- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരു നാടിന്റെ കണ്ണീരായി മാറിയ അസ്ന ചങ്കുറപ്പും ദൃഢനിശ്ചയവും കൊണ്ട് കേരളത്തിന്റെ ഹൃദയം കവര്‍ന്നു; രാഷ്ട്രീയ അക്രമങ്ങളുടെ അടയാളമായി ജീവിച്ച അസ്ന ഇന്ന് അതിജീവനത്തിന്റെ പ്രതീകം; നിശ്ചയദാര്‍ഢ്യത്തിന് ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരക്രമത്തിനും തന്നെ തോല്‍പ്പിക്കാനാവില്ലെന്നും തെളിയിച്ച് ജീവിതത്തിന്റെ പുതിയ ഇന്നിംഗ്‌സിന് പുറവത്തൂരിലെ മിടുമിടുക്കി; അസ്‌നയ്ക്ക് ജൂലൈയില്‍ മാംഗല്യം
കണ്ണൂര്‍: നിശ്ചയദാര്‍ഢ്യത്തിന് ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരക്രമത്തിനും തന്നെ തോല്‍പ്പിക്കാനാവില്ലെന്നും തെളിയിച്ച അസ്ന. തദ്ദേശ തിരഞ്ഞെടുപ്പിനിടെ, 2000 സെപ്റ്റംബര്‍ 27നു ബോംബേറിലാണ് 6 വയസ്സുകാരി അസ്‌നയ്ക്കു കാല്‍ നഷ്ടപ്പെട്ടത്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂര്‍ എല്‍പി സ്‌കൂള്‍ ബൂത്തിനു സമീപം, വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്‌ന. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. രാഷ്ട്രീയ ആക്രമങ്ങള്‍ക്കെതിരെ അസ്‌നയുടെ മുഖം കേരളം ചര്‍ച്ചയാക്കി. പഠിച്ച് മിടുക്കിയായി അസ്‌ന ഡോക്ടറുമായി. 24 വര്‍ഷം മുന്‍പ് രാഷ്ട്രീയ അക്രമത്തിനിടെ ബോംബേറില്‍ കാല്‍നഷ്ടമായ ചെറുവാഞ്ചേരി പൂവത്തൂര്‍ തരശിപ്പറമ്പത്ത് ഡോ.അസ്‌നയ്ക്ക് ഇനി പുതു ജീവിതം. ജൂലൈ 5നു വിവാഹിതയാകുന്നു. ആലക്കോട് അരങ്ങം വാഴയില്‍ വീട്ടില്‍ വി.കെ.നാരായണന്റെയും ലീന നാരായണന്റെയും മകനും ഷാര്‍ജയില്‍ എന്‍ജിനീയറുമായ നിഖിലാണ് വരന്‍.
അസ്‌നയുടെ കണ്ണീര്‍ കേരളം ഏറ്റെടുത്ത വേദനകളിലൊന്നാണ്. ആ ആക്രമണത്തില്‍ അമ്മ ശാന്തയ്ക്കും അനിയന്‍ ആനന്ദിനും സാരമായി പരുക്കേറ്റു. അസ്‌നയുടെ വലതുകാല്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടി വന്നു. എല്ലാ പ്രയാസങ്ങളും മറികടന്നു പഠനത്തില്‍ മികച്ച വിജയം നേടിയ അസ്‌ന 2013 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ്എസിനു ചേര്‍ന്നു. മികച്ച ജയം നേടി ഡോക്ടറായി. അതും കേരളം ആഘോഷത്തോടെ ഏറ്റെടുത്തു. അപൂര്‍വ്വ അതിജീവന ഉദാഹരണമായി അസ്‌ന മാറി. എംബിബിഎസ് പഠനകാലത്ത് അസ്‌നയ്ക്ക് ക്ലാസ് മുറിയിലേക്കു പടി കയറാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ലിഫ്റ്റ് നിര്‍മിച്ചു നല്‍കി. ഇപ്പോള്‍ വടകരയിലെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറായി ജോലി ചെയ്യുന്നു. ആ അസ്‌നയുടെ വിവാഹവും നാട്ടുകാര്‍ക്ക ആഘോഷമാകും.
കണ്ണൂരിന്റെ ദുഃഖപുത്രിയായിരുന്നു ഏറെക്കാലം അസ്‌ന. കണ്ണൂരിലെ കണ്ണില്ലാത്ത അക്രമരാഷ്ട്രീയത്തിനിരയായി വലതുകാല്‍ നഷ്ടപ്പെട്ട ചെറുവാഞ്ചേരിയിലെ അസ്‌ന ഏറെക്കാലം വാര്‍ത്തകളില്‍നിറഞ്ഞുനിന്നു. 2000 സെപ്തംബര്‍ 27-ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരന്‍ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയായ അസ്‌നയുടെ നേര്‍ക്ക് ബോംബ് വന്നുവീണത്. വീടിനു സമീപം പൂവത്തൂര്‍ ന്യൂ എല്‍.പി.സ്‌കൂളിലായിരുന്നു പോളിങ് സ്റ്റേഷന്‍. അവിടെയുണ്ടായ അക്രമത്തിനിടെ എറിഞ്ഞ ബോംബ് അസ്‌നയുടെ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ അസ്‌നയ്ക്ക് പിന്നീട് വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. പോരാട്ടമായിരുന്നു അസ്‌നയ്ക്ക് തുടര്‍ന്നുള്ള ജീവിതം. കൃത്രിമക്കാല്‍ ഘടിപ്പിച്ചായിരുന്നു ഓരോ കാല്‍വെപ്പും.
2013-ലായിരുന്നു അസ്‌ന മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പണം സ്വരൂപിച്ച് നിര്‍ധനരായ അസ്‌നയുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം അസ്‌നയ്ക്ക് ഉപയോഗിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ലിഫ്റ്റ് സൗകര്യവും ഏര്‍പ്പാട് ചെയ്തിരുന്നു. സിപിഎമ്മും അസ്നയെ സഹായിച്ചു. ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞ് നാട്ടില്‍ തന്നെ ജോലിയും കിട്ടി. ഒരു നാടിന്റെ കണ്ണീരായി മാറിയ അസ്ന പിന്നെ ചങ്കുറപ്പും ദൃഢനിശ്ചയവും കൊണ്ടാണ് കേരളത്തിന്റെ ഹൃദയം കവര്‍ന്നത്. രാഷ്ട്രീയ അക്രമങ്ങളുടെ അടയാളമായി ജീവിച്ച അസ്ന ഇന്ന് അതിജീവനത്തിന്റെ പ്രതീകമാണ്.
വലതുകാല്‍പാദം നഷ്ടപ്പെട്ട് മൂന്നു മാസം വേദന കടിച്ചമര്‍ത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച സ്‌നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം അസ്നയില്‍ വളര്‍ത്തിയത്. അതുപോലെ വേദന അനുഭവിക്കുന്ന നിരവധിപേര്‍ക്ക് സാന്ത്വനമാണ് ഇന് അസ്‌ന ഡോക്ടര്‍. ഈ ഡോക്ടറാണ് ജീവിതത്തിന്റെ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങുന്നത്.