കാസർകോട്: ഓട്ടോറിക്ഷ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്തു. കാസർകോട് ജില്ലയിലെ പള്ളഞ്ചി സ്വദേശിയായ അനീഷ് (43) ആണ് വിഷം കഴിച്ച് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയുടെ പിന്നിലിടിച്ച് അപകടമുണ്ടായത്.

ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നിൽ നിയന്ത്രണം വിട്ടുവന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബേത്തൂർപാറ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടം നടന്ന ഉടൻതന്നെ ഓട്ടോ ഡ്രൈവറായ അനീഷ് ഓട്ടോറിക്ഷ ഉപേക്ഷിച്ചു സംഭവസ്ഥലത്തുനിന്നും മാറിയ ശേഷം ആളൊഴിഞ്ഞ പ്രദേശത്തെത്തി ആസിഡ് കുടിക്കുകയായിരുന്നു.

അപകടത്തെക്കുറിച്ച് അറിഞ്ഞ നാട്ടുകാർ ഉടൻതന്നെ അനീഷിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മരിച്ച അനീഷിൻ്റെ ഭാര്യ: വീണ. മക്കൾ: നീരജ്, ആരവ്. പരേതനായ കെ. ശേഖരൻ നായരുടെയും സി. കമലാക്ഷിയുടെയും മകനാണ് അനീഷ്. അപകടത്തിൻ്റെ ഞെട്ടലിലാണ് നാട്.