ഷാര്‍ജ: ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ കൊല്ലം സ്വദേശി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് സൂചന. ഇതു സംബന്ധിച്ച ഫോറന്‍സിക് ഫലം അതുല്യയുടെ ബന്ധുക്കള്‍ക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ 19ന് പുലര്‍ച്ചെയാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സതീഷിന്റെ പീഡനത്തെ തുടര്‍ന്നാണ് അതുല്യ ജീവനൊടുക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. കേരളാ പോലീസും കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിച്ചും പോസ്റ്റ് മോര്‍ട്ടം ചെയ്യും. റീ പോസ്റ്റ്‌മോര്‍ട്ടം കേസില്‍ നിര്‍ണ്ണായകമാകും. ഷാര്‍ജയിലെ പോലീസ് ആത്മഹത്യാ വാദത്തിലേക്കാണ് എത്തുന്നത്. യുഎഇയില്‍ ആത്മഹത്യയ്ക്ക് പോലീസ് നിയമ നടപടി എടുക്കാറില്ല. ഈ സാഹചര്യത്തില്‍ നാട്ടിലെ കേസ് അതിനിര്‍ണ്ണായകമാകും. കൊല്ലം പോലീസ് സതീഷിനെ അറസ്റ്റ് ചെയ്യും.

അതുല്യയുടെ മരണത്തില്‍ സഹോദരി അഖില ഷാര്‍ജാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ചൊവ്വാഴ്ച പൂര്‍ത്തിയാകും. അതുല്യയുടെ രേഖകള്‍ ഭര്‍ത്താവ് സതീഷ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് കൈമാറി. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എന്‍ജിനീയറായിരുന്നു സതീഷ്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ സതീഷിനെതിരെ കൊല്ലം ചവറതെക്കുംഭാഗം പോലീസും കേസെടുത്തിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിലാകും റീ പോസ്റ്റ് മോര്‍ട്ടം. ഭര്‍ത്താവിനെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനും പോലീസ് ശ്രമിക്കും. ഇയാള്‍ ഷാര്‍ജാ പോലീസിന്റെ നിരീക്ഷണത്തിലാണുള്ളത്.

മകള്‍ ക്രൂരപീഡനം നേരിട്ടെന്ന് അതുല്യയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് സതീഷ് നിരന്തരം മര്‍ദിക്കുന്ന കാര്യം അതുല്യ പറഞ്ഞിട്ടിട്ടുണ്ടെന്ന് അമ്മ തുളസീഭായ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിരം മദ്യപാനിയാണ് സതീഷ്. മദ്യപിച്ച് വന്നിട്ട് അതുല്യയെ ക്രൂരമായി മര്‍ദിക്കും. എന്തിനാണ് ഇങ്ങനെ സഹിച്ച് കഴിയുന്നതെന്ന് മകളോട് പലതവണ ചോദിച്ചിട്ടുണ്ട്. അതുല്യയോട് നാട്ടിലേക്ക് വരാന്‍ പറയുമ്പോള്‍ മാപ്പ് പറഞ്ഞ് സതീഷ് മകളെ ബ്രെയിന്‍വാഷ് ചെയ്ത് നിര്‍ത്തുകയായിരുന്നുവെന്നും തുളസീഭായ് പറഞ്ഞു. ഭാര്യയെന്ന ഒരു പരിഗണനയും മകള്‍ക്ക് സതീഷ് നല്‍കിയിട്ടില്ലെന്ന് അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍പിള്ള പറഞ്ഞു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് തോന്നുന്നില്ല. ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൗണ്‍സിലിംഗിന് ശേഷം ഒന്നിച്ച് പോകുകയായിരുന്നു. മകളോട് പല തവണ നാട്ടില്‍ വരാന്‍ പറഞ്ഞതാണ്. അതുല്യ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും സതീഷ് തടഞ്ഞുവെന്നും രാജശേഖരന്‍ പിള്ള വെളിപ്പെടുത്തി.

സതീഷിന്റെ ക്രൂരത വിവരിക്കുന്ന അതുല്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇത്രയൊക്കെ കാണിച്ചിട്ടും സതീഷിനൊപ്പം നില്‍ക്കേണ്ട അവസ്ഥയാണെന്നും ധൈര്യമില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്നില്ലെന്നും അതുല്യ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. സഹോദരിക്ക് അതുല്യ അയച്ച മര്‍ദനത്തിന്റെ വീഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്. അതുല്യ മരിക്കുന്നതിന് മുന്‍പ് തൊട്ടടുത്തെ കെട്ടിടത്തില്‍ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് സതീഷില്‍ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് മദോന്മത്തനായി ഭാര്യയോട് പല ക്രൂരതകളും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയില്‍ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തില്‍ പലഭാഗത്തും സതീഷില്‍ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്.

ദുബായിലെ അരോമ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാല്‍ അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയകളും ഇവര്‍ സൂക്ഷിക്കുന്നത്. മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങളും സഹിക്കവയ്യാതെ അതുല്യ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിന്മേല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതിന് മുന്‍പേ ഈ യുവതി ജീവിതത്തോട് വിടപറഞ്ഞു. വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം.

ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. നേരത്തെ മകളെ ഷാര്‍ജയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിച്ച് പഠിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചതിനാല്‍ തിരിക നാട്ടിലേക്ക് അയക്കുകയായിരുന്നു. ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്‌ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. അഖിലയോട് അതുല്യ ഭര്‍ത്താവിന്റെ പീഡന കഥകള്‍ പതിവായി പറയാറുണ്ടായിരുന്നു. കൂടാതെ തെളിവായി എല്ലാ ഫോട്ടോകളും അയച്ചുകൊടുക്കുകയായിരുന്നു.