- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അക്കാലത്ത് താടി നരച്ചിട്ടില്ല, ജുബ്ബ ധരിക്കാറില്ല; കാക്കനാടനെ ജീവിതത്തില്‍ കണ്ടിട്ടില്ല; അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിട്ടുമില്ല; സി.പി.എം നേതാവ് നാസര്‍ കൊളായി ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബഹാവുദ്ദീന്‍ നദ്‌വി
'അക്കാലത്ത് താടി നരച്ചിട്ടില്ല, ജുബ്ബ ധരിക്കാറില്ല; കാക്കനാടനെ ജീവിതത്തില്‍ കണ്ടിട്ടില്ല; അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിട്ടുമില്ല; സി.പി.എം നേതാവ് നാസര്‍ കൊളായി ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബഹാവുദ്ദീന്‍ നദ്‌വി
മലപ്പുറം: സി.പി.എം നേതാവും തിരുവമ്പാടി ഏരിയാ കമ്മിറ്റിയംഗവുമായ നാസര്‍ കൊളായി ഉയര്‍ത്തിയ ലൈംഗികാരോപണങ്ങള്‍ക്ക് മറുപടിയുമായി സമസ്ത നേതാവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്‌വി. കാക്കനാടന്റെ പുസ്തകം ചൂണ്ടിക്കാട്ടിയാണ് നദ്വിക്കെതിരെ ലൈംഗിക ആരോപണം കൊളായി ഉയര്‍ത്തിയത്.
ആരോപണത്തിന് തെളിവായി നാസര്‍ ചൂണ്ടിക്കാട്ടിയ പുസ്തകം പ്രസിദ്ധീകരിക്കുന്ന 1989 കാലഘട്ടത്തില്‍ താന്‍ കര്‍ണാടകയില്‍ യാത്ര ചെയ്തിട്ടില്ലെന്നും കാക്കനാടനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും അന്ന് തന്റെ താടി നരച്ചിട്ടില്ലെന്നും നദ്‌വി വ്യക്തമാക്കി. താന്‍ അക്കാലത്ത് ജുബ്ബ ധരിക്കാറില്ലെന്നും അതിന് അക്കാലത്തുള്ള ഫോട്ടോകള്‍ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.. തന്റെ പേര് പറഞ്ഞ് ആരെങ്കിലും അഭിനയിച്ചതാവാമെന്നും നദ്‌വി വ്യക്തമാക്കി.
കാക്കനാടന്‍ എഴുതിയ കുടജാദ്രിയിലെ സംഗീതമെന്ന പൂര്‍ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു നാസറിന്റെ വിവാദ പരാമര്‍ശം. ബസിലുള്ള സ്ത്രീയോട് മോശമായി പെരുമാറിയെന്ന പുസ്തകത്തിലെ ഭാഗം വായിച്ചാണ് നദ്വിക്കെതിരെ നാസര്‍ ഗുരുതര ആരോപണമുന്നയിക്കുന്നത്. നദ്‌വി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും നാസര്‍ പറഞ്ഞിരുന്നു. ദാറുല്‍ ഹുദക്കെതിരെ മലപ്പുറം ചെമ്മാട് സി.പി.എം നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു നാസര്‍ കൊളായിയുടെ പരാമര്‍ശം. എന്നാല്‍, ജീവതത്തില്‍ ഇന്നേവരെ താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് നദ്‌വി വിശദീകരിച്ചു.
നാസര്‍ കൊളായി പ്രസംഗത്തില്‍ പറയുന്നത് ഇങ്ങനെ; 'പൂര്‍ണ പബ്ലിക്കേഷനില്‍ കിട്ടുന്നൊരു പുസ്തകമുണ്ട്. പുസ്തകത്തിന്റെ പേര് 'കുടജാദ്രിയില്‍'. ഇത് എഴുതിയാളുടെ പേര് കാക്കനാടന്‍. അതില്‍ കുറെയുണ്ട്. അതില്‍ പ്രസക്തമായത് മാത്രം വായിക്കുകയാണ്: 'ബസ് വീണ്ടും നീങ്ങി. ഒരു ബസിലുള്ള യാത്രയാണ്. ആര്, കാക്കനാടന്‍ ബസില്‍ യാത്ര ചെയ്യുന്നു. ബസില്‍ കുറെ യാത്രക്കാരുണ്ട്'.
'ബസ് വീണ്ടും നീങ്ങിയപ്പോഴേക്കും നമ്മുടെ ശൃംഗാരിപ്പെണ്ണ് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അടുത്ത സീറ്റിലിരുന്ന പുരുഷനോട്, അപരിചിതനായ പുരുഷനോട് അവള്‍ സംസാരിക്കുകയും ഉച്ചത്തില്‍ ചിരിക്കുകയും ചെയ്തു. അവള്‍ ബസില്‍ നിറയാന്‍ തുടങ്ങി. അവളില്‍ നിന്ന് എന്റെ ശ്രദ്ധ പിടിച്ചെടുത്തത് മുന്‍ സീറ്റിലിരുന്ന മധ്യവയസ്‌കനായൊരു മുസ്ലിമാണ്. വട്ടമുഖം, നരവീണ് തുടങ്ങിയ താടി, തലപ്പാവ്, ജുബ്ബ, മുണ്ട്. എന്റെ കൈവശമുണ്ടായിരുന്ന ചില ലഘുഗ്രന്ഥങ്ങള്‍ അദ്ദേഹം വാങ്ങിനോക്കി.
അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ ആദ്യ സമ്പര്‍ക്കമുണ്ടായത്. സംസാരിച്ച് തുടങ്ങിയപ്പോള്‍ അദ്ദേഹം ഇസ്ലാമിനെക്കുറിച്ചും സന്മാര്‍ഗത്തെക്കുറിച്ചുമൊക്കെ പറഞ്ഞു. ഒരു വിശുദ്ധനെപ്പോലെ അഭിനയിച്ചു. പക്ഷേ പ്രവൃത്തിയില്‍ അത്ര വിശുദ്ധനല്ലെന്ന ധാരണയാണ് എനിക്കുണ്ടായത്. അയാളുടെ മുന്‍സീറ്റിലിരുന്ന ശൃംഗാരിപ്പെണ്ണിനോടുള്ള പെരുമാറ്റം, വിശുദ്ധന് ചേര്‍ന്നതായി തോന്നിയില്ല.
ചിലപ്പോള്‍ എന്റെ നോട്ടപ്പിശക് ആകാം. വിശുദ്ധന്റെ നാവ് കുഴയുന്നുണ്ടായിരുന്നു. ഏതോ ലഹരി പദാര്‍ഥം പുള്ളിയുടെ ഉള്ളില്‍കിടന്ന് കളിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. അതോ ഇനി വിശ്വാസത്തിന് നാവ് കുഴക്കാന്‍ വേണ്ടത്ര ലഹരിയുണ്ടോ ഇസ്ലാമും ക്രിസ്തുമതവും എന്നൊരു പുസ്തകം അദ്ദേഹം എനിക്ക് തന്നു. സ്വന്തം രചനയാണെന്ന് അവകാശപ്പെട്ടു. അങ്ങനെയാണ് അദ്ദേഹത്തിന്റെ പേര് ഞാന്‍ കണ്ടുപിടിച്ചത്. ഗ്രന്ഥകര്‍ത്താവിന്റെ പേര് ബഹാഉദ്ദീന്‍ കൂരിയാട്'. ഇത് താന്‍ പറയുന്നതല്ലെന്നും തന്റെ തലയില്‍ കയറാന്‍ വരണ്ടെന്നും നാസര്‍ സൂചിപ്പിച്ചു. പൂര്‍ണ പബ്ലിക്കേഷനില്‍ പുസ്തകം കിട്ടും. പുസ്തകമെഴുതിയത് കാക്കനാടന്‍ ആണ്. വായിച്ചറിവേ എനിക്കുള്ളുവെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.
ബഹാഉദ്ദീന്‍ നദ്‌വിയുടെ വിശദീകരണം:
''പ്രിയപ്പെട്ടവരേ,
തൊട്ടടുത്ത ദിവസം പുതിയൊരു വാര്‍ത്തയുമായി ചിലര്‍ രംഗത്തുവന്നതായി അറിഞ്ഞു. കുടജാദ്രിയുടെ സംഗീതം എന്ന കാക്കനാടന്റെ കഥയില്‍ എന്റെ പേര് പരാമര്‍ശിച്ച സംഭവമാണ് പറഞ്ഞത്. കര്‍ണാടകയിലൂടെ സഞ്ചരിച്ച ടൂറിസ്റ്റ് ബസില്‍ ഞാനൊരു യാത്രക്കാരനായിരുന്നു, മദ്യപിച്ച ലക്ഷണം എന്നില്‍ ഉണ്ടായിരുന്നു, എന്റെ അടുത്തിരുന്ന യുവതിയുമായി ഞാന്‍ അസാന്‍മാര്‍ഗിക രീതിയിലുള്ള സമീപനം നടത്തിയിരുന്നു, അവസാനം ഞാന്‍ എഴുതിയ ഇസ്‌ലാമും ക്രിസ്തുമതവും ഞാന്‍ കാക്കനാടന് കൈമാറി എന്നൊക്കെയാണ് അതിന്റെ ചുരുക്കം.
കാക്കനാടന്‍ എന്ന ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ അറിയപ്പെടുന്ന മലയാള സാഹിത്യകാരനാണ്. കുടജാദ്രിയുടെ സംഗീതം എന്ന അദ്ദേഹത്തിന്റെ കഥ 1989ലാണ് പുസ്തക രൂപത്തില്‍ പ്രകാശിതമായത്. അതിന് മുമ്പ്, 1987കളില്‍ ആനുകാലികങ്ങളില്‍ ഇത് തുടര്‍ലേഖനമായി എഴുതിയിരുന്നു. അന്ന് കോട്ടക്കലിലെ കുഴിപ്പുറം മെഡിക്കല്‍സ് ഉടമ ഇസ്ഹാഖ് സാഹിബ് എന്നെ വിളിച്ച് കര്‍ണാടകയിലൂടെ യാത്ര ചെയ്തിരുന്നോ എന്ന് എന്നോട് അന്വേഷിച്ചു. വാരികയില്‍ എന്നെ സംബന്ധിച്ച് കാക്കനാടന്‍ എഴുതിയ കാര്യവും അദ്ദേഹം പറഞ്ഞു. ഞാന്‍ കര്‍ണാടകയില്‍ ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്തിട്ടില്ലെന്നും എന്റെ പേര് പറഞ്ഞ് ആരെങ്കിലും അഭിനയിച്ചതാവാമെന്നും അദ്ദേഹത്തോട് പറഞ്ഞു. (ഇസ്ഹാഖ് സാഹിബ് ഇപ്പോഴും കോട്ടക്കലില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്നുണ്ട്).
നാക്ക് കുഴയുന്ന രീതിയില്‍ മദ്യപിച്ച്, ശൃംഗാരിപ്പെണ്ണുമായി ഇടപഴകി സംസാരിച്ച്, ജുബ്ബയും തൊപ്പിയും ധരിച്ച മധ്യവയസ്‌കനായ എന്നെ കണ്ടു എന്നൊക്കെയാണ് കാക്കനാടന്‍ എഴുതിയത്. കാക്കനാടനൊപ്പം ഞാന്‍ യാത്ര ചെയ്തിട്ടില്ല എന്നുമാത്രമല്ല, അദ്ദേഹത്തെ എനിക്കറിയുകയോ ജീവിതത്തില്‍ ഒരിക്കല്‍പോലും കണ്ടിട്ടുമില്ല. എന്റെ പുസ്തകം കാക്കനാടനെന്നല്ല, വേറെയാര്‍ക്കും ഞാന്‍ കൊടുത്ത് സ്വയം പരിചയപ്പെടുത്തുന്ന രീതി എനിക്കില്ല. ഞാന്‍ രചിച്ചതില്‍ ഇസ്‌ലാമും ക്രിസ്തുമതവും എന്ന പുസ്തകത്തേക്കാള്‍ പ്രാധാന്യമുള്ള നിരവധി പുസ്തകങ്ങള്‍ വേറെ ഉണ്ട്. അതൊന്നും ഞാന്‍ എഴുതിയതാണെന്ന് പറഞ്ഞ് ആര്‍ക്കും കൊടുക്കാറില്ല. വല്ലപ്പോഴും ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കില്‍ തന്നെ അത് ഞാന്‍ എഴുതിയതാണെന്ന് പരിചയപ്പെടുത്താറില്ല.
1985ല്‍ എനിക്ക് 35ല്‍ താളെയാണ് പ്രായം.നരച്ച താടി അന്നെനിക്കില്ല. 1997ലാണ് എന്റെ താടി നരക്കാന്‍ തുടങ്ങിയത്. അന്ന് ഞാന്‍ ജുബ്ബ ധരിക്കാറില്ല. എന്റെ വേഷം എല്ലാവര്‍ക്കും സുപരിചിതമായിരുന്നു.
ഈ വിഷയം വിശദീകരിച്ച് അന്ന് ചന്ദ്രിക ദിനപത്രത്തില്‍ ഞാന്‍ അയക്കുകയും വായനക്കാരുടെ കുറിപ്പില്‍പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ കൃത്യമായ തീയതി ഓര്‍ക്കുന്നില്ല. ഈ വിഷയം 10-15 വര്‍ഷത്തിന് ശേഷം ആലുവയിലെ ചില ത്വരീഖത്തുകാര്‍ വലിച്ച് പുറത്തിട്ടിരുന്നു. അന്നവര്‍ക്ക് സ്റ്റേജുകളിലൂടെ ചിലരൊക്കെ മറുപടി നല്‍കിയിരുന്നു. ഞാന്‍ അതില്‍ ഇടപെട്ടിട്ടില്ല.
അതുപോലുള്ള ചില തല്‍പര കക്ഷികളാണ് ഇപ്പോള്‍ വീണ്ടും രംഗത്തുവന്നത്. അതിന് കാരണം, പ്രവാചകന്റെ വ്യക്തിത്വം സംബന്ധിച്ചുള്ള പ്രസംഗത്തില്‍ ശൈശവ വിവാഹം ഒരു നൂറ്റാണ്ട് മുമ്പ് വരെ കേരളത്തില്‍ നിലനിന്നിരുന്നു എന്ന് ജനങ്ങള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഇ.എം.എസിന്റെ മാതാവിന്റെ വിവാഹ പ്രായം 11 വയസ്സായിരുന്നു എന്ന് ഓര്‍മിപ്പിച്ചിരുന്നു. അതിന്റെ പേരില്‍ ഇ.എം.എസിനെയോ അദ്ദേഹത്തിന്റെ മാതാവിനെയോ അപഹസിക്കുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന് ഞാന്‍ അതിന്റെ കൂടെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍, എന്നെ അടിക്കാനുള്ള വടിയായി തല്‍പരകക്ഷികള്‍ ഈ അവസരം ഉപയോഗിക്കുകയായിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങളോട് ഞാന്‍ വിശദീകരിച്ചിരുന്നു.
കുടജാദ്രിയുടെ സംഗീതത്തില്‍ കാക്കനാടന്റെ പരാമര്‍ശം സംബന്ധിച്ച് എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഇതാണ്:
1. ഞാന്‍ അന്ന് ജുബ്ബ ധരിക്കാറില്ല.
2. എനിക്ക് താടിയുണ്ടെങ്കിലും നരച്ചിട്ടില്ല.
3. ഞാന്‍ ആ കാലഘട്ടങ്ങളിലൊന്നും കര്‍ണാടകയില്‍ ടൂറിസ്റ്റ് ബസില്‍ യാത്രചെയ്തിട്ടില്ല.
4. ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ മദ്യപിച്ചിട്ടില്ല.
ആകാലത്തുണ്ടയിരുന്ന എന്റെ ഫോട്ടോകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1986ല്‍ ദാറുല്‍ ഹുദ തുടങ്ങുന്ന കാലത്ത് കണ്ണിയത്ത് ഉസ്താദിന്റെ കൂടെയുള്ള എന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഒരുമുടിയും നരക്കാത്ത യുവാവാണ് ഞാന്‍. അന്നെനിക്ക് ഏകദേശം 35 വയസ്സാണ്. തല്‍പരകക്ഷികളുടെ ആരോപണങ്ങളില്‍ തെറ്റിദ്ധാരണയില്‍ അകപ്പെടരുത് എന്ന് അഭ്യര്‍ഥിക്കാനാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്''