തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ആഘോഷമാക്കാനൊരുങ്ങി തലസ്ഥാന നഗരി. ആറ്റുകാലമ്മയുടെ അനുഗ്രഹവും തേടി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്കെത്തുന്നത്. നാളെയാണ് ആറ്റുകാല്‍ പൊങ്കാല. നഗരം നിറഞ്ഞ് പൊങ്കാലക്കലങ്ങള്‍: തിരുവനന്തപുരം നഗരം മുഴുവന്‍ വില്‍പ്പനയ്ക്കായി പൊങ്കാല കലങ്ങള്‍ നിറഞ്ഞു. പൊങ്കാലയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെയും തിരുവനന്തപുരം നഗരസഭയുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് തകൃതിയായി പുരോഗമിക്കുകയാണ്.

പ്രതീക്ഷിക്കുന്നത് 45 ലക്ഷം: തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും 2000 പുരുഷ പൊലീസിനെയും 750 വനിതാ പൊലീസിനെയും ഉത്സവമേഖലകളില്‍ നിയോഗിക്കും. 45 ലക്ഷം ഭക്തര്‍ ഇത്തവണ പൊങ്കാല ഇടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്ര പരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള ഇടംപിടിച്ച് നിരവധി പേരാണ് എത്തുന്നത്.

പ്രത്യേക മേല്‍നോട്ടം: ക്ഷേത്രപരിസരത്തും ഉത്സവമേഖലകളിലും ഭക്ഷണശാലകളും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡിന്റെയും സജീവ മേല്‍നോട്ടം ഉണ്ടാകും. ഉത്സവ മേഖലയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന്റെ പ്രവര്‍ത്തനവും ആംബുലന്‍സ് സേവനവും ഒരുക്കിയിട്ടുണ്ട്. അഗ്‌നിശമനസേനയുടെ ആറ് കണ്‍ട്രോള്‍ റൂമുകള്‍ ആറ്റുകാലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

പ്രാദേശിക അവധി: പൊങ്കാല ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗാനമേളയും ഡാന്‍സുമടക്കം നിരവധി കലാപരിപാടികളും അരങ്ങേറുന്നുണ്ട്. പൊങ്കാല പ്രമാണിച്ച് 13 പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ ആറ്റുകാല്‍ പൊങ്കാല വന്‍ വിജയമാക്കാനുള്ള ശ്രമത്തിലാണ് തലസ്ഥാന നഗരി.

അഗ്‌നിരക്ഷ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍: പൊങ്കാല നടക്കുന്ന പ്രദേശങ്ങളിലെ ഗ്യാസ് ഗോഡൗണുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണം. ഭക്തജനങ്ങള്‍ പൊങ്കാല അടുപ്പുകളില്‍ നിന്ന് വസ്ത്രങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്ന് തീ പടരാന്‍ സാധ്യതയുള്ള സിന്തറ്റിക് ഫൈബര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്.

തീ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ പൊങ്കാല അടുപ്പുകള്‍ക്ക് സമീപത്ത് നിന്ന് ഒഴിവാക്കണം. പൊങ്കാല കഴിഞ്ഞ് അടുപ്പിലെ തീ പൂര്‍ണമായും അണഞ്ഞുവെന്ന് ഉറപ്പാക്കണം. കടുത്ത ചൂടുള്ള കാലാവസ്ഥ ആയതിനാല്‍ നിര്‍ജ്ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കണം. അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായി അഗ്‌നിശമന സേനയുടെ 101ല്‍ ബന്ധപ്പെടണം.

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മുന്നൊരുക്കങ്ങള്‍: പൊങ്കാലയോടനുബന്ധിച്ച് ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി ഫെബ്രുവരി 27 മുതല്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിനായി സഞ്ചരിക്കുന്ന മൊബൈല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ നിശ്ചിത ഗുണനിലവാരമുള്ളതും ലേബല്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമായിരിക്കണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.