികളെ കാണാന്‍ ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ നിന്ന് ആശാവര്‍ക്കര്‍ ചെല്ലമ്മ എത്തിയത് 19-ാം ദിവസത്തെ ഹൃദ്യമായ അനുഭവമായി. സാഹിത്യകാരന്‍ എം.എന്‍ കാരശ്ശേരി സമരത്തെ പിന്തുണച്ചും പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടും വീഡിയോ സന്ദേശം നല്‍കി.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, എ.ഐ.യു.ടി.യു.സി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അനവരദന്‍, ഐക്യ മഹിളാസംഘം അഖിലേന്ത്യാ നേതാവ് കെ. സിസിലി, എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.വി. പ്രകാശ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി സ്‌നേഹ, മുന്‍ മന്ത്രി ബാബു ദിവാകരന്‍, യു.എന്‍.എ ജില്ലാ സെക്രട്ടറി അച്ചു ജെ.എസ്, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഡിനേറ്റര്‍ ആതിര മേനോന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ജോണ്‍ ജോസഫ്, കെ.പി.സി.സി നയരൂപീകരണ സമിതി ചെയര്‍മാന്‍ ജെ.എസ്. അടൂര്‍, ഡി.ഡി.സി മെമ്പര്‍ കരകുളം ശശി തുടങ്ങിയവര്‍ എത്തി