തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനക്കലി എത്തുമ്പോള്‍ വില്ലനാകുന്നത് 'മഞ്ഞക്കൊമ്പന്‍'. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ടു പേര്‍ കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടത് പ്രദേശത്തെ ആകെ ഭീതിയിലാക്കുന്നു. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.

കാട്ടാനക്കൂട്ടം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നും ചിതറിയോടിയ ഇവരെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നെന്നുമാണ് പുറത്തുവരുന്ന വിവരം. അംബികയുടെ മൃതദേഹം പുഴയില്‍നിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. സംഘത്തില്‍ നാലു പേരുണ്ടായിരുന്നുവെന്നാണ് സൂചന. 24 മണിക്കൂറിനകം ഇതേ മേഖലയില്‍ മൂന്നുപേരുടെ ജീവനാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. മലക്കപ്പാറയില്‍ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതിന് പിന്നിലും മഞ്ഞക്കൊമ്പനാണോ എന്ന സംശയം സജീവമാണ്. അതിനിടെ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും മരിച്ചത് എങ്ങനെ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും വനംവകുപ്പ് പറയുന്നത്. മൂന്ന് ദിവസമായി ഇവര്‍ കാട്ടിനുള്ളില്‍ താമസിക്കുകയായിരുന്നു.

അതിരപ്പിള്ളി വഞ്ചി കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. അതിരപ്പിള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. ഇന്നലെ അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം. ഗ്രാമവാസികള്‍ നടത്തിയ തിരിച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മൂന്ന് ദിവസമായി സതീഷും ഭാര്യ രമയും പിന്നെ രവിയും ഭാര്യ അംബികയുമാണ് ടെന്റ് കെട്ടി താമസിച്ചിരുന്നത്.

ഞായറാഴ്ച രാത്രി അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അടിച്ചില്‍തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തില്‍നിന്നു സെബാസ്റ്റ്യനും കൂട്ടുകാരും തേന്‍ ശേഖരിച്ച് തിരിച്ചുവരുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇതും മഞ്ഞക്കൊമ്പന്‍ ആക്രമണമാണെന്നാണ് സൂചന. ഒരു വര്‍ഷം മുമ്പ് തൃശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ വത്സല (64) എന്ന സ്ത്രീ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്‍ രാജന്റെ ഭാര്യയാണ് മരിച്ച വത്സല. കാട്ടില്‍ വിറകും മറ്റും ശേഖരിക്കാന്‍ കയറിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇവരെ ആക്രമിച്ച കൊലായന 'മഞ്ഞക്കൊമ്പന്‍' ആണെന്നാണ് പ്രദേശത്തെ ആദിവാസി വിഭാഗങ്ങള്‍ പറഞ്ഞിരുന്നു.

കൊമ്പില്‍ മഞ്ഞനിറമുള്ളതിനാലാണ് ഇതിന് 'മഞ്ഞക്കൊമ്പന്‍' എന്ന പേര് വീണത്. ആന മദപ്പാടിലാണെന്നും സംശയമുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകളും കൂടുതലാണെന്ന വിലയിരുത്തല്‍ അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇതേ ആനയാണ് ഇന്നും രണ്ടു പേരുടെ ജീവനെടുത്തത് എന്നാണ് സൂചന. കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഇന്ദിര എന്ന കൊല്ലപ്പെട്ടത് വലിയ രാഷ്ട്രീയപ്പോരിന് വഴിവച്ചിരുന്നു. വന്യമൃഗശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി ശക്തമായ സമരവും നടന്നു. അതിന് ശേഷവും മഞ്ഞക്കൊമ്പന്‍ നിരവധി ആക്രമണം നടത്തി. ബസുകളെ പോലും ആക്രമിച്ചു.