തിരുവനന്തപുരം: ഡോ.ബി അശോകിനെ കൃഷി വകുപ്പില്‍ നിന്ന് നീക്കി പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തു. കേസ് വീണ്ടും അടുത്തയാഴ്ച പരിഗണിക്കും. സെപ്റ്റംബര്‍ ഒമ്പതിന് സിഎടിയുടെ ജസ്റ്റിസ് സുനില്‍ കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് അംഗം വി രമാ മാത്യു എന്നിവരടങ്ങിയ എറണാകുളം ബഞ്ച്, ഡോ. ബി അശോകിനെ കെടിഡിഎഫ്‌സി ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തിരുന്നു. അതായത് കേസ് അടുത്തതായി പരിഗണിക്കുന്ന സെപ്റ്റംബര്‍ 16 വരെ ബി അശോകിന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിന് തുടരാമായിരുന്നു. ഇതിനിടെയാണ് വീണ്ടും സ്ഥലം മാറ്റിയത്. ഇതും കാറ്റ് തടയുകയാണ്. ഇതോടെ സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി. അശോകിന് അന്തിമ തീരുമാനം വരും വരെ ഇനി കൃഷി വകുപ്പില്‍ തുടരാം.

അവധി കഴിഞ്ഞ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് വീണ്ടും ചുമതലയേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അശോകിനെ വീണ്ടും മാറ്റിയത്. അശോകിന് പകരമായി കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ടിങ്കു ബിശ്വാളിനെ നിയമിച്ചിരുന്നു. സെപ്റ്റംബര്‍ 17 മുതല്‍ ഈ സ്ഥലം മാറ്റം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. നിയമന ഉത്തരവിനെതിരെ അശോക്് ചൊവ്വാഴ്ച ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കി. നേരത്തെ ട്രിബ്യൂണലില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമാണ് ഇന്നത്തെ ഉത്തരവ്. തങ്ങളുടെ സ്റ്റേ ഉത്തരവിനെ മറികടന്ന് സര്‍ക്കാര്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ ട്രിബ്യൂണല്‍ കടുത്ത നടപടിക്ക് തുടങ്ങുമെന്നതിന്റെ സൂചനയാണ് പുതിയ സ്റ്റേ. ബി അശോകിനെ പി ആര്‍ ഡിയിലേക്ക് മാറ്റിയത് മുഖ്യമന്ത്രിക്ക് കീഴില്‍ ജോലി ചെയ്യാനാണ്. മുഖ്യമന്ത്രിയുടെ കീഴിലാണ് പി ആര്‍ ഡി വരുന്നത്. ഇതിന് പിന്നില്‍ ചിലരുടെ തന്ത്രമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കീഴില്‍ ജോലി ചെയ്ത് അശോകിന് പണികൊടുക്കാനായിരുന്നു പദ്ധതി.

കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത്. ടിങ്കു ബിസ്വാളിനായിരുന്നു പകരം ചുമതല നല്‍കിയത്. കേര പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് ബി അശോകിന് ആയിരുന്നു അന്വേഷണ ചുമതല ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു വാര്‍ത്ത ചോര്‍ന്നതെങ്ങനെ എന്ന കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നത്. ലോകബാങ്ക് ഇമെയില്‍ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ബി അശോകിന്റെ റിപ്പോര്‍ട്ട്. ഇത് നിലനില്‍ക്കെയാണ് ബി അശോകിനെ സ്ഥലം മാറ്റിയത്. കെടിഡിഎഫ്‌സി ചെയര്‍മാന്‍ പദവി ഡെപ്യൂട്ടേഷന്‍ തസ്തികയാണ്. നേരത്തെ ഡെപ്യൂട്ടേഷന്‍ തസ്തികയായ തദ്ദേശ ഭരണ പരിഷ്‌കരണ കമ്മീഷണര്‍ പദവി നല്‍കിയത് ബി അശോക് ചോദ്യം ചെയ്തിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ആ ഉത്തരവ് റദ്ദാക്കിയിരുന്നു. തദ്ദേശ ഭരണ പരിഷ്‌കരണ കമ്മിഷന്‍ അദ്ധ്യക്ഷനായി നിയമിച്ചപ്പോള്‍ കോടതിയില്‍ പോയി സര്‍ക്കാരിനെതിരെ ഉത്തരവ് വാങ്ങുകയും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുകയും ചെയ്തിരുന്നു.

നേരത്തെ കെ.ടി.ഡി.എഫ്.സി യിലെ സി.എം.ഡി സ്ഥാനം അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. സെപ്തംബര്‍ 8 വരെ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യുണല്‍ അവധിയായതിനാല്‍ സ്ഥലം മാറ്റം സംബന്ധിച്ച് പരാതി പരിഗണിക്കുന്നത് വൈകുമെന്ന സാങ്കേതികത്വം കണക്കാക്കിയാണ് അശോകിനെ അതിവേഗം ഓണത്തിന് മുമ്പുള്ള ശനിയാഴ്ച രാത്രിയില്‍ സ്ഥലം മാറ്റിയത്. പകരം ചുമതല നല്‍കിയ ടിങ്കു ബിസ്വാള്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോത്പാദന കമ്മിഷണര്‍ എന്നീ സ്ഥാനങ്ങളില്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. ഗതാഗത വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനവും ടിങ്കു ബിസ്വാളിനാണ്. ഇതേ വകുപ്പിന് കീഴിലെ സ്ഥാപനമാണ് കെ.ടി.ഡി.എഫ്.സി. അവിടേക്കാണ് അന്ന് സ്ഥലം മാറ്റിയത്. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അശോകിനെ സ്ഥലം സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റിയതിനെതിരെ ഐ.എ.എസുകാരില്‍ ഒരുവിഭാഗം കടുത്ത അമര്‍ഷത്തിലാണ്.

കെറ്റിഡിഎഫ്‌സിയിലേക്ക് മാറ്റിയതിനെതിരെ അശോക് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ടൈബ്യൂണല്‍ വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്നലെ വൈകിട്ട് തിരക്കിട്ട് വീണ്ടും സ്ഥലം മാറ്റിയത്. അതേ സമയം അശോകിന്റെ ഹര്‍ജിയില്‍ ഗവര്‍ണറും സര്‍ക്കാരും ഇന്ന് ട്രൈബ്യൂണലില്‍ മറുപടി നല്‍കേണ്ടതായിരുന്നു. ചെയര്‍മാനെ നിയമിച്ച് ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഗവര്‍ണ്ണര്‍ക്കാണ് അധികാരമെന്നുമായിരുന്നു ഡോ. ബി അശോകിന്റെ വാദം. ഈ വാദം തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും സ്ഥലംമാറ്റിയത്.