തൃശൂര്‍: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകന്‍ (44) കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ തമിഴ്നാട് പൊലീസിന് സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച. തമിഴ്നാട് കടയം സ്വദേശി ബാലമുരുകനെ വിരുദുനഗര്‍ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേക്ക് തിരികെ എത്തിക്കുന്നതിനിടയിലാണ് പ്രതി രക്ഷപ്പെട്ടത്. ഒന്നിലേറെ തവണ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട കൊടും ക്രിമനിലാണ് ഇയാള്‍. പ്രതി രക്ഷപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്നാട് പൊലീസ് വിയ്യൂര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ആദ്യം സമീപത്തെ ലോഡ്ജുകളിലും മറ്റും തമിഴ്നാട് പൊലീസ് പരിശോധന നടത്തി. കണ്ടുകിട്ടാതെ വന്നതോടെ വിയ്യൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു എന്നാണ് തമിഴ്‌നാട് പോലീസ് അറിയിച്ചത്.

ജയിലിന് മുന്നില്‍ വെള്ളം വാങ്ങാന്‍ നിര്‍ത്തിയപ്പോള്‍ തമിഴ്നാട് ബന്ദല്‍കുടി എസ്‌ഐ നാഗരാജിനെയും മറ്റു രണ്ടു പൊലീസുകാരെയും തള്ളിമാറ്റിയാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. സ്ഥിരം ക്രിമിനലായ പ്രതിയെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. സ്വകാര്യ കാറില്‍ കൈവിലങ്ങ് അണിയിക്കാതെയാണ് ഇയാളെ എത്തിച്ചത്. രക്ഷപ്പെട്ട് ഒരുമണിക്കൂര്‍ കഴിഞ്ഞാണ് വിയ്യൂര്‍ പൊലീസില്‍ വിവരം അറിയിച്ചതും. സുരക്ഷാവീഴ്ച സംബന്ധിച്ച് വിരുദുനഗര്‍ എസ്പിക്ക് വിവരം കൈമാറിയതായി സിറ്റി പൊലീസ് കമീഷണര്‍ നകുല്‍ ദേശ്മുഖ് പറഞ്ഞു. മനപ്പൂര്‍വ്വം വരുത്തിയ വീഴ്ചയാണോ ഇതെന്ന സംശയവും ശക്തമാണ്. പുറത്തു വന്ന വീഡിയോയാണ് ഈ സംശയം ശക്തമാക്കുന്നത്.

വളരെ കൂളായി ബാലമുരുകന്‍ നടന്നുപോകുന്നത് വീഡിയോയില്‍ കാണാം. ഇതില്‍ ബാലമുരുകന്‍ ധരിച്ചിരിക്കുന്നത് ഇളം നീലയും കറുപ്പും ചേര്‍ന്ന ചെക്ക് വസ്ത്രമാണ്. രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടുമാണ് ബാലമുരുകന്‍ ധരിച്ചിരുന്നത് എന്നായിരുന്നു തമിഴ്‌നാട് പൊലീസ് കേരള പൊലീസിന് നല്‍കിയ വിവരം. പാലക്കാട് ആലത്തൂരിലെ ഹോട്ടലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. തമിഴ്നാട് പൊലീസ് ബാലമുരുകനെ സ്വകാര്യ വാഹനത്തിലാണ് വിയൂരിലെത്തിച്ചതെന്നതും ഗുരുതര വീഴ്ചയാണ്. ജയില്‍ വളപ്പില്‍ ഒളിച്ചിരുന്ന ബാലമുരുകന്‍ രക്ഷപ്പെട്ടത് രണ്ടേമുക്കാലിനും മൂന്നരയ്ക്ക് ഇടയിലാണെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ ജയില്‍ ജീവനക്കാരന്റെ സൈക്കിള്‍ മോഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്. തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ജയിലിന്റെ മുമ്പില്‍ മൂത്രം ഒഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാന്‍ വൈകിയത് വലിയ വീഴ്ചയായിരുന്നു. ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്നാട് പൊലീസ് വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. തിങ്കള്‍ രാത്രി 9.40നാണ് ഇയാള്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ രാത്രി 10.40 ഓടെയാണ് വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. പ്രതിക്കെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വിയ്യൂര്‍ എസ്എച്ച്ഒയ്ക്കാണ് ചുമതല. കവര്‍ച്ച, കൊലപാതകശ്രമം ഉള്‍പ്പെടെ 53കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍. പ്രതിയെ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണവും നടത്തുന്നു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചുണ്ട്. ബൈക്കില്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബൈക്ക് മോഷണം നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മുന്പും ഇയാള്‍ തമിഴ്നാട് പൊലീസ് വാഹനത്തില്‍ നിന്ന് സമാന രീതിയില്‍ രക്ഷപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ കവര്‍ച്ചാക്കേസില്‍ 2021ല്‍ മറയൂരില്‍ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചത്. തുടര്‍ന്നാണ് വിയ്യൂര്‍ അതിസുരക്ഷ ജയിലില്‍ അടച്ചത്.

കവര്‍ച്ച, കൊലപാതകശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് തമിഴ്നാട് കടയം സ്വദേശിയായ ബാലമുരുകന്‍ (44). നേരത്തെയും തമിഴ്നാട് പൊലീസ് വാഹനത്തില്‍ നിന്ന് സമാനമായ രീതിയില്‍ രക്ഷപ്പെട്ടിട്ടുണ്ട്. ബാലമുരുകനെ കണ്ടെത്താന്‍ തൃശൂരില്‍ വ്യാപകമായ തെരച്ചില്‍ നടത്തുകയാണ് പൊലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാല്‍ ബൈക്ക് മോഷണം ഉണ്ടായാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. നിറുത്തിയിട്ട ബൈക്കില്‍ താക്കോല്‍ വച്ച് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.വിവരം ലഭിക്കുന്നവര്‍ അറിയിക്കേണ്ട ഫോണ്‍ നമ്പര്‍: 9497947202 (വിയ്യൂര്‍ എസ്.എച്ച്.ഒ).